പാലക്കാട് നഗരസഭ ഭരണം കോണ്‍ഗ്രസിന് ലഭിക്കുമോ: രാജിക്കൊരുങ്ങി 9 ബിജെപി അംഗങ്ങള്‍; ചർച്ച സന്ദീപ് വഴി
പാലക്കാട്: പുതിയ ജില്ലാ പ്രസിഡന്റിനെ ചൊല്ലി പാലക്കാട് ബി ജെ പിയില്‍ പൊട്ടിത്തെറി. യുവമോർച്ച ജില്ലാ പ്രസിഡൻറ് പ്രശാന്ത് ശിവനെ പാലക്കാട് ബി ജെ പി ജില്ലാ പ്രസിഡന്റ് ആക്കുന്നതിനെതിരെയാണ് മുതിർന്ന നേതാക്കള്‍ അടക്കമുള്ളവർ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. തീരുമാനത്തില്‍ പ്രതിഷേധിച്ച് ബി ജെ പി ഭരിക്കുന്ന പാലക്കാട് നഗരസഭയിലെ 9 പാർട്ടി കൗൺസിലർമാർ രാജിക്കൊരുങ്ങുന്നുവെന്നാണ് സൂചന. ദേശീയ കൗൺസിൽ അംഗം ഉൾപ്പെടെയുള്ളവർ പാലക്കാട് യാക്കരയില്‍ ഇന്ന് പ്രത്യേക യോഗം ചേർന്നു.
വിമത കൗൺസിലർമാർ രാജിവെക്കുകയാണെങ്കില്‍ പാലക്കാട് നഗരസഭ ഭരണം ബി ജെ പിക്ക് നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാകും. പ്രശാന്ത് ശിവനെ പാലക്കാട് ജില്ല അധ്യക്ഷനാക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകാനാണ് നേതൃത്വം തീരുമാനിക്കുന്നതെങ്കില്‍ ഒൻപത് കൗൺസിലർമാർ നാളെ പാർട്ടിക്ക് രാജിക്കത്ത് നല്‍കിയേക്കും.

പ്രശാന്ത് ശിവന്റെ കാര്യത്തില്‍ മാനദണ്ഡങ്ങള്‍ പാടെ ലംഘിച്ചുവെന്നാണ് പ്രതിഷേധം ഉയർത്തിയവർ ആരോപിക്കുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കൂടുതൽ വോട്ട് ലഭിച്ചവരെ മാറ്റിനിർത്തുന്ന സ്ഥിയുമുണ്ടായി. ജില്ലയില്‍ നിന്നുള്ള മുതിർന്ന ബി ജെ പി നേതാവ് സി കൃഷ്ണകുമാർ തന്റെ അനുയായിയെ ജില്ലാ അധ്യക്ഷനാക്കി മാറ്റുന്നതിന് ഏകപക്ഷീയമായ രീതിയില്‍ തീരുമാനെടുത്ത് മുന്നോട്ട് പോകുകയാണ്. ഇത് അംഗീകരിക്കാനാകില്ലെന്നും നേതാക്കള്‍ പറയുന്നു.
ഒരു കാരണവശാലും ബി ജെ പി വിടില്ലെങ്കിലും ജില്ല അധ്യക്ഷന്റെ കാര്യത്തില്‍ എടുത്ത തീരുമാനത്തിൽ ഉറച്ചു നിൽക്കുമെന്ന് ബി ജെ പി ദേശീയ കൗൺസിൽ അംഗം എൻ ശിവരാജൻ വ്യക്തമാക്കി. യോഗത്തില്‍ നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരനും പങ്കെടുത്തിരുന്നു. ഞങ്ങള്‍ വിമത പക്ഷമല്ല, ഔദ്യോഗിക പക്ഷമാണെന്നുമായിരുന്നു പ്രമീള വ്യക്തമാക്കിയത്. ബി ജെ പി പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു യോഗമെന്നും അവർ വ്യക്തമാക്കി. എന്നാല്‍ പുതിയ ജില്ല പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുന്നതിൽ മാനദണ്ഡ ലംഘനമുണ്ടായിട്ടില്ലെന്നാണ് നിലവിലെ അധ്യക്ഷന്‍ കെഎം ഹരദാസ് പറയുന്നത്.
അതേസമയം, നേതൃത്വത്തോട് കലഹം പ്രഖ്യാപിച്ച ബി ജെ പി കൗൺസിലർമാരെ തങ്ങളുടെ പാളയത്തിലേക്ക് എത്തിക്കാനുള്ള ശ്രമം കോണ്‍ഗ്രസ് ആരംഭിച്ചിട്ടുണ്ട്. പാലക്കാട് നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് ബി ജെ പി വിട്ടെത്തിയ സന്ദീപ് വാര്യർ വഴിയാണ് അവരുടെ നീക്കം. സന്ദീപ് വാര്യർ എന്‍ ശിവരാജ് അടക്കമുള്ളവരുമായി സംസാരിച്ചിട്ടുമുണ്ട്. 52 അംഗ ഭരണ സമിതിയില്‍ ബി ജെ പിക്ക് 28 അംഗങ്ങളാണുള്ളത്. പ്രതിപക്ഷ നിരയില്‍ യു ഡി എഫിന് 17 ഉം, എല്‍ ഡി എഫിന് 7ഉം അംഗങ്ങളാണുള്ളത്. വെല്‍ഫയര്‍ പാര്‍ട്ടിക്ക് ഒരു സീറ്റുമുണ്ട്.












Click it and Unblock the Notifications