മന്ത്രി വി ശിവൻകുട്ടിയുടെ രാജി ആവശ്യം കടുപ്പിച്ച് പ്രതിപക്ഷം, ഇന്നും സഭ ബഹിഷ്ക്കരിച്ചു
തിരുവനന്തപുരം: മന്ത്രി വി ശിവന്‍കുട്ടിയുടെ രാജി ആവശ്യത്തില്‍ ഉറച്ച് പ്രതിപക്ഷം. നിയമസഭാ കയ്യാങ്കളി കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതോടെ മന്ത്രി വി ശിവന്‍കുട്ടി അടക്കമുളളവര്‍ കേസില്‍ വിചാരണ നേരിടണം. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശിവന്‍കുട്ടി രാജി വെക്കണം എന്നാണ് പ്രതിപക്ഷം ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത്. നിയമസഭയില്‍ പ്രതിഷേധിച്ച പ്രതിപക്ഷം ഇന്നും സഭ ബഹിഷ്‌ക്കരിച്ചു.
രാവിലെ നിയമസഭയില്‍ ചോദ്യോത്തര വേള തുടങ്ങിയത് മുതല്‍ പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധം ആരംഭിച്ചു. ശിവന്‍കുട്ടി മന്ത്രിസ്ഥാനം രാജി വെക്കണം എന്നുളള ആവശ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളിയതോടെയാണ് പ്രതിപക്ഷം സഭ വിട്ടിറങ്ങിയത്. വി ശിവന്‍കുട്ടി രാജി വെക്കണം എന്നുളള ആവശ്യത്തില്‍ പ്രതിപക്ഷം വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നിയമസഭയില്‍ വ്യക്തമാക്കി.

വി ശിവന്‍കുട്ടി രാജി വെയ്‌ക്കേണ്ടതില്ല എന്നുളള മുഖ്യമന്ത്രിയുടെ നിലപാട് നിഷേധാത്മകമാണെന്ന് വിഡി സതീശന്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി സുപ്രീം കോടതി വിധിക്ക് എതിരെയാണ് സഭയില്‍ സംസാരിച്ചത് എന്നും വിഡി സതീശന്‍ ആരോപിച്ചു. ഒരു കേസില്‍ പ്രതിയായത് കൊണ്ട് മാത്രം മന്ത്രിയാകാന്‍ പാടില്ല എന്ന് യുഡിഎഫ് പറയുന്നത് ആശ്ചര്യപ്പെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ശിവന്‍കുട്ടി രാജി വെയ്ക്കുന്ന പ്രശ്‌നമേ ഉദിക്കുന്നില്ലെന്നും നിയമസഭയില്‍ പ്രതിപക്ഷത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ശിവന്‍കുട്ടിക്ക് എതിരെയുളള കേസിനെ നിയമപരമായി നേരിടും എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രി ശിവന്‍കുട്ടിയെ കൂടാതെ ഇപി ജയരാജന്‍, കെടി ജലീല്‍ അടക്കമുളള ഇടത് നേതാക്കളും നിയമസഭാ കയ്യാങ്കളി കേസില്‍ വിചാരണ നേരിടണം. 2015ല്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാരിലെ ധനമന്ത്രി ആയിരുന്ന കെഎം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ ഇടത് എംഎല്‍എമാര്‍ ശ്രമിച്ചതാണ് അക്രമത്തിലേക്കും കയ്യാങ്കളിയിലേക്കും നീങ്ങിയത്. കേസ് അവസാനിപ്പിക്കാൻ അനുവദിക്കണം എന്നുളള ആവശ്യം നേരത്തെ വിചാരണക്കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു.












Click it and Unblock the Notifications