Get Updates
Get notified of breaking news, exclusive insights, and must-see stories!

നെറികെട്ട രീതി മാതൃകയാക്കാനില്ല... ഭഗത് സിങ്ങിനെ ഉദ്ധരിച്ച് കുന്നപ്പിള്ളിയ്ക്ക് മറുപടിയുമായി റിയാസ്

കോഴിക്കോട്: ബെന്നി ബഹനാന്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം രാജിവച്ചപ്പോള്‍ അതേ പറ്റി ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് പിഎ മുഹമ്മദ് ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. രാഷ്ട്രീയ വിമര്‍ശനവും രാഷ്ട്രീയ പരിഹാസവും നിറഞ്ഞതായിരുന്നു ആ ഫേസ്ബുക്ക് പോസ്റ്റ്.

ഇതിന് മറുപടിയായി കോണ്‍ഗ്രസ് എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളിയും ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടു. റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമായിരുന്നു അത്. റിയാസിനേയും റിയാസിന്റെ വിവാഹത്തേയും വ്യക്തിപരമായി അധിക്ഷേപിക്കുന്നതായിരുന്നു അത്. ഇതിന് മറുപടിയുമായി റിയാസും എത്തിയിരിക്കുകയാണ് ഇപ്പോള്‍.

ഭഗത് സിംഗിനെ കുറിച്ച് പറഞ്ഞുകൊണ്ടാണ് റിയാസ് തുടങ്ങുന്നത്. എല്‍ദോസ് കുന്നപ്പള്ളിയുടെ നെറികെട്ട രീതിയല്ല തങ്ങളുടേത് എന്നും നിങ്ങള്‍ക്കെതിരെ ആരെങ്കിലും അത് പ്രയോഗിച്ചാല്‍ തടയാന്‍ തങ്ങളുണ്ടാകുമെന്നും റിയാസ് പറയുന്നു. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം...

ഭഗത് സിങിന്റെ ജന്മദിനം

ഭഗത് സിങിന്റെ ജന്മദിനം

സെപ്തംബർ 28...
113 വർഷം മുമ്പ് ഈ ദിനത്തിലാണ് അനശ്വരനായ സ്വാന്തന്ത്ര്യസമര പോരാളി സഖാവ് ഭഗത് സിങ്ങ് ജനിച്ചത്. 1931 മാർച്ച് 23ന്, തന്റെ ഇരുപത്തിമൂന്നാമത്തെ വയസ്സിൽ ബ്രിട്ടീഷ് ഭരണാധികാരികൾ ആ ചെറുപ്പക്കാരനെ തൂക്കിലേറ്റുകയായിരുന്നു. 23 വർഷങ്ങൾ മാത്രം ഭൂമിയിൽ ജീവിച്ച ആ മനുഷ്യനെ, അദ്ദേഹം ആകെ ജീവിച്ചതിനേക്കാൾ നാലിരട്ടി വർഷങ്ങൾ കടന്നു പോയിട്ടും സമൂഹം ഓർക്കുന്നു.
ഇന്നലെ, പൊരുതി മരിച്ച്‌ വീണതു പോലെ...

 ഒരു പഞ്ചായത്തംഗം പോലും ആയിരുന്നില്ല

ഒരു പഞ്ചായത്തംഗം പോലും ആയിരുന്നില്ല

ഭഗത് സിംഗ് ഒരു ഭരണാധികാരി പോയിട്ട് ഒരു പഞ്ചായത്ത് അംഗം പോലുമായിരുന്നില്ല. എങ്കിലും മൺമറഞ്ഞുപോയ പല മുൻ പ്രധാനമന്ത്രിമാരെയും ഓർക്കുന്നതിനേക്കാൾ ഇന്ത്യൻ ജനത ഈ ചെറുപ്പക്കാരനെ ഇന്നുമോർക്കുന്നു.
പോരാളികൾ അങ്ങനെയാണ്. മാനവരാശി ഉള്ളകാലത്തോളം മായ്ക്കാനാകുന്നവരല്ല. എത്രകാലം ജീവിക്കുന്നു എന്നത് നോക്കിയല്ല, ജീവിച്ച കാലമത്രയും എങ്ങനെ ജീവിച്ചുവെന്നത് വിലയിരുത്തിയാണ് ഒരു മനുഷ്യനെ നാം ഇത്രയേറെ ബഹുമാനിക്കുന്നത്.

നിശ്ചയദാർഢ്യം

നിശ്ചയദാർഢ്യം

മാനസികമായും കായികമായും തകർക്കാൻ എല്ലാ നെറികെട്ട ശ്രമങ്ങളും പ്രയോഗിച്ചാലും നിശ്ചയദാർഢ്യമുള്ള സാമൂഹികപ്രവർത്തകർ ഇപ്രകാരം നിലപാടിലുറച്ച് പൊരുതുക തന്നെ ചെയ്യും. തന്റെ നിലപാടാണ് ശരിയെന്ന ബോധ്യമാണ് അത്തരം സാമൂഹിക പ്രവർത്തകരുടെ നിശ്ചയദാർഢ്യത്തിന്റെ ഇന്ധനം.

ഭഗത് സിംഗ് നിശ്ചയദാർഢ്യമുള്ളവനായിരുന്നു. മരണമെന്ന ഭീഷണിക്ക് മുന്നിൽ പോലും തന്റെ നിലപാടിൽ അയവു വരുത്താൻ തയ്യാറാകാതിരുന്ന പോരാളി.
ഡൽഹി ബോംബ് കേസ് വിചാരണയിലുടനീളം, കോടതിയിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും ഭഗത്‌സിങ്ങും ബട്‌കേശ്വർ ദത്തും
"ഇൻക്വിലാബ് സിന്ദാബാദ്' എന്ന്
മുദ്രാവാക്യം മുഴക്കിയിരുന്നു.
മജിസ്ട്രേറ്റ്, ആ മുദ്രാവാക്യത്തിന്റെ അര്‍ത്ഥം അന്വേഷിച്ചപ്പോൾ, എഴുതിത്തയ്യാറാക്കിയ മറുപടിയാണ് അവർ നൽകിയത്.

ഭഗത് സിങിന്റെ മറുപടി

ഭഗത് സിങിന്റെ മറുപടി

അതിങ്ങനെയായിരുന്നു :

‘ആ ചോദ്യത്തിന് ഉത്തരമായി ഞാൻ പറയട്ടെ, വിപ്ലവം എന്നത് രക്തച്ചൊരിച്ചിലുണ്ടാക്കുന്ന ഒരു പോരാട്ടമാകണം എന്നില്ല. വ്യക്തിപരമായ കുടിപ്പകയ്‌ക്ക് അതിൽ സ്ഥാനമില്ല. വിപ്ലവംകൊണ്ട് അർഥമാക്കുന്നത് പ്രകടമായ അനീതിയിൽ അധിഷ്ഠിതമായ നിലവിലുള്ള വ്യവസ്ഥ മാറണം എന്നാണ്. സമുദായത്തിന് ഏറ്റവും അവശ്യമായ ഘടകങ്ങളാണെങ്കിലും, ഉൽപ്പാദകരുടെയും തൊഴിലാളികളുടെയും അധ്വാനത്തിന്റെ ഫലങ്ങൾ ചൂഷകർ കവർന്നെടുക്കുകയും അവരുടെ പ്രാഥമികഅവകാശങ്ങൾതന്നെ നിഷേധിക്കുകയും ചെയ്യുകയാണ്.

കാര്യങ്ങൾ ഇങ്ങനെ തുടരാനാകില്ല. നമ്മുടെ സമുദായത്തിന്റെ ഇന്നത്തെ സ്ഥിതി അഗ്നിപർവതത്തിനുമേലുള്ള നൃത്തംചവിട്ടലാണ്. നമ്മുടെ നാഗരികതയുടെ മഹാസൗധം വേണ്ട സമയത്ത് സംരക്ഷിക്കപ്പെട്ടില്ലെങ്കിൽ ഇടിഞ്ഞുതകരുക തന്നെ ചെയ്യും. അതുകൊണ്ടുതന്നെ സമൂലമായ ഒരു മാറ്റം അത്യാവശ്യമാണ്. ഇത് ബോധ്യപ്പെടുന്നവരുടെ കടമയാണ്, സമൂഹത്തെ സോഷ്യലിസ്റ്റ് അടിസ്ഥാനത്തിൽ പുനഃസംഘടിപ്പിക്കുക എന്നതാണ് വിപ്ലവം എന്നതുകൊണ്ട് ഞങ്ങൾ അർഥമാക്കുന്നത്. അത്തരം തകർച്ചയിലേക്ക് നയിക്കാത്ത ഒരു സാമൂഹ്യക്രമം നിലവിൽവരുത്തുക എന്നതാണ്. തൊഴിലാളികളുടെ പരമാധികാരം അംഗീകരിക്കുന്ന അത്തരമൊരു വ്യവസ്ഥയിൽ ലോക ഫെഡറേഷൻ മനുഷ്യവംശത്തെ മുതലാളിത്തത്തിന്റെ കെട്ടുപാടിൽനിന്നും സാമ്രാജ്യത്വയുദ്ധങ്ങളുടെ കെടുതിയിൽനിന്നും രക്ഷിക്കും. ഇതാണ് ഞങ്ങളുടെ ആദർശം. വിപ്ലവമെന്നത് മനുഷ്യവംശത്തിന്റെ അന്യാധീനപ്പെടുത്താനാകാത്ത അവകാശമാണ്. സ്വാതന്ത്ര്യമെന്നത്, എല്ലാവരുടെയും അനിഷേധ്യമായ ജന്മാവകാശമാണ്. തൊഴിലാളിയാണ് സമൂഹത്തെ നിലനിർത്തുന്നത്. ജനങ്ങളുടെ പരമാധികാരമെന്നത് തൊഴിലാളികളുടെ അവസാന ഭാഗധേയമാണ്. വിപ്ലവത്തിന്റെ ഈ അൾത്താരയ്‌ക്കായി ഞങ്ങൾ ഞങ്ങളുടെ യുവത്വത്തെ സുഗന്ധദ്രവ്യമായി പുകയ്ക്കുകയാണ്. കാരണം, ഇത്തരമൊരു മഹത്തായ ലക്ഷ്യത്തിനായി സമർപ്പിക്കുന്ന ഒരു ത്യാഗവും അധികമാകില്ല. ഞങ്ങൾ സംതൃപ്തരാണ്. ഞങ്ങൾ വിപ്ലവത്തിന്റെ ആഗമനത്തിനായി കാത്തിരിക്കുകയാണ്. വിപ്ലവം വിജയിക്കട്ടെ."

ഞങ്ങൾ പിന്തുടരുന്നത്...

ഞങ്ങൾ പിന്തുടരുന്നത്...

ഇതാണ് ഭഗത് സിംഗ്. തൂക്കുമരത്തിലേറുമ്പോഴും ഇങ്ക്വിലാബ് വിളിച്ച ധീരൻ. ഇവരെയൊക്കെയാണ് ഞങ്ങൾ പിൻപറ്റുന്നത്.
അതുകൊണ്ട് തന്നെ ഞങ്ങളുടെ രാഷ്ട്രീയ നിലപാട് ഞങ്ങൾ പറയുക തന്നെ ചെയ്യും.

ഞങ്ങളുടെ രാഷ്ട്രീയ നിലപാടിനോട് നിങ്ങൾക്ക് രാഷ്ട്രീയമായി മറുപടി നൽകാം.അതിനു സാധിക്കില്ലെന്ന് കണ്ടാൽ വ്യക്തിപരമായി അധിക്ഷേപിക്കാം.
ഇതിൽ ഏതു രീതി തെരെഞ്ഞെടുക്കണമെന്നത് നിങ്ങളുടെ അവകാശമാണ്.
രാഷ്ടീയം പറയുമ്പോൾ അസംബന്ധം പറയുന്നവരോട് ഒന്നേ ഞങ്ങൾക്ക് പറയാനുള്ളൂ..

നിങ്ങളുടെ നെറികെട്ട രീതിയല്ല ഞങ്ങളുടേത്

നിങ്ങളുടെ രീതിയല്ല ഞങ്ങളുടെ രീതി. നിങ്ങളുടെ നെറികെട്ട രീതികൾ നിങ്ങൾക്ക് തുടരാം. ആ രീതി മാതൃകയാക്കാൻ ഞങ്ങളില്ല. നിങ്ങളുടെ അതേ രീതി നിങ്ങൾക്ക് നേരെ ആരെങ്കിലും പ്രയോഗിച്ചാൽ അത് പ്രോത്സാഹിപ്പിക്കില്ലെന്ന് മാത്രമല്ല,
അത് തടയുന്നവരും ഞങ്ങളായിരിക്കും.

ആരുടെ രീതിയാണ് ശരിയെന്ന് സമൂഹം തീരുമാനിക്കട്ടെ..
ശരിയെന്ന് ഉറച്ച ബോധ്യമുള്ള ഞങ്ങളുടെ നിലപാടുകൾ തലപോയാലും ഞങ്ങൾ പറഞ്ഞു കൊണ്ടേയിരിക്കും. കാരണം ഞങ്ങൾ ഭഗത് സിംഗിന്റെ പിന്മുറക്കാരാണ്.
ഇങ്ക്വിലാബ് സിന്ദാബാദ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+