ഉമ്മൻചാണ്ടിയേയും ചെന്നിത്തലയേയും കണ്ടുവെന്ന് പിസി ജോർജ്; കാഞ്ഞിരപ്പള്ളിയിൽ മത്സരിക്കും? കണക്ക് കൂട്ടലുകൾ ഇങ്ങന
കോട്ടയം; പാലാ സീറ്റിനെ ചൊല്ലിയുള്ള ഭിന്നത എൽഡിഎഫിൽ പുകയുകയാണ്. പാലായിൽ ജോസ് കെ മാണി സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പിച്ചതോടെ മുന്നണിമാറ്റത്തിനുള്ള നീക്കങ്ങൾ ശക്തമാക്കിയിരിക്കുകയാണ് മാണി സികാപ്പൻ ഉൾപ്പെടെയുള്ള എൻസിപിയിലെ ഒരു വിഭാഗം. യുഡിഎഫുമായി നേതാക്കൾ ചർച്ച നടത്തിവരികയാണെന്നാണ് അഭ്യൂഹങ്ങൾ.
അതേസമയം യുഡിഎഫിലെത്തുന്നതിനുള്ള ചരടുവലികൾ മറുവശത്ത് പിസി ജോർജ്ജിന്റെ ജനപക്ഷവും ശക്തമാക്കിയിരിക്കുകയാണ്. മുന്നണി പ്രവേശം സംബന്ധിച്ച് ഉമ്മൻചാണ്ടിയേയും ചെന്നിത്തലയേയും കണ്ടതായി പിസി ജോർജ്ജ് വെളിപ്പെടുത്തി. വിശദാംശങ്ങളിലേക്ക്

യുഡിഎഫിൽ കയറിപ്പറ്റാൻ
യുഡിഎഫിൽ കയറിപ്പറ്റാനുള്ള തീവ്രശ്രമത്തിലാണ് പിസി ജോർജ്.തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ ഈ നീക്കങ്ങൾ പാർട്ടി ജോർജ് സജീവമാക്കിയിരുന്നു. രമേശ് ചെന്നിത്തലയ്ക്കും കൂട്ടർക്കും ജോർജിനെ മുന്നണിയിൽ എടുത്താകൊള്ളാമെന്നാണ് നിലപാട്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ജോർജിന്റെ സാന്നിധ്യം യുഡിഎഫിന് ശക്തിപകരുമെന്ന് നേതാക്കൾ കണക്കാക്കുന്നു.

കൂടുതൽ പാർട്ടികൾ
അതേസമയം ഉമ്മൻചാണ്ടിയുടെ കടുത്ത വിമർശകനായ ജോർജിനെ മുന്നണിയിൽ എടുക്കുന്നതിനോട് എ ഗ്രൂപ്പിന് യാതൊരു താത്പര്യവുമില്ല. മാത്രമല്ല പ്രാദേശിക ഘടകങ്ങളിൽ നിന്നും ശക്തമായ എതിർപ്പുകൾ ഉയരുന്നുണ്ട്. എന്നാൽ മധ്യതിരുവിതാംകൂറിൽ മുന്നണി കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തിൽ പരാമവധി പാർട്ടികളെ ഒപ്പം നിർത്തണമെന്ന നിലപാട് ആവർത്തിക്കുകയാണ് ഐ ഗ്രൂപ്പ്.

യുഡിഎഫിനൊപ്പം
അതേസമയം താൻ യുഡിഎഫിനൊപ്പം ചേരാനാണ് ആഗ്രഹിക്കുന്നതെന്നാണ് പിസി ജോർജ് പറയുന്നത്. ഇക്കാര്യം വ്യക്തമാക്കി നേതൃത്വത്തെ കണ്ടെന്നും ജോർജ് വെളിപ്പെടുത്തുന്നു.യുഡിഎഫുമായി സഹകരിച്ച് പോണമെന്നാണ് പാർട്ടിയിലെ ബഹുഭൂരിപക്ഷത്തിന്റെയും നിലപാട്, എഷ്യാനെറ്റ് ന്യൂസിനോട് ജോർജ് വ്യക്തമാക്കി.

നേരിൽ കണ്ട് പറഞ്ഞു
മുന്നണിയിൽ ചേരാനുള്ള താത്പര്യം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും ഉമ്മൻചാണ്ടിയേയും നേരിട്ട് കണ്ട് പറഞ്ഞിട്ടുണ്ട്. കെപിസിസി അധ്യക്ഷനെ നേരിട്ട് കണ്ടിട്ടില്ല. മറ്റ് കോൺഗ്രസ് നേതാക്കളേയും താത്പര്യം അറിയിച്ചിട്ടുണ്ട്.അവരുടെ തിരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഭാവി നടപടികൾ.

അഞ്ച് സീറ്റിൽ
അവർ താത്പര്യപ്പെടുന്നില്ലേങ്കിൽ മാത്രമേ മറ്റ് വഴികൾ ആലോചിക്കുകയുള്ളൂവെന്നും പിസി ജോർജ് പറഞ്ഞു.ജനപക്ഷം എത്തിയാൽ ഏഴ് മണ്ഡലങ്ങളിൽ യുഡിഎഫിന് നേട്ടമാകുമെന്നാണ് ജോർജ് അവകാശപ്പെടുന്നത്. അഞ്ച് സീറ്റിൽ മത്സരിക്കാമെന്നാണ് ഇപ്പോൾ ജനപക്ഷം തിരുമാനിച്ചിരിക്കുന്നത്.

മലപ്പുറത്തും സീറ്റ് തേടും
തന്റെ മണ്ഡലമായ പൂഞ്ഞാർ,കാഞ്ഞിരപ്പള്ളി,പാലാ ഈ മൂന്ന് സീറ്റിൽ രണ്ട് ഞങ്ങൾക്ക് വേണം എന്നതാണ് പാർട്ടിയുടെ ആഗ്രഹമെന്നും ജോർജ് വ്യക്തമാക്കി.ഇരിങ്ങാലക്കുടയും പേരാമ്പ്രയും യുഡിഎഫിനോട് ആവശ്യപ്പെടും. മലപ്പുറം ജില്ലയിൽ ഒരു സീറ്റും ആവശ്യപ്പെടാൻ ഞങ്ങൾ ആഗ്രഹിക്കുന്നുണ്ട്, പിസി ജോർജ്ജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പൂഞ്ഞാറിൽ മത്സരിക്കില്ല
സ്വാഗതം ചെയ്യുകയാണെങ്കിൽ യുഡിഎഫിനൊപ്പം നിൽക്കുന്ന കാര്യം തിരുമാനിക്കുമെന്നും പിസി ജോർജ് പറഞ്ഞു. അതേസമയം ഇത്തവണ പാലായിൽ മത്സരിക്കുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നാണ് ജോർജ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. മകൻ ഷോൺ ജോർജ്ജിനെ തന്റെ മണ്ഡലമായ പൂഞ്ഞാറിൽ മത്സിപ്പിച്ച് പാലായിൽ താൻ മത്സരിച്ചേക്കുമെന്നായിരുന്നു ജോർജ് വ്യക്തമാക്കിയത്.

ഷോണിനെ മത്സരിപ്പിക്കാൻ
ഷോണിനെ ഇവിടെ മത്സരിപ്പിക്കണമെന്ന് പാർട്ടിയിലും ഒരുവിഭാഗം ആവശ്യപ്പെടുന്നുണ്ട്.എന്നാൽ ഇക്കാര്യത്തിൽ ഉറപ്പ് പറയാനാകില്ല. പാലായിൽ ജനപക്ഷം സെക്കുലറാകും കാര്യങ്ങൾ തിരുമാനിക്കുകയെന്നും പിസി ജോർജ് പറഞ്ഞിരുന്നു. അതേസമയം യുഡിഎഫ് പ്രവേശനം സാധ്യമായാൽ ജോർജ് പാലായ്ക്ക് വേണ്ടി കടുംപിടിത്തം നടത്തിയേക്കില്ല.

സമ്മർദ്ദ തന്ത്രം
മുന്നണി പ്രവേശനത്തിനുള്ള ജോർജ്ജിന്റെ സമ്മർദ്ദ തന്ത്രമായാണ് ഇതിനെ വിലയിരുത്തുന്നത്.
അങ്ങനെയെങ്കിൽ പിസി ജോർജ് കാഞ്ഞിരപ്പള്ളിയിൽ മത്സരിക്കാനുള്ള സാധ്യത ഏറെയാണ്. യുഡിഎഫുമായി നടത്തുന്ന ചര്‍ച്ചയില്‍ പിസി ജോര്‍ജ് ആവശ്യപ്പെടുന്ന ഒരു സീറ്റ് കാഞ്ഞിരപ്പിള്ളിയാണ്.

സ്ഥാനാർത്ഥി പ്രഖ്യാപനവും
അതേസമയം സീറ്റ് സംബന്ധിച്ചുള്ള അന്തിമ ചർച്ചകൾ കൈക്കൊള്ളാൻ ജനപക്ഷം എട്ടിന് തുരുവനന്തപുരത്ത് നേതൃയോഗം ചേരുന്നുണ്ട്. അന്ന് തന്നെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉൾപ്പെടെയുള്ളവ നടന്നേക്കും. ജനപക്ഷത്തെ മുന്നണിയിൽ എടുക്കുന്ന കാര്യം യുഡിഎഫ് എടുക്കുന്നത് പരിഗണനയിൽ ഉണ്ടെന്നാണ് അറിവെന്നും പിസി വ്യക്തമാക്കി.












Click it and Unblock the Notifications