ഓണ്‍ലൈന്‍ പഠനം മുടങ്ങില്ല, ഇന്റര്‍നെറ്റ് തടസ്സമില്ലാതെ എത്തിക്കുന്നതിനായി പദ്ധതി തയ്യാറാക്കും
തിരുവനന്തപുരം: ഇന്റര്‍നെറ്റ് ലഭ്യതയിലെ പ്രശ്‌നങ്ങള്‍ കാരണം ഇനി ഓണ്‍ലൈന്‍ പഠനം മുടങ്ങില്ലെന്ന ഉറപ്പ് നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലായിടത്തും ഇന്റര്‍നെറ്റ് തടസ്സമില്ലാതെ എത്തിക്കുന്നതിനായുളള പദ്ധതി തയ്യാറാക്കാനാണ് തീരുമാനമായിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ: ' സംസ്ഥാനത്തെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് മുഴുവന്‍ പ്രദേശങ്ങളിലും ഇന്‍റര്‍നെറ്റ് ലഭ്യമാകേണ്ടതുണ്ട്. അതിനായി സമയബന്ധിത പദ്ധതി തയ്യാറാക്കാൻ ഇൻ്റർനെറ്റ് സേവന ദാതാക്കളുമായി നടത്തിയ യോഗത്തിൽ തീരുമാനമെടുത്തു.
ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ഐ.ടി. പ്രിൻസിപ്പൽ സെക്രട്ടറി കണ്‍വീനറായി ടെലികോം സേവനദാതാക്കളുടെ പ്രതിനിധികളും ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരും ഉള്‍പ്പെടുന്ന കമ്മിറ്റി രൂപീകരിക്കുകയും കമ്മിറ്റി നാല് ദിവസത്തിനുള്ളില്‍ പ്രവര്‍ത്തന രൂപരേഖ തയ്യാറാക്കുകയും ചെയ്യും. ആദിവാസി മേഖലകൾ ഉൾപ്പെടെയുള്ള ചില പ്രദേശങ്ങളിൽ ഇൻറർനെറ്റ് കണക്ടിവിറ്റി ഇല്ലാത്തത് പ്രധാന പ്രശ്നമാണ്. സംസ്ഥാനത്ത് പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ 86,423 കുട്ടികളുണ്ട്. ഇതില്‍ 20,493 കുട്ടികള്‍ക്ക് കണക്ടിവിറ്റി ഇല്ലാത്തതുകൊണ്ട് ഓണ്‍ലൈന്‍ ക്ലാസ്സ് നല്‍കാനാവുന്നില്ല. കണക്ടിവിറ്റി ഇല്ലാത്ത പട്ടികവര്‍ഗ്ഗ കോളനികളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ അത് ഉറപ്പ് വരുത്തും.
Recommended Video
അധ്യാപകരും വിദ്യാര്‍ത്ഥികളും പരസ്പരം കണ്ടുകൊണ്ടുള്ള ഓണ്‍ലൈന്‍ ക്ലാസ്സ് ലഭ്യമാക്കാന്‍ ഹൈസ്പീഡ് ഇന്‍റര്‍നെറ്റ് സംവിധാനം ഗ്രാമ-നഗര ഭേദമില്ലാതെ ഉറപ്പുവരുത്തണം. ഇതിന് എഫ്.ടി.ടി.എച്ച്./ബ്രോഡ്ബാന്‍റ് കണക്ഷന്‍ സാധ്യമായിടങ്ങളിലെല്ലാം നല്‍കാനാവണം. അതോടൊപ്പം വൈ-ഫൈ കണക്ഷന്‍ നല്‍കുന്നതിനുള്ള മൊബൈല്‍ ടവറുകളും മറ്റ് സംവിധാനങ്ങളുമൊരുക്കണം. സമയബന്ധിതമായി ഇക്കാര്യങ്ങൾ പൂര്‍ത്തീകരിക്കും. ഡിജിറ്റല്‍ വിവേചനം ഇല്ലാതെ എല്ലാവര്‍ക്കും ഓണ്‍ലൈന്‍ പഠനം ഉറപ്പുവരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്'.