സീതാറാം യെച്ചൂരിക്ക് ശേഷം ഇപ്പോൾ ഇതാ ബൃന്ദ കാരാട്ടിനെയും, വിമർശനവുമായി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: ദില്ലി കലാപവുമായി ബന്ധപ്പെട്ട് ദില്ലി പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സിപിഎം നേതാവ് ബൃന്ദ കാരാട്ട്, കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് അടക്കമുളളവരുടെ പേര് ഉള്‍പ്പെടുത്തിയത് വിവാദമായിരിക്കുകയാണ്. നേരത്തെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പേരും ദില്ലി പോലീസിന്റെ കുറ്റപത്രത്തില്‍ ഉളളതായി വാര്‍ത്തകള്‍ വന്നിരുന്നു.
ദില്ലി പോലീസ് യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്തിയും പൗരത്വ ഭേദഗതി നിയമത്തിന് എതിരെ ശബ്ദം ഉയര്‍ത്തിയവരെ പ്രതിചേര്‍ത്തുമാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത് എന്നാണ് വിമര്‍ശനം ഉയരുന്നത്. സംഭവത്തില്‍ വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ നേതാവ് മുഹമ്മദ് റിയാസ് രംഗത്ത് വന്നിട്ടുണ്ട്.

മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: ലീഗ് നേതൃത്വത്തിലെ ചിലരുടെ ഒരു മുഖ്യ ശത്രുവിനെ കൂടി ഡൽഹി കലാപക്കേസിൽ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബൃന്ദകാരാട്ട് എന്നാണവരുടെ പേര്. പൗരത്വ നിയമഭേദഗതി ചോദ്യം ചെയ്തുള്ള പ്രക്ഷോഭം നയിച്ചതാണ് കലാപകാരണമെന്ന കണ്ടെത്തലിലാണ് സീതാറാം യെച്ചൂരിക്ക് ശേഷം ഇപ്പോൾ ഇതാ ബൃന്ദ കാരാട്ടിനെയും ദില്ലി പോലീസ് കുറ്റം ചുമത്തിയിട്ടുള്ളത്.
ലീഗിന്റെ കേരളത്തിലെ 'മുഖ്യശത്രു'വല്ലാത്ത സംഘപരിവാറിന്റെ വിചിത്രവാദം അതേപടി അംഗീകരിച്ചിരിക്കുകയാണ് ഡൽഹി പോലീസ്. ബൃന്ദകാരാട്ടിനെ കുറ്റപത്രത്തിൽ ഉൾപ്പെടുത്തുവാൻ ഡൽഹി പോലീസിന് മൊഴി നൽകി സഹായിച്ചത് കോൺഗ്രസ്നേതാവുമാണ്! ചുരുക്കി പറഞ്ഞാൽ ലീഗ് നേതൃത്വത്തിലെ ചിലർക്ക് സന്തോഷിക്കാം. നിങ്ങളുടെ 'മുഖ്യശത്രു'വിനെ ഒറ്റുകൊടുത്തത് നിങ്ങളുടെ എല്ലാമായ കോൺഗ്രസ്സും.
'മുഖ്യശത്രു'വായ സിപിഐ(എം)ന്റെ രണ്ട് ദേശീയ നേതാക്കൾ ഡൽഹി വർഗ്ഗീയ കലാപക്കേസിൽ കുറ്റപത്രത്തിൽ ഉൾപ്പെട്ട സ്ഥിതിക്ക് ലീഗ് മുൻകൈ എടുത്ത് യുഡിഫ് യോഗം അടിയന്തരമായി വിളിച്ചു ചേർക്കണം. ഡൽഹിയിൽ തീവ്രവാദികളെ നയിക്കുന്ന പ്രസ്ഥാനം നേതൃത്വം കൊടുക്കുന്ന എൽഡിഎഫ് സർക്കാർ രാജിവെയ്ക്കുക എന്ന മുദ്രാവാക്യവുമായി ബിജെപിയുമായി ചേർന്ന് ഒരു പ്രക്ഷോഭത്തിന് യുഡിഫ് യോഗ തീരുമാനത്തിന്റെ ഭാഗമായി ആഹ്വാനവും ലീഗിലെ ചിലർക്ക് ചെയ്യാവുന്നതാണ്''.












Click it and Unblock the Notifications