6000 രൂപ!! ഈ സംഖ്യ കോണ്‍ഗ്രസിന്റെ തലവര മാറ്റുമോ? പാലായില്‍ ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചു
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിന് മൂന്ന് ആഴ്ച മാത്രമാണ് ബാക്കിയുള്ളത്. ഇതുവരെ വന്ന അഭിപ്രായ സര്‍വ്വെ ഫലങ്ങളെല്ലാം ഇടതുപക്ഷത്തിനും പിണറായി വിജയനും അനുകൂലമാണ്. ഒരു മാസം മുമ്പ് വന്ന സര്‍വ്വെ ഫലങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് കഴിഞ്ഞ ദിവസം വന്ന കണക്കുകള്‍ എന്നതും എടുത്തുപറയേണ്ടതാണ്. യുഡിഎഫ് നില അല്‍പ്പം മെച്ചപ്പെടുത്തിയിരിക്കുന്നു. ഇന്നലെ രാത്രി പുറത്തുവിട്ട എബിപി-സിവോട്ടര്‍ സര്‍വ്വെയില്‍ യുഡിഎഫിന് 62 സീറ്റുകള്‍ വരെ കിട്ടുമെന്നാണ് പറയുന്നത്.
ലോക്ക്ഡൗണില്‍ നിശ്ചലമായി നാഗ്പൂർ- ചിത്രങ്ങള്‍ കാണാം
അതുകൊണ്ടുതന്നെ ഇനിയുള്ള ദിവസങ്ങള്‍ യുഡിഎഫിന് വിലപ്പെട്ടതാണ്. അതിനിടെയാണ് കോണ്‍ഗ്രസ് എല്ലാ കുടുംബങ്ങള്‍ക്കും 6000 രൂപ ഉറപ്പാക്കുന്ന പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. പാലായില്‍ ഉമ്മന്‍ ചാണ്ടി ഇക്കാര്യം പ്രഖ്യാപിക്കുകയും ചെയ്തു. വിശദാംശങ്ങള്‍ ഇങ്ങനെ....

കോണ്‍ഗ്രസിന്റെ ആയുധം
2018ല്‍ ആണ് കോണ്‍ഗ്രസ് ആദ്യം ഈ പദ്ധതി പ്രഖ്യാപിച്ചത്. ന്യായ് പദ്ധതി എന്നാണ് ഇതിനിട്ട പേര്. പദ്ധതിക്ക് പേര് നിര്‍ദേശിച്ചത് എഐസിസി സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ്. പദ്ധതി പ്രഖ്യാപിച്ചത് രാഹുല്‍ ഗാന്ധിയും. ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ കോണ്‍ഗ്രസിന്റെ മുഖ്യ ആയുധമായിരുന്നു ന്യായ് പദ്ധതി.

പദ്ധതി ഉദ്ദേശിക്കുന്നത് ഇങ്ങനെ
എല്ലാ കുടുംബങ്ങള്‍ക്കും മാസത്തില്‍ 6000 രൂപ വരുമാനം ഉറപ്പാക്കുന്നതാണ് പദ്ധതി. ഓരോ കുടുംബത്തിന്റെയും വരുമാനം ആദ്യം പരിശോധിക്കും. 6000 തികയില്ല എങ്കില്‍ അതിലേക്ക് ആവശ്യമായ തുക സര്‍ക്കാര്‍ നല്‍കുന്നതാണ് പദ്ധതി. മാസത്തില്‍ 6000 രൂപയും വര്‍ഷത്തില്‍ 72000 രൂപയും കുടുംബത്തിന് വരുമാനം ഉറപ്പാക്കുന്നതാണ് പദ്ധതി.

ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചു
കോണ്‍ഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടപത്രിക തയ്യാറാക്കിയിട്ടുണ്ട്. വരുംദിവസം അത് പരസ്യപ്പെടുത്തും. പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്ന് ന്യായ് പദ്ധതിയാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പാലായില്‍ മാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ വച്ച് ഇക്കാര്യം പ്രഖ്യാപിക്കുകയും ചെയ്തു.

പ്രായോഗികമല്ല എന്ന് വിമര്‍ശനം
കോണ്‍ഗ്രസ് പ്രഖ്യാപിച്ച ന്യായ് പദ്ധതി പ്രയോഗികമല്ല എന്നാണ് ബിജെപിയുടെ നിലപാട്. ഇത്രയും സംഖ്യ എങ്ങനെ ഓരോ കുടുംബങ്ങള്‍ക്കും നല്‍കാന്‍ സാധിക്കുമെന്നും അവര്‍ ചോദിക്കുന്നു. ഇതിന് ബദലെന്നോണമാണ് ഓരോ കര്‍ഷകനും വര്‍ഷത്തില്‍ 6000 രൂപ ഉറപ്പാക്കുന്ന പിഎം കിസാന്‍ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

എത്രത്തോളം ഫലപ്രദം
രാഹുല്‍ ഗാന്ധി നല്‍കുന്ന ഉറപ്പാണ് ന്യായ് പദ്ധതി. 6000 രൂപ എല്ലാ കുടുംബങ്ങള്‍ക്കും നല്‍കേണ്ടി വരില്ല എന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. മാസത്തില്‍ 6000 രൂപ വരുമാനം തികയാന്‍ വേണ്ട സംഖ്യ വളരെ കുറവായിരിക്കുമെന്നും അത് നല്‍കിയാല്‍ മതിയാകുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. പദ്ധതി എത്രത്തോളം ഫലപ്രദമാകുമെന്നറിയാന്‍ പ്രയോഗവല്‍ക്കരിച്ച ശേഷമേ പറ്റൂ.

മാണിയെ വേട്ടയാടിയവര്‍
തീരെ വരുമാനമില്ലാത്ത കുടുംബങ്ങള്‍ക്ക് 6000 രൂപ മുഴുവനായും സര്‍ക്കാര്‍ നല്‍കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം പറയുന്നു. പാലായില്‍ മാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിച്ച ഉമ്മന്‍ ചാണ്ടി കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണിയെ സ്മരിക്കുകയും ചെയ്തു. മാണിയെ വേട്ടയാടിയര്‍ക്കൊപ്പമാണ് ജോസ് കെ മാണി പോയതെന്നും അദ്ദേഹം പറഞ്ഞു.

മറ്റൊരു മന്ത്രിയും നേരിട്ടിട്ടില്ല
കെഎം മാണി നേരിട്ടപോലുള്ള അനുഭവം ഇന്ത്യയില്‍ ഒരു ധനമന്ത്രിയും നേരിട്ടിട്ടില്ല. ജോസ് കെ മാണിയുടെ നിലപാട് വഞ്ചനയാണ്. ജോസ് കെ മാണിയെ പരാജയപ്പെടുത്തി മാണി സി കാപ്പന്‍ പാലാ മണ്ഡലത്തില്‍ വിജയിക്കുമ്പോള്‍ കെഎം മാണിയുടെ ആത്മാവ് സന്തോഷിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ജോസിന് മറുപടി നല്‍കാന്‍ ജനങ്ങള്‍ക്കുള്ള അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.
അഴക് നിറച്ച് സാക്ഷി അഗർവാൾ; ചിത്രങ്ങൾ കാണാം












Click it and Unblock the Notifications