മിണ്ടാത്ത മമ്മൂട്ടിയും തെറിവിളിക്കാൻ വാ തുറക്കുന്ന ഫാൻസും.. പൊളിച്ചടുക്കി ഫേസ്ബുക്ക് പോസ്റ്റ്
കൊച്ചി: കസബയ്‌ക്കെതിരെ പാര്‍വ്വതി നടത്തിയ വിമര്‍ശനവും തുടര്‍ന്നുള്ള പൊങ്കാലയും കൈവിട്ട നിലയിലേക്ക് വളര്‍ന്ന് കഴിഞ്ഞു. പാര്‍വ്വതിക്കെതിരെയുള്ള തെറിവിളികള്‍ ബലാത്സംഗഭീഷണിയും കൊലവിളിയുമായി മാറിക്കഴിഞ്ഞു. പാര്‍വ്വതിയെ പിന്തുണച്ചും എതിര്‍ത്തും രണ്ട് പക്ഷമുണ്ട് ഇപ്പോള്‍ സിനിമാ ലോകത്തും പുറത്തും. ഇത്രയൊക്കെ കോലാഹലം നടക്കുമ്പോഴും മമ്മൂട്ടി ഒരക്ഷരം പോലും പ്രതികരിച്ചിട്ടില്ല. ഫാന്‍സ് കൂട്ടത്തേയും മെഗാസ്റ്റാറിനേയും വിചാരണ ചെയ്യുകയാണ് ഇന്‍ഫോക്ലിനിക്ക് അംഗം ഡോക്ടര്‍ ഷിംന അസീസ്. ഷിംനയുടെ ഫേസ്ബുക്ക് കുറിപ്പ് ഇതാണ്:
ഭീരുക്കളായി ജീവിക്കാൻ തയ്യാറല്ല! തെറിവിളിക്കാർക്ക് വിമൻ ഇൻ സിനിമ കളക്ടീവിന്റെ കിണ്ണം കാച്ചിയ മറുപടി!
പാർവ്വതി അസ്സൽ പെണ്ണ്
നല്ല തന്റേടവും മൊഞ്ചും അഭിനയശേഷിയും തലക്കകത്ത് ആൾത്താമസവുമുള്ള അസ്സൽ പെണ്ണാണ് പാർവ്വതി. ഓളൊന്ന് തലയുയർത്തി നെഞ്ചും വിരിച്ച് കുറച്ച് സത്യങ്ങൾ വിളിച്ച് പറഞ്ഞപ്പോ ഭൂലോകമലയാളത്തിലെ സകല ആണധികാരവാദികൾക്കും ഒന്നിച്ചു കുരുപൊട്ടിയത് കണ്ടുകൊണ്ടിരിക്കുന്നു സ്ട്രീമിൽ.പെണ്ണുങ്ങൾക്ക് വേണ്ടി മിണ്ടിയാൽ കുറ്റം.
സുജൂദ് ചെയ്യണം പോലും
ആണുങ്ങൾ എന്ന് വെച്ചാൽ പടച്ചോന്റെ പര്യായമാണ് എന്ന് തീരുമാനിച്ചുറപ്പിച്ച ചിലതുങ്ങളുടെ താന്തോന്നിത്തരത്തെ കുറിച്ച് തുറന്നെഴുതിയാൽ കുഴപ്പം, ആ പോട്ടെ, സ്വന്തം മനസ്സിലുള്ളത് എവിടേലുമൊന്ന് കുത്തിക്കുറിച്ച് കണ്ടാൽ സഹിക്കൂല, ആകെ മൊത്തം ഡിസോർഡർ. ഞങ്ങൾ സുജൂദ് ചെയ്യണം പോലും, മനസ്സിലായില്ലേ? അതന്നെ, നമ്മുടെ സാഷ്‌ടാംഗപ്രണാമം. നടന്നത് തന്നെ !
ചിന്ത പോലും അരക്കെട്ടിൽ നിന്ന്
ആണുങ്ങളുടെ ലൈക്കും ഷെയറും കയ്യടിയും യഥേഷ്‌ടം കിട്ടുന്നത് എഴുതുന്നതും പറയുന്നതും പെണ്ണായത് കൊണ്ടാണെന്ന് ചില അവൻമാരുടെ കരക്കമ്പി. അല്ല, അവർക്ക് ഞങ്ങളെ മനുഷ്യനായി കാണാൻ പറ്റുന്നത് കൊണ്ടാണ്. നല്ല കണ്ടീഷനിലുള്ള അവയവം ഒരെണ്ണം ഞങ്ങൾക്കും കാതുകൾക്കിടയിലുമുണ്ട് മിസ്‌റ്റർ. തനിക്കത് കാണൂല, തന്റെയൊക്കെ ചിന്ത വരെ അരക്കെട്ടിൽ നിന്നാകുമല്ലോ ഉരുത്തിരിയുന്നത് !
തെറിവിളി കണ്ണാടിയുടെ മുന്നിൽ മതി
പിന്നെ വന്ന് എടീ, പോടീ, പെണ്ണേ, ചെലക്കാതെ പോടീ, മറ്റോളേ, മറിച്ചോളേ വിളിക്കുന്നത്... അത് തന്റെ തറവാട്ടിലെ കണ്ണാടിയുടെ മുന്നിൽ പുറത്തെടുത്താൽ മതി. ഉശിരുള്ള പെണ്ണുങ്ങളുടെ അടുത്ത് ഉണ്ടാക്കേണ്ട. തലയിലൊരു തട്ടമുള്ളത് കൊണ്ട് ഞമ്മൾ പിന്നെ വെറും ഫെമിനിച്ചിയല്ല- 'മാപ്പിള ഫെമിനിച്ചി' ആണ് പോലും!
ഏതോ മഹാന്റെ കമന്റിൽ കണ്ടതാണ്.
മിണ്ടാത്ത ഇക്കയോട് അഭിപ്രായ വ്യത്യാസമുണ്ട്
പാർവ്വതി എന്നല്ല, ഏത് പെണ്ണിനും ഉള്ളത് വിളിച്ച് പറയാം, വിളിച്ച് പറയുകയും ചെയ്യും. കുരങ്ങ് ചാടിക്കലും പുച്‌ഛിക്കലും അവഹേളിക്കലുമൊക്കെ കൈയിൽ വെച്ചോണ്ടിരുന്നാൽ മതി. ആ പിന്നേ, മമ്മൂക്കാന്റെ ഫാനായാലും കൊള്ളാം കാറ്റാടി ആയാലും കൊള്ളാം. പാർവ്വതി സ്വന്തം അഭിപ്രായം പറഞ്ഞതിന്റെ പേരിൽ പച്ചത്തെറി വിളിക്കുന്നോർക്ക് നേരെ അരവാക്ക് മിണ്ടാതെ കുറ്റകരമായ മൗനം പാലിക്കുന്ന ഇക്കാനോട് നല്ല അസ്സൽ അഭിപ്രായവ്യത്യാസം ഉണ്ട്.
ഓളേയ്, നല്ല അസ്സൽ പെങ്കുട്ട്യാ...
വല്ല്യോരു സ്‌റ്റാറാന്ന് വെച്ചിട്ട് ആർക്കും വിമർശിച്ചൂടാ എന്നൊന്നുമില്ല. അതോട് കൂടി കടന്നൽകൂടിന് കല്ലേറ് കൊണ്ട മാതിരി ഇളകിയവരെ തിരിച്ച് കൂട്ടിൽ കേറ്റാൻ നല്ലോണം ഒന്ന് തുറിച്ച് നോക്കിയാൽ പോരായിരുന്നോ? അതോ ഇനി പാർവ്വതി ഉറക്കെയൊന്ന് കരഞ്ഞിരുന്നെങ്കിൽ ഉണരാമായിരുന്നൂ എന്നും കരുതി കണ്ണിലെണ്ണ കോരിയൊഴിച്ച് കട്ട വെയിറ്റിംഗ് ആണോ? ഓൾ അതെല്ലാം പിൻവലിച്ചിട്ട് ഇങ്ങളെ പ്ലാൻ നടന്നത് തന്നെ. ഓളേയ്, നല്ല അസ്സൽ പെങ്കുട്ട്യാ...
ഇത് ഫെമിനിച്ചി സ്പീക്കിംഗ്
പെണ്ണായത് കൊണ്ട് നാല് തെറിവിളിയും രണ്ട് ആരോപണവും മൂന്നര കമന്റും ഒന്നേ കാൽ ചുഴിഞ്ഞ്‌നോട്ടവും കൊണ്ട് മൂലക്കിരുത്താമെന്നാണേൽ, തെറ്റി മൻഷമ്മാരേ... ഇത് കാലം വേറെയാ. അങ്ങനത്തവൻമാർക്കൊക്കെ ഒരു റൗണ്ട് ഓടീട്ട് വരാവുന്നതേയുള്ളൂ... പോ, പോയി #OMKV. അതെ, ഇതത് തന്നെയാണ് #FeminichiSpeaking , എന്ത്യേയ്... എന്നാണ് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.
വൈറലായി പോസ്റ്റ്
ഡോ. ഷിംന അസീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
മലയാള സിനിമയിലെ സ്ത്രീ സാന്നിദ്ധ്യം
മലയാള സിനിമയിലെ സ്ത്രീ സാന്നിദ്ധ്യത്തെക്കുറിച്ച് വിമന്‍ ഇന്‍ സിനിമ കളക്ടീവ് സംഘടിപ്പിച്ച ഓപ്പണ്‍ ഫോറത്തിലാണ് പാര്‍വ്വതിയുടെ വിവാദ പരാമര്‍ശമുണ്ടായത്. കസബ എന്ന മമ്മൂട്ടിച്ചിത്രം സ്ത്രീവിരുദ്ധതയുടെ പേരില്‍ നേരത്തെ തന്നെ വിമര്‍ശിക്കപ്പെട്ടതാണ്. വനിത കമ്മീഷന് പോലും കസബയുടെ വിവാദത്തില്‍ ഇടപെടേണ്ടതായി വന്നിരുന്നു.യഥാര്‍ത്ഥത്തില്‍ മമ്മൂട്ടിയെ അല്ല പാര്‍വ്വതി ചലച്ചിത്ര മേളയുടെ സംവാദ വേദിയില്‍ വിമര്‍ശിച്ചത്. മറിച്ച് കസബ എന്ന മമ്മൂട്ടി ചിത്രത്തിലെ സ്ത്രീ വിരുദ്ധതയും അത് ആഘോഷിക്കപ്പെടുന്ന മനസ്ഥിതിയേയുമാണ് പാര്‍വ്വതി വിമര്‍ശിച്ചത്.
നിര്‍ഭാഗ്യവശാല്‍ തനിക്ക് കസബ കണ്ടു
നിര്‍ഭാഗ്യവശാല്‍ തനിക്ക് കസബ കാണേണ്ടതായി വന്നു. ആ സിനിമ തന്നെ വല്ലാതെ നിരശപ്പെടുത്തി. ഒരു മഹാനടന്‍ ഒരു സീനില്‍ സ്ത്രീകളോട് അപകീര്‍ത്തികരമായ ഡയലോഗുകള്‍ പറയുന്നത് സങ്കടകരമാണ്. സിനിമ സമൂഹത്തെയും ജീവിതത്തേയും പ്രതിഫലിപ്പിക്കുന്നതാണ് എന്നത് സത്യമാണ്. എന്നാല്‍ അതിനെ നമ്മള്‍ മഹത്വവല്‍ക്കരിക്കുന്നുണ്ടോ എന്നിടത്താണ് അതിന്റെ അതിര്‍വരമ്പ് എന്നാണ് പാര്‍വ്വതി പറഞ്ഞത്.
പച്ചത്തെറിയും സ്ലട്ട് ഷെയിമിംഗും
സിനിമയിലെ നായകന്‍ സ്ത്രീവിരുദ്ധ ഡയലോഗുകള്‍ പറയുമ്പോള്‍ അതിനെ മഹത്വവല്‍ക്കരിക്കുകയാണ് ചെയ്യുന്നത്. മറ്റ് പുരുഷന്മാര്‍ക്കും ഇതേ കാര്യം ചെയ്യാനുള്ള ലൈസന്‍സ് നല്‍കലാണത്. അങ്ങനെ ചെയ്യുക സെക്‌സിയും കൂളുമാണ് എന്ന് മറ്റുള്ളവര്‍ ധരിക്കുന്നു. ഇത്തരം നായകത്വങ്ങള്‍ നമുക്ക് വേണ്ട എന്നും പാര്‍വ്വതി പറയുകയുണ്ടായി. ഇതോടെ സോഷ്യല്‍ മീഡിയയില്‍ മമ്മൂട്ടി ഫാന്‍സിന്റെ വക പൊങ്കാലയും തുടങ്ങി. പച്ചത്തെറിയും സ്ലട്ട് ഷെയിമിംഗും കൊണ്ട് പാര്‍വ്വതിയുടെ ഫേസ്ബുക്ക് പേജ് നിറഞ്ഞു.
കുട്ടികളല്ലേ, അവരെന്തേലും പറയട്ടേ എന്ന്
പാര്‍വ്വതിക്ക് മറുപടിയുമായി കസബയുടെ സംവിധായകന്‍ നിതിന്‍ രഞ്ജി പണിക്കരും നിർമ്മാതാവ് വ്യാസനും അടക്കമുള്ളവർ രംഗത്ത് വന്നു. പാർവ്വതിയെ കുരങ്ങിനോട് ഉപമിച്ച് വന്ന ജൂഡ് ആന്റണിയെ നടി ഓഎംകെവി പറഞ്ഞ് ഓടിച്ചു. പിന്നാലെ തെറിവിളിക്ക് ഉത്തരവാദി പാർവ്വതി തന്നെയെന്ന് പറഞ്ഞ് സിദ്ദിഖ് എത്തി. ഫാൻസ് അഴിഞ്ഞാടുമ്പോഴും മമ്മൂട്ടി അവരെ നിയന്ത്രിക്കാൻ ശ്രമിക്കാത്തത് വലിയ വിമർശനത്തിന് ഇടയാക്കുന്നുണ്ട്. കുട്ടികളല്ലേ, അവരെന്തേലും പറയട്ടേ എന്ന് മമ്മൂട്ടി പറഞ്ഞതായി സിദ്ദിഖ് വെളിപ്പെടുത്തിയതും വിമർശനവിധേയമായിരുന്നു.