ദേശീയപാതാ വികസനം; ഇരകൾക്കായി മുന്‍നിരയിൽ നിന്ന് യുദ്ധം ചെയ്യും പി അബ്ദുല്‍ ഹമീദ് എംഎല്‍എ
മലപ്പുറം: ജനങ്ങളുടെ അവകാശ സംരക്ഷണ പോരാട്ടത്തില്‍ ഇരകളുടെ മുന്നില്‍ നിന്ന് പോരാട്ടം നയിക്കുമെന്ന് പി അബ്ദുല്‍ ഹമീദ് എംഎല്‍എ പറഞ്ഞു. വള്ളിക്കുന്ന് നിയോജക മണ്ഡലത്തില്‍ ദേശീയ പാത വികസനത്തെ തുടര്‍ന്ന് ഭൂമി നഷ്ടപ്പെടുന്നവരുടെ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം. ഉദ്യോഗസ്ഥര്‍ ജനങ്ങളെ തെറ്റ്ദ്ധരിപ്പിക്കുകയാണ്.
കഴിഞ്ഞ ആഴ്ച്ചയില്‍ കലക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ എംഎല്‍എമാര്‍ക്ക് കലക്ടര്‍ നല്‍കിയ ഉറപ്പില്‍ അണുമണി തൂക്കം പിറകോട്ട് പോയാല്‍ പിന്നീട് സമരം ഞങ്ങള്‍ക്ക് ഏറ്റെടുക്കേണ്ടി വരും. ജനങ്ങള്‍ക്ക് പറയാനുള്ളത് കേട്ട് അവര്‍ക്ക് നല്‍കേണ്ട ആനുകൂല്യങ്ങള്‍ അവരെ ബോധ്യപ്പെടുത്തി ഭൂമി ഏറ്റെടുക്കുന്നതിന് മുമ്പ് തന്നെ അവ നല്‍കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തണം. ഇപ്പോള്‍ ജനങ്ങളെ തെറ്റ്ദ്ധരിപ്പിക്കുന്നത് പോലെ അവരെ കബളിപ്പിക്കാനാണ് ഉദ്യോഗസ്ഥരുടെ നീക്കമെങ്കില്‍ ശക്തമായി നേരിടും.

വള്ളിക്കുന്ന് നിയോജക മണ്ഡലത്തില്‍ ദേശീയ പാത വികസനത്തെ തുടര്‍ന്ന് ഭൂമി നഷ്ടപ്പെടുന്നവരുടെ സംഗമത്തില്‍ പി അബ്ദുല്‍ ഹമീദ് എം.എല്‍.എ പ്രസംഗിക്കുന്നു
നാളെ മുതല്‍ തുടര്‍ന്നുള്ള ദിവസങ്ങളിലെല്ലാം തന്നെ നിയമസഭയിലും വിഷയം ഉന്നയിക്കും. ജനങ്ങളുടെ ആശങ്കയകറ്റാതെയുള്ള ഒരു വികസനത്തെയും അംഗീകരിക്കാനാവില്ലെന്നും എം.എല്‍.എ പറഞ്ഞു. മൂന്നിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കുട്ടിശ്ശേരി ഷരീഫ സംഗമത്തില്‍ അധ്യക്ഷത വഹിച്ചു.
വള്ളിക്കുന്ന് മണ്ഡലത്തിലെ ദേശീയ പാത കടന്ന് പോകുന്ന പഞ്ചായത്തുകളായ തേഞ്ഞിപ്പലം, മൂന്നിയൂര്‍, ചേലേമ്പ്ര, പള്ളിക്കല്‍ എന്നിവിടങ്ങളിലെ സ്ത്രീകളും വൃദ്ധരുമടക്കം നൂറ് കണക്കിനാളുകള്‍ സംഗമത്തില്‍ പങ്കെടുത്തു. ഇവര്‍ക്കെല്ലാം പറയാനുള്ളത് കേള്‍ക്കുകയും അതിനെല്ലാം വ്യക്തമായ രീതിയില്‍ മറുപടി നല്‍കിയാണ് എം.എല്‍.എ പ്രസംഗം അവസാനിപ്പിച്ചത്.
സംഗമത്തില്‍ ജില്ലാ പഞ്ചായത്തംഗം ബക്കര്‍ ചെര്‍ണ്ണൂര്‍, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ അബ്ദുല്‍ കലാം മാസ്റ്റര്‍, തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റ് സഫിയ റസാഖ്, ചേലേമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് രാജേഷ്, മൂന്നിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എന്‍ അന്‍വര്‍ സാദത്ത്, എം.എ അസീസ്, നിസാര്‍ കുന്നുമ്മല്‍, ഡോ. വി.പി ഹമീദ് മാസ്റ്റര്‍, എം.എ ഖാദര്‍, വെളിമുക്ക് ബാങ്ക് പ്രസിഡന്റ് എം സൈതലവി മറ്റു ജനപ്രതിനിധികളും പങ്കെടുത്തു.
.












Click it and Unblock the Notifications