പാലക്കാട് സ്ത്രീയെ കൊലപ്പെടുത്തിയ കേസ്; പ്രതി കുറ്റക്കാരനെന്ന് കോടതി
പാലക്കാട് : ഒപ്പം താമസിച്ചിരുന്ന സ്ത്രീയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി ശരീര ഭാഗങ്ങൾ വേർപെടുത്തി പലയിടത്തായി വലിച്ചെറിഞ്ഞ കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. പ്രതി കാസർകോട് ചിറ്റാരിക്കൽ മണത്തുരുത്തേലിൽ സ്വദേശി എം.എ.ഷാജനുള്ള (44) ശിക്ഷ ജില്ലാ സെഷൻസ് കോടതി(മൂന്ന്) ഇന്നു വിധിക്കും.

പത്തനംതിട്ട റാന്നി വെച്ചുച്ചിറ എക്സ് സർവീസ്മെൻ കോളനി മണലേൽ എലിസബത്ത് എന്ന ലെനി (ലീന 42) ആണ് കൊല്ലപ്പെട്ടത്. പുത്തൂരിൽ ഇവർ വാടകയ്ക്കു താമസിക്കുന്ന വീട്ടിലായിരുന്നു കൊലപാതകം. ലീനയെ കൊലപ്പെടുത്തിയ ശേഷം തലയൊഴികെയുള്ള ശരീര ഭാഗങ്ങൾ ജില്ലയിൽ പലയിടത്തായി ഉപേക്ഷിച്ചു. തല എറണാകുളത്ത് മാലിന്യക്കൂമ്പാരത്തിൽ ഉപേക്ഷിച്ചതായാണു മൊഴി. ഇത് ഇനിയും കണ്ടെത്തിയിട്ടില്ല. സ്വകാര്യ പണമിടപാടു സ്ഥാപനത്തിലെ ഫീൽഡ് എക്സിക്യൂട്ടീവ് ആയ ഷാജന് മറ്റൊരു സ്ത്രീയുമായുള്ള ബന്ധം ലീന ചോദ്യം ചെയ്തതാണ് കൊലപാതകത്തിനു കാരണം.
ലീന ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ചാണ് ഷാജനുമൊത്ത് താമസം തുടങ്ങിയത്. കൊലപാതകം നടന്ന അന്നു രാവിലെയും ഇവർ തമ്മിൽ വഴക്കുണ്ടായി. ഇതിൽ പ്രകോപിതനായ ഷാജൻ വടികൊണ്ട് ലീനയെ അടിച്ച് അവശയാക്കി. ബോധം മറഞ്ഞ ഇവരെ തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി രാത്രി കത്തി ഉപയോഗിച്ചു മൃതദേഹം കഷണം കഷണാക്കി പിറ്റേന്നു പുലർച്ചെയും രാത്രിയുമായി ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ച് തലയൊഴികെയുള്ള ശരീര ഭാഗങ്ങൾ ജില്ലയിൽ പലയിടത്തായി വലിച്ചെറിഞ്ഞെന്നാണു കേസ്.
കോട്ടായി–പൂടൂർ റോഡിലെ കരിയംകോട്, ആനിക്കോട് ഭാഗങ്ങളിൽ നിന്നാണ് കൈയും കാലും കണ്ടെത്തിയത്. ഉടൽ ലഭിച്ചത് കണ്ണാടി കടുന്തുരുത്തി തോട്ടിൽ നിന്നായിരുന്നു. ഇടുപ്പുമുതൽ മുട്ടുവരെയുള്ള ഭാഗം കാളികാവ് പുഴപ്പാലത്തിനടുത്തുള്ള പാടത്തുനിന്നും കണ്ടെത്തി. ജില്ലയ്ക്കകത്തും പുറത്തും കാണാതായ യുവതികളെക്കുറിച്ചുള്ള അന്വേഷണത്തിൽ നാട്ടുകാരിലൊരാൾ നൽകിയ വിവരമാണ് ലീനയെ കാണാതായ വിവരം പുറത്തറിയിച്ചത്. ഷാജൻ അടൂരിനടത്തുള്ള സ്വകാര്യ പണമിടപാടു സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് ലീനയുമായി പരിചയപ്പെട്ടത്.












Click it and Unblock the Notifications