കാവ്യയ്ക്ക് കണ്ണീർ തന്നെ.. മരവിച്ച് പത്മസരോവരം.. മഞ്ജുവിനും ശ്രീകുമാറിനും ബഷീറിനും ആശ്വാസം!
കൊച്ചി: ദിലീപ് പുറത്തിറങ്ങുന്നതിന് വേണ്ടി പത്മസരോവരമെന്ന വീട് പ്രാർത്ഥന തുടങ്ങിയിട്ട് രണ്ട് മാസം കഴിയുന്നു. നേർച്ചകളും വഴിപാടുകളുമൊന്നും ഇതുവരെ ഫലം കണ്ടിട്ടില്ല. ദിലീപിന്റെ അമ്മയുടെ കണ്ണീരിന് ഇന്നും അറുതി ഇല്ല. കാവ്യയുടെ പ്രാർത്ഥനകൾ ഒരു ദൈവവും കേട്ട മട്ടില്ല. നാലാം തവണയും ദിലീപിന് ജാമ്യം നിഷേധിക്കപ്പെട്ടതോടെ ആലുവയിലെ പത്മസരോവരം ശോകമൂകമായിരിക്കുകയാണ്. ഇനി എന്ത് എന്നത് സംബന്ധിച്ച് ആകെ ഒരു അനിശ്ചിതത്വം തങ്ങി നിൽക്കുകയാണ് അന്തരീക്ഷത്തിൽ.
ദിലീപ് ഒറ്റയ്ക്ക് തന്നെ അഴിയെണ്ണണം.. സുഹൃത്തിനെ പൊലീസ് തൊടില്ല! നാദിർഷയുടെ വിധിക്ക് 7 നാൾ..
പത്മസരോവരം പ്രാർത്ഥനയിൽ
ദിലീപ് ആദ്യമായി ജാമ്യാപേക്ഷയുമായി അങ്കമാലി കോടതിയെ സമീപിച്ചപ്പോൾ പത്മസരോവരം പ്രാർത്ഥനയിലായിരുന്നു. പ്രിയപ്പെട്ടവന് വേണ്ടി രാത്രി മുഴുവൻ നീളുന്ന പൂജയും പ്രാർത്ഥനയും നടന്നു. പക്ഷേ എല്ലാ പ്രാർത്ഥനയും വെള്ളത്തിൽ വരച്ച വര പോലെയാക്കി കോടതി ജാമ്യഹർജി നിഷ്കരുണം തള്ളിക്കളഞ്ഞു.
വഴിപാടുകൾ ഫലിച്ചില്ല
ഹൈക്കോടതിയിൽ രണ്ട് തവണ ഭാഗ്യം പരീക്ഷിച്ചിട്ടും ദിലീപിന് രക്ഷ കിട്ടിയില്ല. അനുജൻ അനൂപും ബന്ധുക്കളും ജഡ്ജിയമ്മാവൻ കോവിലിൽ ചെന്ന് വഴിപാട് നേർന്നു. എന്നിട്ടും ഫലമുണ്ടായില്ല. ഇത്തവണ ദുര്യോദന ക്ഷേത്രത്തിൽ ആരാധകൻ കള്ള് വഴിപാട് നേർന്നിട്ടും ദിലീപിന് പുറത്തിറങ്ങാനുള്ള ഭാഗ്യമുണ്ടായില്ല. ഇതോടെ ദിലീപിന്റെ കുടുംബം തീർത്തും നിരാശയിലാണ്.
ആരോപണങ്ങൾ നിരവധി
ജാമ്യത്തിന് വേണ്ടി പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടുണ്ട് അഡ്വക്കേറ്റ് ബി രാമൻ പിള്ള. ജാമ്യത്തിനായി ദിലീപ് ആക്രമിച്ചത് മുൻഭാര്യ മഞ്ജുവിനെ അടക്കം പലരേയുമാണ്. പരസ്യ സംവിധായകൻ ശ്രീകുമാർ മേനോൻ, ലിബർട്ടി ബഷീർ, എഡിജിപി ബി സന്ധ്യ എന്നിവർക്കെതിരെയെല്ലാം ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടു.
കുടുക്കിയെന്ന വാദം
ഈ പറഞ്ഞ പേരുകാരെല്ലാം ചേർന്ന് തന്നെ കേസിൽ കുടുക്കിയെന്നാണ് ജാമ്യഹർജികളിൽ ദിലീപ് ആരോപിച്ചിരുന്നത്. എന്നാൽ ഈ വാദം ഹൈക്കോടതി അടക്കം പരിഗണിച്ചിട്ടില്ല എന്നാണ് തുടർച്ചയായി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളപ്പെടുന്നതിൽ നിന്നും മനസ്സിലാക്കേണ്ടത്. ഇതോടെ ദിലീപിനെതിരെ ഗൂഢാലോചനയെന്ന വാദത്തിന് ബലം കുറയുകയാണ്.
മഞ്ജുവിനെ പ്രതിക്കൂട്ടിലാക്കി
മഞ്ജു വാര്യർ അടക്കമുള്ളവരാണ് ദിലീപിനെ കുടുക്കിയതിന് പിന്നിലെന്നാണ് ആരാധകർ സോഷ്യൽ മീഡിയയിൽ അടക്കം പ്രചരിപ്പിക്കുന്നത്. നാലാം തവണയും കോടതി ദിലീപിന് ജാമ്യം നിഷേധിച്ചതോടെ മഞ്ജു അടക്കമുള്ളവർക്ക് തങ്ങളുടെ നേർക്ക് വന്ന ആരോപണങ്ങളുടെ കാര്യത്തിൽ ആശ്വാസമായിരിക്കുകയാണ്. കാരണം ദിലീപ് ഉന്നയിച്ച ആരോപണങ്ങൾ ചില്ലറയൊന്നുമല്ല.
തനിക്കെതിരെ ഗൂഢാലോചന
തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്നാണ് ദിലീപ് ആദ്യം മുതൽക്കേ പറയുന്നത്. എന്നാൽ ഹൈക്കോടതിയിലും അങ്കമാലി കോടതിയിലും ആദ്യം സമർപ്പിച്ച ജാമ്യഹർജികളിൽ ഈ വാദം ശക്തമായി ഉന്നയിക്കപ്പെട്ടിരുന്നില്ല. എന്നാൽ രാമൻ പിള്ള വാദിച്ചത് ദിലീപിനെതിരെ ചുമത്തിയത് കള്ളക്കേസാണ് എന്ന തലത്തിലാണ്.
സുനിയെ ഉപയോഗിച്ച് കുടുക്കി
ലിബര്‍ട്ടി ബഷീര്‍, പരസ്യക്കമ്പനി ഉടമ ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സിനിമയ്ക്ക് അകത്ത് നിന്നും പുറത്ത് നിന്നും ദിലീപിനെ കുടുക്കാന്‍ ശ്രമം നടന്നുവെന്നുവെന്നാണ് വാദം. നടിയെ ആക്രമിച്ച കേസില്‍ തനിക്ക് മേല്‍ ഗൂഢാലോചനക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത് ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ് എന്ന് ദിലീപ് പറയുകയുണ്ടായി.
പേര് സഹിതം ആരോപണം
തനിക്കെതിരെ ഗൂഢാലോചന നടത്തിയവരുടെ പേരെടുത്ത് പറഞ്ഞാണ് ദിലീപ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്നത്. തന്നെ ഇല്ലാതാക്കാന്‍ സിനിമാ മേഖലയില്‍ ഗൂഢാലോചന നടന്നു.കേസിലെ ഒന്നാംപ്രതിയായ പള്‍സര്‍ സുനിയുടെ സഹായത്തോടെ അവര്‍ ലക്ഷ്യം കണ്ടുവെന്നും ദിലീപിന്റെ നേരത്തെ ഉള്ള ജാമ്യഹര്‍ജിയില്‍ പറയുന്നുണ്ടത്രേ.
ബി സന്ധ്യയ്ക്ക് എതിരെയും
തനിക്കെതിരെ ഗൂഢാലോചന നടത്തിയവരായി ദിലീപ് ചൂണ്ടിക്കാണിച്ചിരിക്കുന്നത് മഞ്ജു വാര്യര്‍, ശ്രീകുമാര്‍ മേനോന്‍, എഡിജിപി ബി സന്ധ്യ, ലിബര്‍ട്ടി ബഷീര്‍ എന്നിവരുടെ പേരുകളാണ്.സിപിഎമ്മിന്റെ ചില ഉന്നത നേതാക്കളേയും ജാമ്യാപേക്ഷയില്‍ ദിലീപ് ലക്ഷ്യമിടുന്നതായി മനോരമ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. സിനിമയിലെ പ്രബലര്‍ മാധ്യമങ്ങളേയും പോലീസിനേയും രാഷ്ട്രീയ നേതാക്കളേയും സ്വാധീനിച്ചുവെന്നും ജാമ്യഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
ബിസിനസ് ബന്ധങ്ങള്‍
ലിബര്‍ട്ടി ബഷീറും ശ്രീകുമാര്‍ മേനോനും തന്നോട് നേരത്തെ തന്നെ ശത്രുതയുണ്ടെന്നും ജാമ്യഹര്‍ജിയില്‍ ദിലീപ് ആരോപിക്കുന്നുണ്ടത്രേ. ശ്രീകുമാര്‍ മേനോന് രാഷ്ട്രീയ നേതാവിന്റെ മകനുമായി ബിസിനസ് ബന്ധങ്ങള്‍ ഉണ്ടെന്നും ജാമ്യഹര്‍ജിയില്‍ പറയുന്നതായി വാര്‍ത്തകളുണ്ടായിരുന്നു.
സന്ധ്യയുമായി ബന്ധമെന്ന്
കേസന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥയായ എഡിജിപി ബി സന്ധ്യയും മഞ്ജു വാര്യരും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും ദിലീപ് ആരോപിച്ചതായി റിപ്പോര്‍ട്ടുകൾ വന്നിരുന്നു. നടിയെ ആക്രമിച്ചതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് മഞ്ജു പറഞ്ഞത് തന്നെ കുടുക്കാനാണെന്നും ആരോപണം ഉള്ളതായി വാർത്തകളുണ്ടായിരുന്നു.
റെക്കോർഡ് ചെയ്തില്ലെന്ന്
തന്നെ ചോദ്യം ചെയ്യുന്ന സമയത്ത് മഞ്ജു വാര്യരുടെ സുഹൃത്തായ ശ്രീകുമാര്‍ മേനോനെക്കുറിച്ച് പറഞ്ഞ വിവരങ്ങള്‍ എഡിജിപി ബി സന്ധ്യ റെക്കോര്‍ഡ് ചെയ്തില്ലെന്നും ഈ സമയത്ത് ക്യാമറ ഓഫ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയെന്നും ആരോപിക്കപ്പെടുന്നു. ഇതെല്ലാം ദിലീപ് നിരപരാധിയാണോ എന്നൊരു സംശയമുണ്ടാക്കാൻ ഉപകരിച്ചിരുന്നു. എന്നാൽ ചിലതെല്ലാം കോടതികൾക്ക് ബോധ്യമായിട്ടുണ്ട് എന്നാണ് ജാമ്യഹർജികൾ തള്ളപ്പെടുന്നതിൽ നിന്നും മനസ്സിലാക്കേണ്ടത്.