'പിസി ജോര്‍ജിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതം, ഇത് പിണറായി വിജയന്റെ പ്രീണന നയം'; ഷോൺ ജോർജ്
തിരുവനന്തപുരം: മതവിദ്വേഷം പ്രസംഗത്തിൽ പി സി ജോർജിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പ്രതികരണവുമായി മകൻ ഷോൺ ജോർജ്. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് ഷോൺ ജോർജ് പറഞ്ഞു. ഇതിനു പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രീണന നയമാണ്. പോലീസിന്റെ ഈ നടപടി മുഖ്യമന്ത്രി ഈ വിഷയത്തിൽ എത്ര പ്രതികാരത്തോടെ ഇടപെട്ടു എന്ന് തെളിയിക്കുന്നു എന്നും ഷോൺ ജോർജ് ആരോപിച്ചു.
മുഖ്യമന്ത്രി നാട്ടില്‍ തിരിച്ചു വന്ന ശേഷം ആദ്യം ചര്‍ച്ച ചെയ്തത് പി സി ജോര്‍ജിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വിഷയം ആയിരുന്നു. ഒരു മണിക്കൂറെങ്കിലും പി സി ജോര്‍ജിനെ ജയിലിലിട്ട് മുഖ്യമന്ത്രി പിണറായി വിജയന് ആരെയോ ബോധിപ്പിക്കാനുണ്ട്.
കേരളത്തിൽ ഇതിനെക്കാൾ കൂടുതൽ പ്രശ്നങ്ങൾ നിലനിൽക്കുന്നു. ഇവിടെ, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കാത്തത് അടക്കമുള്ള ജനകീയ പ്രശ്‌നങ്ങള്‍ മുന്നില്‍ നില്‍ക്കുന്നുണ്ട്. എന്നാൽ, ഈ അറസ്റ്റ് ഈ നടപടി മുഖ്യമന്ത്രി ഈ വിഷയത്തില്‍ എത്ര പ്രതികാരത്തോടെയാണ് ഇടപെട്ടത്. അക്കാര്യം തെളിയിക്കുന്നുണ്ടെന്നും ഷോണ്‍ ജോര്‍ജ് മാധ്യമങ്ങളോട് പ്രതികരിക്കവെ വ്യക്തമാക്കി.
കേസിൽ തെളിവ് നശിപ്പിക്കാന്‍ വേണ്ടി മാത്രം തയാറാക്കിയ എഫ് ഐ ആര്‍ ആണ് പുറത്തു വന്നിരിക്കുന്നത്. രാഷ്ട്രീയ നാടകമാണ് നടക്കുന്നതെന്നാണ് ഷോണ്‍ ജോര്‍ജിന്റെ മറ്റൊരു ആരോപണം. പ്രസംഗത്തില്‍ നിന്നും പെറുക്കിയെടുത്ത ചില വാചകങ്ങള്‍ മാത്രം ചൂണ്ടിക്കാട്ടിയാണ് എഫ് ഐ ആര്‍. ഇക്കാര്യം ആര്‍ക്കും മനസിലാകുന്നതാണ്. അന്ന് പി സി ജോര്‍ജ് വിമര്‍ശിച്ചത് ചില തീവ്ര വിഭാഗങ്ങളെ മാത്രം ആയിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ വാക്കുകള്‍ ഇസ്ലാമിനെതിരെ ആണെന്ന തരത്തില്‍ പ്രചരണം നടക്കുന്നുണ്ടെന്നു മകൻ ഷോൺ ജോർജ് വ്യക്തമാക്കി.
അതേസമയം, മതവിദ്വേഷ പ്രസംഗ കേസിൽ അറസ്റ്റ് ചെയ്ത പി സി ജോർജിനെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. ഇന്ന് രാവിലെ ആയിരുന്നു ഇദ്ദേഹത്തെ കോടതി റിമാൻഡ് ചെയ്തത്. തുടർന്ന്, അദ്ദേഹത്തെ പൂജപ്പുരയിലെ ജില്ലാ ജയിലിലേക്ക് മാറ്റുകയായിരുന്നു. പൊലീസിന് എതിരെ തനിക്ക് പരാതി ഇല്ലെന്നും പറയാനുളളത് ജാമ്യം കിട്ടിയാൽ പറയുമെന്നും അദ്ദേഹ വ്യക്തമാക്കിയിരുന്നു.
അതേസമയം, വെണ്ണലയിലെ വിദ്വേഷ പ്രസംഗ കേസിൽ മുൻ എം എൽ എ പി സി ജോർജ് ഇന്നലെ പാലാരിവട്ടം സ്റ്റേഷനിൽ ഹാജരായിരുന്നു. മകന്‍ ഷോണ്‍ ജോര്‍ജും പി സിക്കൊപ്പം പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. താൻ നിയമം പാലിക്കുമെന്ന് ജോർജ് മാധ്യമങ്ങളോട് ഇന്നലെ പ്രതികരിച്ചിരുന്നു. ബി ജെ പി നേതാക്കളായ പി കെ കൃഷ്ണദാസ്, ശോഭാ സുരേന്ദ്രൻ എന്നിവർ അടക്കമുള്ള പ്രമുഖ നേതാക്കൾ പി സി ജോർജിന് പിന്തുണയുമായി പാലാരിവട്ടം പൊലീസ് സ്റ്റേഷന് മുന്നിൽ ഉണ്ടായിരുന്നു.
പി സി ജോർജ്ജ് നടത്തിയ വിദ്വേഷ പ്രസംഗം ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഇതിനു പിന്നാലെ മുൻ എം എൽ എയ്ക്ക് എതിരെ പോലീസ് നടപടി സ്വീകരിച്ച് രംഗത്ത് വരികയായിരുന്നു. തിരുവനന്തപുരത്തെ മത വിദ്വേഷ പ്രസംഗം നടത്തി എന്ന കേസിൽ പി സി ജോർജ്ജിന്റെ ജാമ്യം റദ്ദാക്കിയിരുന്നു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് അദ്ദേഹത്തിന്റെ ജാമ്യം റദ്ദാക്കിയത്. ഇതോടെ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തേക്കാനുളള സാധ്യതകളും ഉണ്ടായി.
സൂപ്പറെന്ന് ആരാധകരുടെ കമന്റ്; കറുപ്പിൽ തിളങ്ങി ഇതാ ജുവൽ മേരി; ചിത്രങ്ങൾ കാണാം
അതേസമയം, ഇന്നലെയും പി സി ജോർജിന്റെ മകൻ ഷോൺ ജോർജ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. വിദ്വേഷ പ്രസംഗത്തിൽ അറസ്റ്റിന് തയ്യാറായി ആണ് പി സി ജോർജ് പൊലീസ് സ്റ്റേഷനിലേക്ക് എത്തുന്നതെന്നും നിയമത്തെയും കോടതിയെയും അനുസരിക്കുമെന്നും ഷോൺ ജോർജ് വെളിപ്പെടുത്തിയിരുന്നു.
Recommended Video