'പിസി ഇടതുപക്ഷത്തിന് വെല്ലുവിളിയേ അല്ല,അയാള്‍ ജയിലില്‍ പോയപ്പോ കണ്ട വെപ്രാളം കണ്ടില്ലേ'; കോടിയേരി
കൊച്ചി : മുൻ എം എൽ എയും ജനപക്ഷം നേതാവുമായ പി സി ജോർജിന് എതിരെ വിമർശനം ഉന്നയിച്ച് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ശക്തമായ നടപടി പി സി ജോർജിന് എതിരെ സ്വീകരിച്ചത് കൊണ്ടാണ് ഒരിക്കലും ജയിലിൽ കിടക്കാത്ത ജയിലിൽ കിടക്കേണ്ടി വന്നതെന്ന് കോടിയേരി വ്യക്തമാക്കി.
അയാൾ ജയിലിൽ പോയപ്പോൾ കണ്ട വെപ്രാളം കണ്ടില്ലേ. പി സി ആദ്യമായിട്ടാണ് ജയിലിൽ കിടക്കുന്നത് എന്നും കോടിയേരി പരിഹസിച്ചു. കേരളത്തിന് പി സി ജോര്‍ജിന് ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. നിയമസഭ തെരഞ്ഞെടുപ്പ് കാലത്തും ഇത്തരത്തിലുള്ള കാര്യങ്ങളായിരുന്നു പി സി പറഞ്ഞത്. എന്നാൽ, എന്തുകൊണ്ട് ഒറ്റപ്പെട്ടുപോയി എന്ന് ചിന്തിക്കാൻ അയാൾ തയ്യാറാകുന്നില്ലെന്നും കോടിയേരി വ്യക്തമാക്കി.
ഇത്തരത്തിലുള്ള വിവാദ പരാമർശങ്ങൾ നേതാക്കൾ നടത്തിയാൽ നമ്മുടെ അവസ്ഥ നാളെ എന്തായിരിക്കുമെന്നും കോടിയേരി ബാലകൃഷ്ണൻ ചോദിച്ചു. ഇത്തരത്തിലുള്ള ആളുകൾക്ക് എതിരെ കർശനമായ നടപടി ആണ് സ്വീകരിക്കേണ്ടതെന്നും കോടിയേരി കൂട്ടിച്ചേർത്തു. പിണറായി സർക്കാർ സ്വീകരിച്ചത് നിയമപരമായ നടപടിയാണ്. അത് വെറും നാടകം അല്ല. ഈ വിഷയത്തിൽ സർക്കാരിന് നാടകം കളിക്കേണ്ട ആവശ്യം ഇല്ലെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
സ്വന്തമായി പൊക്കി പ്രസംഗിക്കുന്ന വ്യക്തിയാണ് പി സി ജോർജ്. അദ്ദേഹത്തിന്റെ ചുറ്റുമാണ് കേരളം തിരിയുന്നതെന്ന് ചിന്തിച്ചാൽ കേരളവും അതേപോലെ ചിന്തിക്കും എന്ന് കരുതുന്നുണ്ടോ.. എൽ ഡി എഫിന് പി സി ജോർജ് എന്ന് പറയുന്നത് ഒരു വെല്ലുവിളിയല്ലെന്നും കോടിയേരി വ്യക്തമാക്കി.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനമുന്നയിച്ച് മുൻ എം എൽ എ പി സി ജോർജ് ഇന്ന് രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രിയുടെ കൗണ്ട്ഡൗൺ ആരംഭിച്ചു കഴിഞ്ഞുവെന്നായിരുന്നു പി സി വ്യക്തമാക്കിയത്. സ്റ്റാലിനെ പോലെയാണ് കേരളത്തിന്റെ മുഖ്യമന്ത്രിയായ പിണറായി വിജയന്റെ മനോഭാവം. അദ്ദേഹത്തെ എതിർത്തു പറയുന്നവരെ തീർത്തു കളയുന്ന രീതിയാണ് മുഖ്യമന്ത്രിക്ക് ഉള്ളത്.
ഇത് അദ്ദേഹത്തിന്റെ അന്ത്യത്തിലേക്കുളള പോക്കാണ്. തന്നോടുള്ള ശത്രുതയ്ക്ക് കാരണം സത്യങ്ങൾ വിളിച്ചു പറയുന്നത് കൊണ്ടാണെന്നും പി സി ജോർജ് പറഞ്ഞു. വി എസുമായുള്ള എന്റെ അടുപ്പം മുഖ്യമന്ത്രിക്ക് മറ്റൊരു കാരണമാണ്. യഥാർത്ഥ ഇടതുപക്ഷം വി എസ് ആണെന്ന് പി സി ജോർജ് കൂട്ടിച്ചേർത്തു.
വീണ്ടും വാക്ക്പോര്! പെൺകുട്ടികൾ ഹിജാബ് ധരിച്ച് കോളേജിൽ എത്തി: വിലക്കി തിരിച്ചയച്ച് അധികൃതർ
ബി ജെ പി സ്ഥാനാർഥിക്ക് വേണ്ടി തൃക്കാക്കരയിൽ എത്തിയ പി സി ജോർജിന്റെ പ്രതികരണമായിരുന്നു ഇത്. തന്നെ അറസ്റ്റ് ചെയ്തത നടപടി മുഖ്യമന്ത്രി പിണറായി വിജയന്റേയും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും ക്രിമിനൽ ഗൂഢാലോചനയുടെ ഭാഗമാണ്. തിരുവനന്തപുരത്തും വെണ്ണലയിലും താൻ പ്രസംഗിച്ചത് സാമൂഹിക തിന്മകളെ കുറിച്ചാണെന്നും പി സി ജോർജ് ആരോപിച്ചു. എന്നെ വളച്ചിട്ട് പിടിച്ചു എന്നാണ് പിണറായി വിജയന്‍ പറഞ്ഞത്. എന്നാൽ, എന്നെ അയാള്‍ ഒരു ചുക്കും ചെയ്തിട്ടില്ല. അയാള്‍ക്ക് അതിന് കഴിയില്ല. അക്കാര്യം ഞാന്‍ വെല്ലുവിളിക്കുന്നു എന്നും പി സി വ്യക്തമാക്കി.
പ്ലാസ്റ്റിക് സർജറി ചെയ്ത് സൗന്ദര്യം കൂട്ടിയ നായികമാര്‍ ആരൊക്കെ? ചിത്രങ്ങള്‍ കാണാം
അതേസമയം, തിരുവനന്തപുരത്തും വെണ്ണലയിലും വിദ്വേഷ പ്രസംഗം നടത്തിയതിനെ തുടര്‍ന്ന് പി സി ജോര്‍ജിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ കര്‍ശനമായ ഉപാധികൾ നൽകി മെയ് 27 - ന് ഹൈക്കോടതി പി സി ജോർജിന് ജാമ്യം അനുവദിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രായം കണക്കിലെടുത്തായിരുന്നു ജാമ്യം. മത വിദ്വേഷം കാണിക്കുന്ന തരത്തിലുളള പ്രസംഗങ്ങൾ ആവർത്തിക്കരുതെന്നും അത്തരത്തിൽ സംഭവിച്ചാൽ ജാമ്യം റദ്ദാക്കും എന്നും ജസ്റ്റിസ് പി വി ഗോപിനാഥ് പറഞ്ഞിരുന്നു.