മുസ്തഫ ഇനി 'കോടീശ്വരൻ'! പത്തുകോടിയുടെ ഓണം ബമ്പർ പരപ്പനങ്ങാടിയിലെ തേങ്ങാ കച്ചവടക്കാരന്...
ഒന്നാം സമ്മാനം ലഭിച്ച AJ 442876 ടിക്കറ്റ് ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഫെഡറൽ ബാങ്കിൽ ഏൽപ്പിച്ചത്.
മലപ്പുറം: ഏവരും അന്വേഷിച്ചു നടന്നിരുന്ന ആ ഭാഗ്യവാനെ ഒടുവിൽ കണ്ടെത്തി. പരപ്പനങ്ങാടി പാലത്തിങ്ങൽ ചുഴലി സ്വദേശി മൂട്ടക്കരമ്മൽ മുസ്തഫ(48)യ്ക്കാണ് ഓണം ബമ്പറിന്റെ ഒന്നാം സമ്മാനമടിച്ചത്. സമ്മാനർഹമായ ടിക്കറ്റ് പരപ്പനങ്ങാടി ഫെഡറിൽ ബാങ്കിലെത്തിക്കാൻ വന്നതോടെയാണ് ഭാഗ്യവാനെ കണ്ടെത്തിയത്.
ഒന്നാം സമ്മാനം ലഭിച്ച AJ 442876 ടിക്കറ്റ് ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഫെഡറൽ ബാങ്കിൽ ഏൽപ്പിച്ചത്. പാലത്തിങ്ങൽ സ്വദേശിയായ മുസ്തഫ തേങ്ങാ കച്ചവടക്കാരനായ ഉപ്പയോടൊപ്പമാണ് ജോലി ചെയ്തിരുന്നത്. സ്വന്തമായി തേങ്ങാ കച്ചവടം ആരംഭിക്കാൻ ആലോചിക്കുന്നതിനിടെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്. ഭാര്യയും നാലു കുട്ടികളുമടങ്ങുന്നതാണ് മുസ്തഫയുടെ കുടുംബം.

സമ്മാനത്തുകയായ പത്തുകോടിയിൽ നിന്ന് നികുതി കിഴിച്ച് ഏകദേശം ആറരക്കോടിയോളം രൂപ മുസ്തഫയ്ക്ക് ലഭിക്കും. ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുമായാണ് ഇത്തവണ ഓണം ബമ്പർ ലോട്ടറി
വിൽപ്പനയ്ക്കെത്തിയത്.
തിരൂരിലെ കെഎസ് ഏജൻസിയിൽ നിന്നും പരപ്പനങ്ങാടി ഐശ്വര്യ സബ് ഏജൻസി വാങ്ങിയ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഇക്കാര്യം കഴിഞ്ഞദിവസം തന്നെ സ്ഥിരീകരിച്ചിരുന്നെങ്കിലും ഭാഗ്യവാനെ കണ്ടെത്താൻ 24 മണിക്കൂർ കാത്തിരിക്കേണ്ടി വന്നു.

ഐശ്വര്യ സബ് ഏജൻസിയിൽ നിന്നും കൊട്ടന്തല പൂച്ചേങ്ങൽക്കുന്നത്ത് ഖാലിദാണ് സമ്മാനാർഹമായ ടിക്കറ്റ് വിൽപ്പനയ്ക്ക് വാങ്ങിയത്. പരപ്പനങ്ങാടി ബസ് സ്റ്റാൻഡിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമടിച്ചതെന്ന് ഖാലിദിന് മനസിലായെങ്കിലും, ടിക്കറ്റെടുത്തത് ആരാണെന്ന് ഓർമ്മയുണ്ടായിരുന്നില്ല. സമ്മാനത്തുകയായ പത്തുകോടിയിൽ ഒരു കോടി രൂപ ഏജൻസി കമ്മിഷനായി ലഭിക്കും. ഇതിൽ പത്തു ലക്ഷം നികുതി കിഴിച്ചുള്ള തുക വിൽപ്പനക്കാർക്കുള്ളതാണ്.












Click it and Unblock the Notifications