യുദ്ധം ചെയ്യാൻ ഒരു പട ഉയർന്നു വരുന്നുണ്ട്... മിണ്ടാതിരിക്കാൻ തയ്യാറല്ല.. വീറോടെ പാർവ്വതി വീണ്ടും!
കോഴിക്കോട്: പാര്‍വ്വതിയെ തെറിവിളിച്ച ഫാന്‍സിനെ തള്ളിക്കൊണ്ട് മമ്മൂട്ടി രംഗത്ത് വന്നെങ്കിലും വിവാദം അവസാനിച്ചിട്ടില്ല. രാജ്യാന്തര ചലച്ചിത്ര മേളയില്‍ പാര്‍വ്വതി സംസാരിച്ചത് വ്യക്തിക്കെതിരയെയോ കസബ എന്ന സിനിമയ്ക്ക് എതിരെയോ ആയിരുന്നില്ല. മറിച്ച് സിനിമയില്‍ സ്ത്രീ വിരുദ്ധത മഹത്വവവ്തക്കരിക്കപ്പെടുന്നത് ചൂണ്ടിക്കാട്ടുകയാണ് ചെയ്തത്. എന്നാലത് വ്യക്തിപരമാക്കി വളച്ചൊടിച്ച് പാര്‍വ്വതിയെ ഒരു കൂട്ടര്‍ ആക്രമിക്കുന്നു.
അറുപതോ നൂറോ വയസുകാരനാകട്ടെ, മമ്മൂട്ടിയെ വെറുതെ വിടുക.. മമ്മൂട്ടിയെ കീറിമുറിക്കുന്നതിനെതിരെ സംവിധായകൻ
കസബ വിവാദം ഒന്ന് തണുക്കുമ്പോഴും പാര്‍വ്വതി ഉയര്‍ത്തിയ കാതലായ വിഷയം അവിടെ തന്നെ നില്‍ക്കുകയാണ്. നാളുകളായി സ്ത്രീ വിരുദ്ധത സാധാരണ സംഗതി മാത്രമായി പോയ മലയാള സിനിമാ സംസ്‌ക്കാരത്തെക്കുറിച്ചാണ് ഇനി സജീവ ചര്‍ച്ച വേണ്ടത്. മമ്മൂട്ടിയുടെ പ്രതികരണത്തിന് ശേഷം വിവാദങ്ങളെക്കുറിച്ച് പാര്‍വ്വതി പ്രതികരിച്ചിരിക്കുന്നു. സ്‌ക്രോള്‍. ഇന്നിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വ്വതിയുടെ പ്രതികരണം.
മമ്മൂട്ടിയെ അപമാനിച്ചിട്ടില്ല
താന്‍ മമ്മൂട്ടിയെ അപമാനിച്ചിട്ടില്ലെന്ന് പാര്‍വ്വതി വ്യക്തമാക്കുന്നു. താന്‍ വിമര്‍ശിച്ചത് ഒരു വ്യക്തിയേയോ സിനിമയെയോ അല്ല, മറിച്ച് ആഴത്തില്‍ സിനിമയില്‍ വേരോടിക്കിടക്കുന്ന സ്ത്രീ വിരുദ്ധതയെ ആണ്. ചലച്ചിത്ര മേളയിലെ സംവാദത്തില്‍ സംസാരിക്കവേ താന്‍ അദ്ദേഹത്തെ മികച്ച നടനെന്നാണ് വിശേഷിപ്പിച്ചത്. എന്തെന്നാല്‍ താനങ്ങനെ വിശ്വസിക്കുന്നു. മമ്മൂട്ടിയോട് വ്യക്തിപരമായി ഒരു വിദ്വേഷവും തനിക്കില്ല.
വാർത്ത വന്നത് വളച്ചൊടിച്ച്
താന്‍ പറഞ്ഞതിനെക്കുറിച്ച് ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത് മമ്മൂട്ടിയെ വിമര്‍ശിച്ചു എന്നായിരുന്നു. സിനിമയില്‍ സ്ത്രീവിരുദ്ധത മഹത്വവത്ക്കരിക്കുന്നതിനെ കുറിച്ചാണ് താന്‍ സംസാരിച്ചതെന്ന് ചില മാധ്യമങ്ങളേ എഴുതിയുള്ളൂ. ആ റിപ്പോര്‍ട്ടുകള്‍ വായിക്കാത്തവരും വീഡിയോ കാണാത്തവരുമാണ് തന്നെ ആക്രമിക്കാന്‍ മുന്നിട്ട് ഇറങ്ങിയത്. അത് കണ്ടിട്ടുണ്ടെങ്കില്‍ അവര്‍ക്ക് കാര്യം മനസ്സിലായേനെ.
സ്ത്രീവിരുദ്ധത ആഘോഷിക്കപ്പെടരുത്
കഥാപാത്രം സ്ത്രീ വിരുദ്ധരോ ലൈംഗിക പീഡകരോ ആവാം. എന്നാല്‍ ആ ആശയത്തെ മോശമായിട്ടാണോ നല്ലതായിട്ടാണോ ചിത്രീകരിക്കുന്നത് എന്നതാണ് വിഷയം. സ്ത്രീവിരുദ്ധനായ പുരുഷനെ കാണിച്ച് യാഥാര്‍ത്ഥ്യത്തെ കാണിക്കാം. അതേസമയം തന്നെ അത് നല്ലതല്ലെന്നും സിനിമയില്‍ കാണിക്കാവുന്നതാണ്. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നു എന്നൊരു ആരോപണം തനിക്കെതിരെ ഉയരുന്നുണ്ട്.
രാഷ്ട്രീയ പ്രവര്‍ത്തനം കൂടിയാണ് സിനിമ
എന്നാല്‍ യാഥാര്‍ത്ഥ്യം അതല്ല.സ്ത്രീവിരുദ്ധത അടക്കമുള്ള തെറ്റായ കാര്യങ്ങളെ മഹത്വവല്‍ക്കരിക്കാതെ തന്നെ സൂപ്പര്‍ സ്റ്റാറുകളുടെ ഹീറോയിസം ആഘോഷിക്കാവുന്നതാണ്. വെറും സിനിമയല്ലേ എന്ന് ചിലര്‍ ചോദിക്കുന്നു. സിനിമ എന്നത് രണ്ടര മണിക്കൂര്‍ നീളുന്ന ഒരു രാഷ്ട്രീയ പ്രവര്‍ത്തനം കൂടിയാണ്. ആളുകളെ സ്വാധീനിക്കുന്ന ഒന്നാണ്. തെറ്റുകളെ മഹത്വവല്‍ക്കരിക്കാതിരിക്കാന്‍ സംവിധായകനും എഴുത്തുകാരനും താരത്തിനും ഉത്തരവാദത്തമുണ്ട്.
ഹീറോ ചെയ്താൽ സ്വീകാര്യത
ഇത്തരമൊരു ബോധവല്‍ക്കരണം വേണ്ടതിനെക്കുറിച്ചാണ് താന്‍ സംസാരിച്ചത്. തന്റെ സിനിമകളുടെ കാര്യത്തില്‍ അത്തരം ചര്‍ച്ചകള്‍ നടക്കാറുണ്ട്. വില്ലന്‍ സ്ത്രീവിരുദ്ധനായാല്‍ ആരും അയാളെ അനുകരിക്കാന്‍ നില്‍ക്കില്ല. അതേസമയം ഹീറോ അത് ചെയ്യുമ്പോള്‍ അതിന് സ്വീകാര്യത ലഭിക്കുകയാണ്. ഇത് മനസ്സിലാവാന്‍ കുറച്ച് സമയമെടുത്തേക്കും. സമൂഹത്തില്‍ പ്രതിഫലിക്കുന്നത് കലയിലൂടെ നല്‍കുന്നത് കൂടിയാണ്.
തനിക്ക് അസഹിഷ്ണുതയുണ്ട്
അസഹിഷ്ണുതയാണ് തനിക്കെന്ന് നിങ്ങള്‍ പറയുന്നത് സമ്മതിക്കുന്നു. സ്ത്രീകളേയും ഭിന്നലിംഗക്കാരെയും സിനിമയില്‍ ചിത്രീകരിക്കുന്ന രീതിയോട് തനിക്ക് അസഹിഷ്ണുത തന്നെയാണ്. താന്‍ കൂടി ജോലി ചെയ്യുന്ന സിനിമാ മേഖലയില്‍ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ട്. തനിക്കെതിരെയുള്ള വാദങ്ങളില്‍ യുക്തിയുണ്ടെങ്കില്‍ കേള്‍ക്കാന്‍ തയ്യാറുമാണ്. കേരളം ഈ വിഷയം ചര്‍ച്ച ചെയ്യുന്നതില്‍ തനിക്ക് അഭിമാനമുണ്ട്. മറ്റുള്ളവരും ഈ പാത പിന്തുടരുമെന്ന് തനിക്കുറപ്പുണ്ട്.
പ്രശ്നം സ്ത്രീ സംസാരിച്ചത്
ഒരു സ്ത്രീ സംസാരിച്ചു എന്നുള്ളതാണ് തന്നെപ്പോലുള്ളവര്‍ക്കെതിരെ അസഹിഷ്ണുതയുണ്ടാവാന്‍ കാരണം. യഥാര്‍ത്ഥത്തില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയത്തിന് ഇടം കിട്ടിയിട്ടുമില്ല. നമുക്ക് ചുറ്റുമുള്ള സ്ത്രീ വിരുദ്ധത തെറ്റല്ല എന്ന തരത്തില്‍ സാമാന്യവല്‍ക്കരിക്കപ്പെട്ടു കഴിഞ്ഞു. സ്ത്രീ വിരുദ്ധമായ സംഭാഷണങ്ങള്‍ കേട്ട് സ്ത്രീകള്‍ തന്നെ ചിരിക്കുകയാണ്. അത് തെറ്റാണെന്ന് ആരും ചൂണ്ടിക്കാട്ടുന്നില്ല.
ആ ആശയത്തിൽ നിന്ന് ദൂരെ
സ്വാതന്ത്ര്യം എന്ന ആശയത്തില്‍ നിന്നും നമ്മുടെ സ്ത്രീകള്‍ വളരെ ദൂരെയാണ്. ഇക്കാര്യത്തില്‍ വലിയ പങ്ക് വഹിക്കാനുള്ളത് സ്ത്രീകള്‍ക്ക് തന്നെയാണ്. സ്ത്രീ വിരുദ്ധത ഒരു ഭീഷണിയായി തോന്നാത്ത വിധം അവരുടെ മനസ്സ് കണ്ടീഷന്‍ ചെയ്യപ്പെട്ടിരിക്കുന്നു. താനെന്ത് കൊണ്ടാണ് സന്തോഷവതിയെന്ന് അവര്‍ക്ക് മനസ്സിലാകുന്നില്ല. തനിക്കെന്തോ കുഴപ്പമുണ്ടെന്ന് അവര്‍ കരുതുന്നു. തന്നെ വിമര്‍ശിച്ച് പോസ്റ്റിട്ട സ്ത്രീ പറയുന്നത് സിനിമയിലെ ലിപ് ലോക്ക് സീനുകളെക്കുറിച്ചും മറ്റുമാണ്.
കന്യകയല്ലെങ്കിൽ വില കുറവ്
കാമുകനോട് പരസ്പര സമ്മതത്തോടെ അടുത്ത് ഇടപഴകുന്നതിനെ എങ്ങനെയാണ് ഒരു സ്ത്രീയെ ലൈംഗികമായി ആക്രമിക്കുമെന്ന ഭീഷണിയോടെ താരതമ്യം ചെയ്യാനാവുക. അങ്ങനെയൊരു സീന്‍ ചെയ്തതിന്റെ പേരില്‍ വിമര്‍ശിക്കാനുള്ള അവകാശം നഷ്ടപ്പെട്ടുവെന്ന് എങ്ങെനെയാണ് പറയുക. ഒരു സ്ത്രീ കന്യക അല്ലെങ്കില്‍ അവളുടെ അഭിപ്രായങ്ങള്‍ക്ക് വിലയില്ല എന്നൊക്കെയാണ് ഇവരുടെ ആശയം. സ്ത്രീകള്‍ക്കെതിരെ ആക്രമണം തുടങ്ങിയാല്‍ അത് കൊലപാതക, ബലാത്സംഗ ഭീഷണികളിലേക്ക് വരെ കടക്കും.
മിണ്ടാതിരിക്കുന്നത് ശരിയല്ല
പലരും തന്നോട് അവഗണിക്കാനാണ് പറഞ്ഞത്. പക്ഷേ ഇന്ന് മിണ്ടാതിരുന്നാല്‍ നാളെ ഇത് ആവര്‍ത്തിക്കുമ്പോഴും മിണ്ടാതിരിക്കേണ്ടി വരും. സിനിമയില്‍ നല്ല തൊഴില്‍ അന്തരീക്ഷത്തിന് വേണ്ടി ശബ്ദിക്കാന്‍ ഇന്ന് ഡബ്ല്യൂസിസി ഉണ്ട്. തങ്ങളുടെ കൂട്ടത്തിലൊരാളെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചു. ഈ കാര്യം ചര്‍ച്ച ചെയ്യാന്‍ പോലും തങ്ങള്‍ക്കൊരു വേദി ഇല്ലെന്ന് തോന്നി. മുന്‍പുണ്ടായ ഇത്തരം ദുരനുഭവങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങളാണെന്ന് കരുതിയിരുന്നു.
ഒരു പട പൊങ്ങി വരുന്നു
അവയെല്ലാം അവഗണിക്കപ്പെട്ടു. എന്നാല്‍ ഇനി അങ്ങനെ അല്ല. സ്ത്രീ എന്ന നിലയ്ക്ക് തൊഴിലിടത്തിലെ അവകാശങ്ങളെക്കുറിച്ച് അറിയാന്‍ വിമന്‍ ഇന്‍ സിനിമ കളക്ടീവ് രൂപീകൃതമായി. പുരുഷന്മാരെ ആക്രമിക്കാനാണിത് എന്ന തോന്നല്‍ പലര്‍ക്കുമുണ്ട്. ഫെമിനിസ്റ്റ് എന്ന വാക്ക് ഉപയോഗിച്ചും ആക്രമണം നടക്കുന്നു. അത് ചീത്തയാണെന്ന തരത്തല്‍. തലമുറകളായി അനുഭവിച്ച് കൊണ്ടിരിക്കുന്നതിന് എതിരെ യുദ്ധം ചെയ്യാന്‍ ഒരു പട പൊങ്ങി വരുന്നുണ്ട്.