യാത്രാകൂലി വിവാദം; 'പുച്ഛിച്ച മുഖ്യമന്ത്രി അൽപസമയത്തേക്ക് കോണ്‍ഗ്രസ് വിരോധമുള്ള പാര്‍ട്ടിക്കാരനായി'
തിരുവനന്തപുരം: സംസ്ഥാനത്തെ അതിഥി തൊഴിലാളികളുടെ യാത്ര കൂലി സംബന്ധിച്ച് രാഷ്ട്രീയ വിവാദങ്ങള്‍ പുകയുന്നു. ആലപ്പുഴയിലും എറണാകുളത്തും അതിഥി തൊഴിലാളികളില്‍ നിന്ന് വാങ്ങിയ തുക നല്‍കാമെന്ന കോണ്‍ഗ്രസ് വാഗ്ദാനം കളക്ടര്‍ സ്വീകരിക്കാത്തതാണ് പുതിയ വിവാദങ്ങള്‍ക്ക് വഴി തെളിയിച്ചത്. സര്‍ക്കാരില്‍ നിന്ന് ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം ലഭിക്കാത്തിനെ തുടര്‍ന്നാണ് തുക വാങ്ങാന്‍ മടിച്ചതെന്ന് ജില്ലാ കളക്ടര്‍മാര്‍ പറയുന്നു.
സംഭവത്തെ തുടര്‍ന്ന് ആലപ്പുഴ കളക്ടേറ്റിന് മുന്നില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സമരം നടത്തി. അരൂര്‍ എംഎല്‍എ ഷാനിമോള്‍ ഉസ്മാന്‍, ഡിസിസി പ്രസിഡന്റ് എം ലിജു തുടങ്ങിയവരാണ് സമരത്തില്‍ പങ്കെടുത്തത്. എറണാകുളം ഡിസിസി പ്രസിഡന്റായ ജി വിനോദും ആലപ്പുഴ ഡിസിസി പ്രസിഡന്റായ എം ലിജു എന്നിവരാണ് പത്ത് ലക്ഷം രൂപയുടെ ചെക്ക് കളക്ടര്‍ക്ക് കൈമാറാന്‍ എത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരമാണിത്. എന്നാല്‍ ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കകയാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രതിപക്ഷത്തിന്റെ സഹകരണം വേണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനകള്‍ വെറും പൊള്ളത്തരമാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു., സഹകരിക്കുവാന്‍ തയ്യാറായ പ്രതിപക്ഷത്തെ പുച്ഛിക്കുന്നതാണ് മുഖ്യമന്ത്രിയുടെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശക്തമായ നിലപാട്
ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് സ്വന്തം നാടുകളിലേക്കുള്ള മടക്ക യാത്രാ ചെലവ് പൂര്‍ണമായും വഹിക്കുവാന്‍ വിസമ്മതം കാട്ടിയ ബി.ജെ.പി ഗവണ്മെന്റിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷ എടുത്ത ശക്തമായ നിലപാടാണ് സംസ്ഥാന കോണ്‍ഗ്രസ് കമ്മറ്റികളോട് ചെലവ് വഹിക്കുവാന്‍ ആവശ്യപ്പെട്ടത് . കര്‍ണാടക പി.സി.സി. പ്രസിഡന്റ് ഒരു കോടിയുടെ ചെക്ക് നല്‍കി കഴിഞ്ഞു.

പുച്ഛിച്ച മുഖ്യമന്ത്രി
കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കേരളത്തിലെ ചെലവ് പി.സി.സി. വഹിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചത് ഇതിന്റെ ഭാഗമായാണ്.അതിനെ പുച്ഛിച്ച മുഖ്യമന്ത്രി അല്പസമയത്തേക്ക് മുഖ്യമന്ത്രി എന്നത് മറന്ന് അന്ധമായ കോണ്‍ഗ്രസ് വിരോധം വച്ച് പുലര്‍ത്തുന്ന പാര്‍ട്ടിക്കാരനായി.

ഇപ്പോള്‍ കാര്യം വ്യക്തമായി
സാലറി ചലഞ്ചിനെ ജീവനക്കാരുടെ മേല്‍ നിര്‍ബന്ധമായി അടിച്ചേല്‍പ്പിക്കരുതെന്ന് യു.ഡി.എഫ് അനുകൂല സംഘടനകള്‍ പറഞ്ഞപ്പോള്‍ അതിനെ രൂക്ഷമായി എതിര്‍ത്ത മുഖ്യമന്ത്രി, ദുരിതാശ്വാസ ഫണ്ടിലേക്കുള്ള തുക കുറഞ്ഞു പോകുമെന്ന ചിന്തയിലാണെന്ന് വിചാരിച്ചവര്‍ക്ക് ഇപ്പോള്‍ കാര്യം വ്യക്തമായി .

കോണ്‍ഗ്രസ് വിരോധം
കേന്ദ്ര ഗവണ്മെന്റിന്റെ നിലപാടിനെകുറിച് നിശബ്ദത പാലിക്കുന്ന മുഖ്യമന്ത്രിക്ക് കിട്ടിയ കനത്ത തിരിച്ചടിയാണ് മുഴുവന്‍ ചിലവും വഹിക്കാമെന്ന കേന്ദ്ര തീരുമാനം.ശ്രീമതി സോണിയ ഗാന്ധിയുടെ തീരുമാനത്തിന്റെ ശക്തിയും ആഴവും തിരിച്ചറിഞ്ഞ ബി.ജെ.പി നിലപാട് തിരുത്തി . കോണ്‍ഗ്രസ്സിനെ പുച്ഛിച്ച മുഖ്യമന്ത്രിയുടെ അന്ധമായ കോണ്‍ഗ്രസ് വിരോധത്തിന് ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടമില്ലെന്നു പാര്‍ലമെന്റ് തിരഞ്ഞെടുപ്പു കഴിഞ്ഞിട്ടും ബോധ്യപ്പെട്ടിട്ടില്ലെന്നു ജനങ്ങള്‍ തിരിച്ചറിയും.

വെറും പൊള്ളത്തരം
പ്രതിപക്ഷത്തിന്റെ സഹകരണം വേണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനകള്‍ വെറും പൊള്ളത്തരമാണ്, സഹകരിക്കുവാന്‍ തയ്യാറായ പ്രതിപക്ഷത്തെ പുച്ഛിക്കുന്നതാണ് മുഖ്യമന്ത്രിയുടെ നിലപാട്.












Click it and Unblock the Notifications