പാലാ പിടിക്കാനുറച്ച് മാണി സി കാപ്പന്: എല്‍ഡിഎഫ് പ്രചാരണത്തിന് ഇന്ന് തുടക്കം
പാലാ: കെ എം മാണിയുടെ നിര്യാണത്തോടെ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയ പാലായില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന് ഇന്ന് പ്രചാരണം തുടങ്ങും. പാലാമണ്ഡലത്തിലെ പ്രമുഖരെ കണ്ട ശേഷം വ്യാഴാഴ്ച വൈകിട്ടാണ് പ്രചാരണ പരിപാടികള്‍ക്ക് രൂപം നല്‍കുക. പാലാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആരാണെന്ന കാര്യത്തില്‍ ഭിന്നത നിലനില്‍ക്കുമ്പോഴാണ് ഇടതുമുന്നണി മാണി സി കാപ്പനെ സ്ഥാനാര്‍ത്ഥിയാക്കുന്നത്. ഉപതിരഞ്ഞെടുപ്പില്‍ പാലാ പിടിച്ചെടുക്കുമെന്നും ജോസ് കെ മാണി എതിര് സ്ഥാനാര്‍ത്ഥിയായാല്‍ ജയിക്കാന്‍ എളുപ്പമാണെന്നും സഹതാപ തരംഗമുണ്ടാകില്ലെന്നും മാണി സി കാപ്പന് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. സെപ്തംബര്‍ നാലിന് പാലായില്‍ നടക്കുന്ന ഇടതുമുന്നണി തിരഞ്ഞെടുപ്പ് കണ്വെന്ഷന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
പാലാ ഉപതിരഞ്ഞെടുപ്പ്; മാണി സി കാപ്പൻ ഇടതുമുന്നണി സ്ഥാനാർത്ഥി, ഇത് നാലാം അങ്കം
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ ബുധനാഴ്ച മുതല്‍ പാലായില്‍ പെരുമാറ്റച്ചട്ടവും നിലവില്‍ വന്നിരുന്നു. സെപ്തംബര്‍ നാല് മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍ക്കാന്‍ കഴിയുമെങ്കിലും സെപ്തംബര്‍ ഏഴാ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി. നേരത്തെ മൂന്നുതവണ കെഎം മാണിയ്ക്കെതിരെ പോരിനിറങ്ങിയ ചരിത്രമാണ് മാണി സി കാപ്പനുള്ളത്. എന്നാല്‍ ഈ തിരഞ്ഞെടുപ്പുകളിലെല്ലാം വിജയം മാണിക്കൊപ്പമാണ് നിന്നത്. എന്നാല്‍ കെ എം മാണിയുടെ അസാന്നിധ്യത്തില്‍ പാലാ പിടിക്കാന്‍ മാണി സി കാപ്പന് കഴിയുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. എന്നാല്‍ 2016ലെ തിരഞ്ഞെടുപ്പില്‍ കെഎം മാണിയുടെ ഭൂരിപക്ഷം 4,703 വോട്ടാക്കി കുറയ്ക്കാന്‍ മാണി സി കാപ്പന് കഴിഞ്ഞിരുന്നു.
നിഷ ജോസ് കെ മാണി യുഡിഎഫ് സ്ഥാനാര്‍ത്ഥിയാവുമെന്നാണ് സൂചനകളെങ്കിലും ഭിന്നതകളുള്ളതിനാല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുകയാണ്. നിഷ ജോസ് കെ മാണിയെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് നേരത്തെ പിജെ ജോസഫ് തന്നെ രംഗത്തെത്തിയിരുന്നു. കേരള കോണ്‍ഗ്രസിന്റെ ഗ്രൂപ്പ് തര്‍ക്കങ്ങള്‍ പരിഹരിച്ച് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനുള്ള നീക്കങ്ങളിലാണ് പാര്‍ട്ടി നേതൃത്വം.