ഉമ്മന്‍ ചാണ്ടി അറിയാതെ രാഹുലിന്റെ ആ നീക്കം, ഗ്രൂപ്പ് നേതാക്കള്‍ ഒന്നിച്ചു, സുധാകരന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം: കോണ്‍ഗ്രസിലെ അഴിച്ചുപണിയില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അതൃപ്തി അറിയിച്ച് കഴിഞ്ഞു. ഇവര്‍ പുതിയ നീക്കം പ്ലാന്‍ ചെയ്യുന്നുവെന്നാണ് സൂചന. കഴിഞ്ഞ ദിവസം മുല്ലപ്പള്ളി രാമചന്ദ്രനെ നേരിട്ട് കണ്ടിരുന്നു. സീനിയര്‍ നേതാക്കളെല്ലാം യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തില്‍ അടക്കം ഹൈക്കമാന്‍ഡിനെ വെട്ടാനും പ്ലാന്‍ ചെയ്തിട്ടുണ്ട്. അതേസമയം സുധാകരന് ഇനി മുന്നോട്ടുള്ള പ്രവര്‍ത്തനം എളുപ്പമാകില്ലെന്ന് ഉറപ്പാണ്. എതിരാളികള്‍ക്ക് മുന്നറിയിപ്പും സുധാകരന്‍ നല്‍കി കഴിഞ്ഞു.
കോണ്‍ഗ്രസിലെ അടുത്ത നീക്കങ്ങള്‍ക്കായിട്ടാണ് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനെ കണ്ടതെന്നാണ് സൂചന. രാഹുല്‍ ഗാന്ധിയുടെ സമീപനത്തിലെ പ്രതിഷേധം ഈ കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയായെന്നാണ് സൂചന. നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്ന് ഇവരുടെ നേതൃത്വത്തിന് മുറിവേറ്റതും പ്രമുഖ ഗ്രൂപ്പ് നേതാക്കളെല്ലാം പെട്ടെന്ന് ഗ്രൂപ്പില്ലാത്തവരെ പോലെ മാറിയതും ഇവരുടെ എല്ലാ പ്ലാനും ദുര്‍ബലപ്പെടുത്തിയിരുന്നു. പുതിയ നീക്കങ്ങളില്‍ സീനിയര്‍ നേതാക്കള്‍ മാത്രമാണ് കൂടെയുള്ളത്.
മൂന്ന് വര്‍ക്കിംഗ് പ്രസിഡന്റുമാരെ നിശ്ചയിച്ചത് ഉമ്മന്‍ ചാണ്ടിയോ ചെന്നിത്തലയോ മാത്രമല്ല മുല്ലപ്പള്ളി കൂടി അറിഞ്ഞില്ല. കെപിസിസി പ്രസിഡന്റിനെ തീരുമാനിക്കുന്നു എന്നല്ലാതെ വര്‍ക്കിംഗ് പ്രസിഡന്റുമാരെ നിയമിക്കുമെന്ന് രാഹുല്‍ ഗാന്ധി ഇവരെ അറിയിച്ചിരുന്നില്ല. അത് ഗ്രൂപ്പ് കളി ഒഴിവാക്കാന്‍ കൂടിയിട്ടായിരുന്നു. അങ്ങനെ അറിഞ്ഞിരുന്നുവെങ്കില്‍ ഇവര്‍ മൂന്ന് നേതാക്കള്‍ക്കായി സമ്മര്‍ദം ചെലുത്തുമായിരുന്നു. രാഹുലിന്റെ ഈ തീരുമാനം എ ഗ്രൂപ്പിനെയാണ് ശരിക്കും ഞെട്ടിച്ചിരിക്കുന്നത്. അതിന് കാരണവുമുണ്ട്.
ഉമ്മന്‍ ചാണ്ടി കേരളത്തിലെ എല്ലാ കാര്യങ്ങളും ആദ്യം ഹൈക്കമാന്‍ഡില്‍ നിന്ന് അറിയാറുണ്ടായിരുന്നു. എന്നാല്‍ ഉമ്മന്‍ ചാണ്ടി പോലും ഇപ്പോള്‍ രാഹുലില്‍ നിന്ന് ഒന്നും അറിയുന്നില്ല. അദ്ദേഹം അറിയാതെയാണ് എല്ലാ കാര്യങ്ങളും രാഹുല്‍ നടപ്പാക്കിയത്. മേയ് എട്ട് എന്ന തിയതിയാണ് സുധാകരന്റെയും വര്‍ക്കിംഗ് പ്രസിഡന്റുമാരെയും നിയമനം വന്ന കത്തില്‍ ഉള്ളത്. ഇതും ചര്‍ച്ചയായിട്ടുണ്ട്.പുതിയ നിയമനത്തെ സ്വാഗതം ചെയ്യുമ്പോഴും ഹൈക്കമാന്‍ഡുമായി വളരെ അകന്നിരിക്കുകയാണ് ഗ്രൂപ്പ് മാനേജര്‍മാര്‍.
സുധാകരന്‍ ജൂണ്‍ 16ന് ഔദ്യോഗികമായി ചുമതലയേല്‍ക്കും. കടുത്ത നടപടികളിലേക്കാണ് പാര്‍ട്ടിക്കായി സുധാകരന്‍ നീങ്ങുന്നത്. ഗ്രൂപ്പ് ഇനി കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ നടപ്പില്ലെന്ന് സുധാകരന്‍ പ്രഖ്യാപിച്ചു. ഗ്രൂപ്പിസം അവസാനിപ്പിച്ചിരിക്കുമെന്നും അദ്ദേഹം പറയുന്നു. അതോടൊപ്പം പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം കണ്ടാല്‍ നിഷ്‌കരുണം അച്ചടക്കം നടപടിയുണ്ടാകുമെന്നും സുധാകരന്‍ വ്യക്തമാക്കി. ഇത് ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും കൂടിയുള്ള മുന്നറിയിപ്പായിട്ടാണ് കാണുന്നത്.
ഇനി പഴയ രീതികളൊന്നും കോണ്‍ഗ്രസില്‍ നടക്കില്ലെന്നും സുധാകരന് പറയുന്നു. അഭിപ്രായം പറയാന്‍ ഇനി ഗ്രൂപ്പ് വേണ്ട. ഗ്രൂപ്പിന്റെ അംഗസംഖ്യ കൂട്ടാനാണ് ഇതുവരെ ജംബോ കമ്മിറ്റി ഉണ്ടാക്കിയിരുന്നത്. അതൊന്നും ഇനി വേണ്ട. സംഘടനാ ദൗര്‍ബല്യം പരിഹരിക്കും. പാര്‍ട്ടിയെ സെമി കേഡര്‍ സ്വഭാവത്തിലേക്കാണ് മാറ്റുക, ഡിസിസി പുനസംഘടനയ്ക്ക് ഓരോ ജില്ലയിലും അഞ്ചംഗ സമിതി. ഗ്രൂപ്പ് നേതാക്കളുടെ ശുപാര്‍ശയൊന്നും ഇനി നടക്കില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.
ഗ്രൂപ്പ് ഇല്ലാതാവില്ലെന്ന കെസി ജോസഫിനും സുധാകരന്‍ മറുപടി നല്‍കി. കെസി ജോസഫ് അങ്ങനെ പറയട്ടെ. പക്ഷേ അതദ്ദേഹം പുസ്തകത്തില്‍ എഴുതി വച്ചോട്ടെ. പ്രായോഗികമായി ഗ്രൂപ്പിനെ ഇല്ലാതാക്കുന്നത് കാണിച്ച് കൊടുക്കാം. വെറും ചെറിയൊരു ഭാഗമാണ് ഗ്രൂപ്പിസത്തിന് വേണ്ടി വാദിക്കുന്നത്. അവരെ അഗവണിക്കും. എല്ലാവരും പറയുന്നത് കേള്‍ക്കും. എന്നാല്‍ അവരുടെ താല്‍പര്യത്തിന് ഇനി വഴങ്ങാന്‍ കിട്ടില്ല. സാമുദായിക സന്തുലനവും വനിതാ സംവരണമൊക്കെ ഇനി നിര്‍ബന്ധമായും കോണ്‍ഗ്രസില്‍ പാലിക്കും.
Recommended Video
യുഡിഎഫിന്റെ ഏകോപന ചുമതലയിലും ഇപ്പോള്‍ കെവി തോമസും കെ മുരളീധരനും തമ്മിലാണ് മത്സരം. അത് എങ്ങനെ വരുമെന്നും വ്യക്തമല്ല. താരിഖ് അന്‍വര്‍ തന്നെ ഇക്കാര്യത്തില്‍ നേതാക്കളുടെ താല്‍പര്യം അറിയും. കേരളത്തിലെ ഡിസിസി പ്രസിഡന്റുമാരുടെ നിയമനവും രാഹുല്‍ നേരിട്ടാണ് നടത്തുക. പ്രവര്‍ത്തന മികവാണ് മാനദണ്ഡമാകുക. അഞ്ചംഗ സമിതി എഐസിസിയുടെ നിയന്ത്രണത്തില്‍ ഒരുക്കിയിട്ടുണ്ട്. ഇവര്‍ക്കാണ് ചുമതല. കെപിസിസി പ്രസിഡന്റ് കഴിഞ്ഞാല്‍ കോണ്‍ഗ്രസിലെ ഏറ്റവും നിര്‍ണായക തസ്തികയാവണം ഡിസിസി പ്രസിഡന്റിന്റേതെന്ന് ഹൈക്കമാന്‍ഡ് പറയുന്നു. കുറച്ച് കാലം ഇരുന്ന് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന രീതി ഇനി അനുവദിക്കില്ല.