ഒളിച്ചോടിയെന്ന് വാർത്ത, ജഗതി കാണാൻ വന്നു, വീട്ടിലും ലൗ ജിഹാദില്ലേ എന്ന ചോദ്യത്തിന് പിസിയുടെ ഉത്തരം
സംസ്ഥാന സര്‍ക്കാരും കോടതിയും അടക്കം തള്ളിക്കളഞ്ഞതാണ് കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്നുളള വാദം. എന്നാല്‍ അടുത്തിടെ പാലാ ബിഷപ്പ് നടത്തിയ വിവാദ പ്രസ്താവനയോടെയാണ് ലൗ ജിഹാദ് വീണ്ടും ചര്‍ച്ചയായത്.
കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്ന് ആവര്‍ത്തിച്ച് ആരോപിക്കുന്ന വ്യക്തിയാണ് മുന്‍ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. സംവിധായകന്‍ മേജര്‍ രവിയുമായി ഒരു യൂട്യൂബ് ചാനലിന് വേണ്ടി നടത്തിയ അഭിമുഖത്തില്‍ ജഗതി ശ്രീകുമാറിന്റെ മകളും തന്റെ മകനും തമ്മിലുളള വിവാഹവും മതം മാറ്റവും അടക്കമുളള കാര്യങ്ങള്‍ തുറന്ന് പറയുകയാണ് പിസി ജോര്‍ജ്. താങ്കളുടെ വീട്ടിലും ലൗ ജിഹാദില്ലേ എന്നുളള മേജര്‍ രവിയുടെ ചോദ്യത്തിനാണ് പിസി ജോര്‍ജ് മറുപടി നല്‍കിയത്.

പിസി ജോർജിന്റെ വാക്കുകൾ ഇങ്ങനെ: ''തന്റെ വീട്ടില്‍ ലൗ ജിഹാദെന്ന് പറയാനാകില്ല. തന്റെ മകന്‍ ജഗതിയുടെ മകളെയാണ് വിവാഹം കഴിച്ചത്. താന്‍ ചെന്ന് ചോദിച്ചിട്ടില്ല. ജഗതിയെ കണ്ട് പരിചയമുണ്ട് എന്നല്ലാതെ വലിയ ബന്ധമുണ്ടായിരുന്നില്ല. ഒരു ദിവസം ജഗതി തന്നെ വിളിച്ചു. താന്‍ അന്ന് എംഎല്‍എയാണ്. തനിക്കൊന്നു കാണണം എന്നും വീട്ടിലുണ്ടോ എന്നും ചോദിച്ചു. വൈകിട്ട് 6 മണിയായപ്പോള്‍ ജഗതി വീട്ടിലേക്ക് വന്നു''.
ക്യൂട്ട്നെസ്സിന് മാത്രം ഒരു മാറ്റവും ഇല്ല, നടൻ ദിലീപിന്റെ മകൾ മീനാക്ഷിയുടെ ചിത്രങ്ങൾ കാണാം

''എന്താണ് അത്യാവശ്യകാര്യമെന്ന് ചോദിച്ചപ്പോള്‍ പറഞ്ഞു, തെറ്റിദ്ധരിക്കരുത് നിങ്ങളുടെ മകനും എന്റെ മകളും തമ്മില്‍ പ്രേമമാണ് എന്നാണ് പറയുന്നത്. കല്യാണം കഴിക്കാനാണ് എങ്കില്‍ എതിര്‍പ്പില്ല. അതല്ലെങ്കില്‍ ഇവിടെ വെച്ച് നിര്‍ത്താന്‍ മകനെ ഉപദേശിക്കണം എന്ന് പറഞ്ഞു. ഷോണ്‍ അവിടെ നില്‍പ്പുണ്ടായിരുന്നു. അപ്പോള്‍ തന്നെ അവനെ വിളിച്ച് ചോദിച്ചു, ഇദ്ദേഹത്തിന്റെ മകളുമായി സ്‌നേഹത്തിലാണോ എന്ന്. അതെ എന്ന് അവന്‍ പറഞ്ഞു''.

''കല്യാണം കഴിക്കാനാണോ എന്ന് ചോദിച്ചപ്പോള്‍ അതെ എന്ന് പറഞ്ഞു. അതോടെ കെട്ടിക്കാന്‍ സമ്മതമാണെന്നും തിയ്യതി തീരുമാനിച്ചോളാനും താന്‍ പറഞ്ഞു. അപ്പോള്‍ ജഗതി പറഞ്ഞു രണ്ട് വര്‍ഷം കഴിഞ്ഞ് മതി കല്യാണം എന്ന്. അങ്ങനെ പറഞ്ഞ് പുള്ളി പോയി. ഭാര്യ ഉഷയ്ക്കായിരുന്നു ചെറിയ വിഷമം ഉണ്ടായിരുന്നത്. പാര്‍വ്വതിയെ കണ്ട് കഴിഞ്ഞതോടെ ഉഷയും ഓകെ ആയി. പാര്‍വ്വതി മിടുക്കിയാണ്''.
ക്യൂട്ട് ആന്‍ഡ് സിമ്പിള്‍ ലുക്കില്‍ മൃദുല വിജയ്: ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍

''അഞ്ചാറ് മാസം കഴിഞ്ഞപ്പോള്‍ നിയമസഭാ കാന്റീനില്‍ വെച്ച് പത്രക്കാരെല്ലാം തന്നെ വളഞ്ഞു. നിങ്ങളുടെ മകനും ജഗതിയുടെ മകളും ഒളിച്ചോടിയോ എന്ന് ചോദിച്ചു. താന്‍ ചോദിച്ചു അതെന്തിനാണ് ഒളിച്ച് പോകുന്നത്. നിങ്ങള്‍ കല്യാണത്തിന് സമ്മതിക്കാത്തത് കൊണ്ട് ഒളിച്ച് പോയി എന്ന് വാര്‍ത്തയുണ്ടല്ലോ എന്ന് പത്രക്കാര്‍ പറഞ്ഞു. കേരള കൗമുദി പത്രത്തില്‍ പാര്‍വ്വതിയുടേയും ഷോണിന്റെ പടം വെച്ചുളള വാര്‍ത്ത വന്നത് തനിക്ക് കാണിച്ച് തന്നു''.

''ഷോണ്‍ ഇപ്പോള്‍ വീട്ടിലുണ്ടെന്നും വിളിച്ച് തരാമെന്നും പറഞ്ഞ് അപ്പോള്‍ തന്നെ ഷോണിനെ വിളിച്ച് ഫോണ്‍ കൊടുത്തു. മൂന്ന് ദിവസം കഴിഞ്ഞ് ജഗതി വീണ്ടും തന്നെ കാണാന്‍ വന്നു. പത്രത്തില്‍ വാര്‍ത്ത വന്നത് കൊണ്ട് നാണക്കേടാണ് എന്നും ഇനി വിവാഹം വൈകിപ്പിക്കേണ്ട എന്നും പറഞ്ഞു. തിയ്യതി തീരുമാനിച്ച് അറിയിക്കാന്‍ പറഞ്ഞു. കുട്ടി ഹിന്ദു ആയത് കൊണ്ട് പാലായില്‍ വന്ന് പിതാവിനെ കണ്ട് കാര്യം പറഞ്ഞു. കുട്ടി ഹിന്ദുവായി തന്നെ ഇരുന്നോട്ടെ കുഴപ്പമില്ലെന്ന് പിതാവ് പറഞ്ഞു.''

''എന്നാല്‍ ഇവര്‍ക്ക് ജനിക്കുന്ന കുട്ടികളെ ക്രിസ്ത്യാനികളായി വളര്‍ത്തുമെന്ന് ഷോണ്‍ കത്ത് തരണമെന്ന് പറഞ്ഞു. അങ്ങനെ കത്ത് കൊടുക്കാന്‍ തീരുമാനിച്ചു. അത് കഴിഞ്ഞ് തിരുവനന്തപുരത്തെ ലൂര്‍ദ് പള്ളിയിലെ മാണി അച്ചന്‍ വിളിച്ചു. ജഗതി മകളെ മാമോദീസ മുക്കാന്‍ കൊണ്ട് വന്നിരുന്നതായി പറഞ്ഞു. തന്നോട് പറഞ്ഞിരുന്നില്ല. പിറ്റേ ദിവസം ജഗതി തന്നെ വീണ്ടും കാണാന്‍ വേണ്ടി വന്നു''.

''കല്യാണം കഴിഞ്ഞാല്‍ ഇവര്‍ എവിടെയാണ് താമസിക്കുന്നത് എന്ന് ചോദിച്ചു. ഈരാറ്റുപേട്ടയിലാണെന്നും ദത്ത് വിടാന്‍ ചെറുക്കന്‍ വേറെ ഇല്ലെന്നും താന്‍ പറഞ്ഞു. എങ്കില്‍ അവളെ ക്രിസ്ത്യാനിയാക്കണം എന്ന് പറഞ്ഞു. കാരണം ഷോണിനേയും മക്കളേയും പള്ളിയില്‍ അടക്കുമ്പോള്‍ തന്റെ മകളെ തെമ്മാടിക്കുഴിയില്‍ അടക്കുമെന്നും അത് സാധ്യമല്ലെന്നും പറഞ്ഞു. ആരെയും അറിയിക്കാതെ ജഗതി തന്നെ അത് ചെയ്തതാണ്''.

''ഷോണിന്റെ രാഷ്ട്രീയ ഭാവി അവന്‍ തന്നെ തീരുമാനിക്കേണ്ടതാണ്. അവന്‍ നല്ല പൊതുപ്രവര്‍ത്തകനാണ്. താന്‍ ജനാധിപത്യത്തില്‍ ഉറച്ച് നിന്ന് മുന്നോട്ട് പോകും. അതില്‍ ഇവിടുത്തെ താലിബാനിസ്റ്റുകള്‍ അല്ലാത്ത മുസ്ലീം, ഹിന്ദു, ക്രിസ്ത്യന്‍ കൂട്ടായ്മ ഉണ്ടാക്കും. എന്നിട്ട് യുദ്ധം ചെയ്യും. കുമ്പസാരക്കൂട്ടില്‍ പോലും പറയാന്‍ പറ്റാത്ത രഹസ്യങ്ങള്‍ ഉണ്ടെങ്കിലും ഇപ്പോള്‍ പറയാന്‍ പറ്റില്ല''.

'' പിണറായി സര്‍ക്കാരിന് മാര്‍ക്കില്ല. തന്റെ കാഴ്ചപ്പാടില്‍ കേരളം കണ്ട ഏറ്റവും നാണംകെട്ട സര്‍ക്കാരാണിത്. യാതൊരു കാര്യവും ഇല്ലാതെ ആളുകളെ ഉപദ്രവിക്കുകയാണ്. കെ റെയില്‍ പദ്ധതി വേണം എന്ന് പിണറായി ആണ് തീരുമാനിക്കുന്നത്. അത് കേരളത്തെ രണ്ടാക്കും. എറണാകുളത്ത് ഹൈവേക്ക് വേണ്ടി പാവപ്പെട്ടവരെ സെന്റിന് മുപ്പതിനായിരം രൂപ കൊടുത്ത് അടിച്ചോടിച്ചു''.

''ആകെ കിറ്റ് കൊടുത്തിരിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. അതിലെ സഞ്ചിയുടെ കാശ് മാത്രമാണ് ഈ സര്‍ക്കാരിന്റെത്. ബാക്കി മുഴുവന്‍ കേന്ദ്ര സര്‍ക്കാരിന്റേതാണ്. അത് ബിജെപിക്കാര്‍ പറയണ്ടേ. കോണ്‍ഗ്രസ് വരാതിരിക്കാന്‍ വേണ്ടി സിപിഎമ്മിനെ വളര്‍ത്തിയത് ബിജെപിയാണ്. അതിന്റെ ഉത്തരവാദിത്തം ബിജെപി ഏല്‍ക്കണം. സര്‍ക്കാരിന്റെ പണമെടുത്ത് പെന്‍ഷന്‍ കൂട്ടിക്കൊടുക്കുന്നു. പിണറായിക്ക് നഷ്ടം വല്ലതുമുണ്ടോ''












Click it and Unblock the Notifications