'സിപിഎം ആവശ്യപ്പെട്ടാൽ പാർട്ടി അംഗത്വം സന്തോഷത്തോടെ സ്വീകരിക്കും'; പ്രതികരണവുമായി പി സരിൻ
പാലക്കാട്: കോൺഗ്രസ് വിട്ട പി സരിനെ ഇടത് സ്വതന്ത്ര സ്ഥാനാർത്ഥിയായി സി പി എം ഇന്ന് പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോർട്ടുകൾ വരുന്നതിനിടെ പ്രതികരണവുമായി സരിൻ. സി പി എം ആവശ്യപ്പെട്ടാൽ പാർട്ടി അംഗത്വം സന്തോഷത്തോടെ സ്വീകരിക്കുമെന്നും പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ യു ഡി എഫും എൽ ഡി എഫും തമ്മിലാണ് മത്സരമെന്നും പി സരിൻ പറഞ്ഞു.
പാർട്ടി അംഗമാകുന്നതിലും സന്തോഷമെയുള്ളൂവെന്നും പാലക്കാട് കഴിഞ്ഞ രണ്ട് ദിവസമായി ബി ജെ പി ചിത്രത്തിൽ തന്നെയില്ലെന്നും എങ്ങനെയാണ് ഒരു സ്ഥാനാർത്ഥിയെ തീരുമാനിക്കേണ്ടത് എന്നതിൽ സി പി എം കാണിക്കുന്നത് മറ്റ് പാർട്ടികൾക്ക് മാതൃകയാണെന്നും പൊതുവേദികളിൽ പി സരിനെക്കുറിച്ച് നേതാക്കൾ നടത്തുന്ന ഓരോ പരാമർശവും യു ഡി എഫിന് വോട്ട് കുറയ്ക്കുമെന്നും സരിൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

നെഗറ്റീവ് വോട്ടുകൾ മാത്രം പ്രതീക്ഷിക്കുന്ന കോൺഗ്രസിന് 2026 ലും കേരളത്തിൽ ജയിക്കാനാവില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ നേതാക്കളുടെ പെട്ടി തൂക്കിയാണെന്ന് കോൺഗ്രസ് പ്രവർത്തകർക്ക് അറിയാമെന്നും പി സരിൻ ആരോപിച്ചു. നേതാക്കളുടെ പെട്ടി തൂക്കലാണ് രാഹുലിന്റെ പ്രധാന പണി. ആ ബോധത്തിൽ പെട്ടികളുമായാണ് പാലാക്കാട്ടേക്ക് വന്നതെന്നും അദ്ദേഹം പറഞ്ഞു.
പെട്ടികളിൽ പണം നിറയ്ക്കുന്ന ആളാണ് രാഹുൽ മാങ്കൂട്ടത്തിലെന്നും പി സരിൻ ആരോപിച്ചു. കൊണ്ടുവന്ന പെട്ടികൾ നവംബർ 23 കഴിഞ്ഞാൽ അതുപോലെ തിരികെ കൊണ്ടുപോകാമെന്നും പാലക്കാട് മത്സരിക്കുന്നത് സി പി എം ചിഹ്നത്തിൽ വേണോ സ്വതന്ത്രവാണോ എന്നൊക്കെ ഇടത് നേതാക്കൾ തീരുമാനിക്കട്ടേയെന്നും പി സരിൻ പറഞ്ഞു.
സി പി എം ആവശ്യപ്പെട്ടാൽ പാർട്ടി അംഗത്വം സന്തോഷത്തോടെ സ്വീകരിക്കുമെന്നും സഖാവേ എന്ന വിളിയും ഏറെ സന്തോഷത്തോടെ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെയാണ് സരിൻ കോൺഗ്രസ് വിട്ടത്. പിന്നാലെയാണ് ഇടത് സ്വതന്ത്രനായി മത്സരിക്കുമെന്ന വാർത്തകൾ വന്നത്.
ഇന്ന് ചേരുന്ന സി പി എം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ഈ വിഷയത്തിൽ തീരുമാനം എടുക്കുമെന്നാണ് വിവരം. യോഗത്തിലെ തീരുമാനം സംസ്ഥാന നേതൃത്വത്തെ അറിയിക്കും, ഇതിന് ശേഷമായിരിക്കും സ്ഥാനാർത്ഥി പ്രഖ്യാപനം. അതേ സമയം രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് പ്രാചാരണത്തിന് തുടക്കമിട്ടു.












Click it and Unblock the Notifications