തിരഞ്ഞെടുക്കപ്പെട്ടത് മുതൽ വി.ഡി സതീശൻ വ്യക്തമാക്കുന്ന പ്രതിപക്ഷ നയമെന്തെല്ലാം?
ആശയപരമായ പോരാട്ടത്തിലൂടെ ഈ മണ്ണിൽ വർഗീയതയുടെ രാഷ്ട്രീയത്തെ കുഴിച്ചു മൂടുക എന്നതാവും യുഡിഎഫിന്റെ പ്രഥമ പരിഗണന
കേരള രാഷ്ട്രീയ ചരിത്രത്തിലെ നിർണായകമായ ഒരു വർഷമായിട്ടാകും 2021നെ ഭാവി അടയാളപ്പെടുത്താൻ പോവുക. സംസ്ഥാന ചരിത്രത്തിലാദ്യമായി ഒരു സർക്കാർ കാലാവധി പൂർത്തിയാക്കി തുടർഭരണം നേടിയതുകൊണ്ട് മാത്രമല്ല. വർഷങ്ങളായി ഉണ്ടായിരുന്ന രാഷ്ട്രീയ പൊതു സ്വഭാവത്തിന് മാറ്റം വരുത്താൻ ഇടത് വലത് മുന്നണികൾ തുടക്കമിട്ട വർഷം എന്നതുകൊണ്ട് കൂടിയാകും. പിണറായി വിജയനെന്ന മുഖ്യമന്ത്രിയെയും വി.ഡി സതീശനെന്ന പ്രതിപക്ഷ നേതാവിനെയും ജനങ്ങൾ സ്വീകരിച്ചു കഴിഞ്ഞു. ഇനി അറിയേണ്ടത് മുഖ്യമന്ത്രിയായി തുടരുമ്പോഴുള്ള പിണറായി വിജയന്റെ പ്രവർത്തനത്തനം എങ്ങനെ ആയിരിക്കുമെന്നും കിട്ടിയ അവസരം സതീശൻ എങ്ങനെ വിനിയോഗിക്കുമെന്നുമാണ്.

ദിവസങ്ങളോളും നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വത്തിനുമൊടുവിലാണ് വി.ഡി സതീശനെ പ്രതിപക്ഷ നേതാവായി ഹൈക്കമാൻഡ് പ്രഖ്യാപിക്കുന്നത്. തലേദിവസം വരെ രമേശ് ചെന്നിത്തല തുടരുമെന്ന വാർത്തകൾ സജീവമായിരിക്കെയാണ് ഗ്രൂപ്പ് രാഷ്ട്രീയത്തിനും മ്മന്‍ ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനുമടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ സമ്മർദ്ദത്തിനും വഴങ്ങാതെ ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് കോൺഗ്രസ് ദേശീയ നേതൃത്വം എത്തിയത്. ഈ മാറ്റം തന്നെ പ്രതിപക്ഷ നേതാവെന്ന നിലയിൽ വി.ഡി സതീശനിൽ പാർട്ടി പ്രവർത്തകർക്കും പൊതുജനങ്ങൾക്കും പ്രതീക്ഷ വർധിപ്പിക്കുന്നു.

പ്രതിപക്ഷത്തിന്റെ പ്രവർത്തനങ്ങളിൽ സമൂലമായ മാറ്റമുണ്ടാകുമെന്ന് വ്യക്തമാക്കുന്നതായിരുന്നു തൽസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മുതലുള്ള സതീശന്റെ ഓരോ നിലപാടുകളും. "സ്ഥാനത്തിന്റെ മഹത്വം നിലനിർത്തി ജനങ്ങളും യുഡിഎഫ് പ്രവർത്തകരും ആഗ്രഹിക്കുന്നതുപോലെ കോൺഗ്രസിനെയും യുഡിഎഫിനെയും തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കും." പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള വി.ഡി സതീശന്റെ ആദ്യ പ്രതികരണമാണിത്. ഇനിയുള്ള ഓരോ നീക്കവും ഈ ലക്ഷ്യത്തിലേതുള്ളതാകണമെന്ന് മറ്റാരേക്കാളും നന്നായി അറിയാവുന്നതും സതീശന് തന്നെ.

കാലം മാറിയതനുസരിച്ച് മാറ്റങ്ങൾ വേണം. സമീപനങ്ങളും പ്രവർത്തന രീതികളും മാറണം. കേരള സമൂഹം ആഗ്രഹിക്കുന്ന മാറ്റം സൃഷ്ടിക്കുമെന്ന് ഉറപ്പുനൽകുന്നു. സർക്കാരിനെ വെല്ലുവിളിക്കുകയോ ഭരിക്കാൻ അനുവദിക്കാതിരിക്കുകയോ അല്ല പ്രതിപക്ഷനയം എന്ന് പറയുന്ന സതീശൻ കഴിഞ്ഞ തവണ പ്രതിപക്ഷം അസ്ഥാനത്ത് ഉയർത്തിക്കൊണ്ടുവന്ന ആരോപണങ്ങളെയും ദുരിതാശ്വാസ നിധിയിലേക്ക് അടക്കം സംഭാവന ചെയ്യരുതെന്ന അനാവശ്യ പിടിവാശിയേയും തിരിച്ചറിയുന്നുവെന്ന് വേണം മനസിലാക്കാൻ.

ശബരിമല വിഷയത്തിലടക്കം ബിജെപിയും സംഘപരിവാർ സംഘടനകളും സ്വീകരിച്ച നിലപാടുകളോട് സമാനമായ നയമായിരുന്നു കോൺഗ്രസിന്റേതും. എന്നാൽ ശബരിമല വിഷയമൊന്നും ഒരു തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നതല്ലെന്ന് കോൺഗ്രസും യുഡിഎഫും ഇത്തവണ മനസിലാക്കിയിരിക്കുന്നു. അത്തരം വർഗീയ വിഷയങ്ങളിലും സതീശൻ തന്റെ നിലപാട് ഇതിനോടകം തന്നെ വ്യക്തമാക്കി കഴിഞ്ഞു. വർഗീയതയെ കേരളമണ്ണിൽ കുഴിച്ചുമൂടുന്നതിനാണ് യു.ഡി.എഫിന്റെ പ്രഥമ പരിഗണന. തിരഞ്ഞെടുപ്പ് വിജയമല്ല, വർഗീയതയെ പരാജയപ്പെടുത്തലാണ് തന്റെ ലക്ഷ്യം. ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതയെയും മുൻപന്തിയിൽ നിന്ന് നേരിടുമെന്നും സതീശൻ പറഞ്ഞു.

സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ ആണ് കേരളത്തിന്റെ പൊതുബോധം. ആശയപരമായ പോരാട്ടത്തിലൂടെ ഈ മണ്ണിൽ വർഗീയതയുടെ രാഷ്ട്രീയത്തെ കുഴിച്ചു മൂടുക എന്നതാവും യു.ഡി.എഫിന്റെ പ്രഥമ പരിഗണന. ഞാൻ എന്നും പറഞ്ഞിട്ടുള്ളത് പോലെ വർഗീയതയോടു സന്ധിയില്ലാത്ത സമരം ആണ് എന്റെ രാഷ്ട്രീയം. കഴിഞ്ഞ ദിവസം ഒരു ചാനലിനോട് നടത്തിയ പ്രതികരണം ഇങ്ങനെ, "ഏതെങ്കിലും വർഗീയ പാർട്ടിയിലേക്ക് പോകേണ്ടി വന്നാൽ ഞാൻ തിരഞ്ഞെടുക്കുക ആത്മഹത്യയായിരിക്കും." ഒരു സമുദായ സംഘടനയ്ക്കും കീഴ്പ്പെടാതെ നെഹ്രുവിയൻ സോഷ്യലിസത്തിൽ അധിഷ്ഠിതമായ കോൺഗ്രസിന്റെ ആശയങ്ങളിൽ ഊന്നി ഒരു തിരിച്ചു വരവിനുള്ള പ്രവർത്തനമാകും മുന്നോട്ട് കൊണ്ടുപോവുകയെന്നും സതീശൻ പറയുന്നു.

സർക്കാരിന്റെ ക്രിയാത്മകമായ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകുമെന്ന് പറയുമ്പോഴും തെറ്റ് കണ്ടാൽ ചൂണ്ടികാണിക്കുമെന്നും ശക്തമായി എതിർക്കുമെന്നും സതീശൻ വ്യക്തമാക്കുന്നു. മുഖ്യമന്ത്രി ഏകാധിപത്യത്തിലേക്ക് നീങ്ങിയാൽ അത് തടയേണ്ട ഉത്തരവാദിത്വം പ്രതിപക്ഷത്തിനുണ്ടെന്ന് വിഡി സതീശൻ പറയുന്നു. താൻ പ്രമാണിത്തം മുഖ്യമന്ത്രിക്കുണ്ട്. സ്റ്റാലിനിസ്റ്റ് ചുവ മുഖ്യമന്ത്രിയുടെ പ്രവർത്തനത്തിലുണ്ടെന്നും വിഡി സതീശൻ പറഞ്ഞു. ഇതിനെ ഒരു മുന്നറിയിപ്പായും കാണാം.

ഏറ്റവും ഒടുവിൽ നടന്ന സ്‌പീക്കർ തിരഞ്ഞെടുപ്പിലും തന്റെ നിലപാടും നയവും വ്യക്തമാക്കി സതീശൻ. ഐക്യകണ്ഠേന സ്‌പീക്കറെ തിരഞ്ഞെടുക്കുന്നതിന് പകരം ഭരണ പക്ഷത്തിന് വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിട്ടും പ്രതിപക്ഷത്ത് നിന്നും സ്‌പീക്കർ സ്ഥാനാർഥിയെ നിർത്തുന്നു. സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട എം.ബി രാജേഷിന് ആശംസ അറിയിച്ചുകൊണ്ടുള്ള പ്രസംഗത്തിൽ സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന രാജേഷിന്റെ നിലപാടിനെയും അദ്ദേഹം എതിർത്തു. സ്പീക്കര്‍ സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറഞ്ഞാല്‍ സ്വഭാവികമായും പ്രതിപക്ഷത്തിന് അതിന് മറുപടി നല്‍കേണ്ടി വരുമെന്ന ഓർമ്മപ്പെടുത്തലും സതീശൻ നൽകി.
വേറിട്ട ലുക്കില്‍ റായി ലക്ഷ്മി; ഏറ്റവും പുതിയ ഫോട്ടോഷൂട്ട് കാണാം












Click it and Unblock the Notifications