ഭീഷണി ഭീരുത്വമാണ്, ഭീഷണിപ്പെടുത്തിയാലും ഇത് കേരളമാണ്! സന്ദീപ് വാര്യർക്ക് മറുപടിയുമായി വിഷ്ണുനാഥ്
കൊച്ചി: പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രതിഷേധിച്ച മലയാളത്തിലെ സിനിമാ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയ യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യര്‍ക്കെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. സംവിധായകന്‍ കമല്‍ അടക്കമുളളവര്‍ സന്ദീപ് വാര്യര്‍ക്ക് ചുട്ടമറുപടി നല്‍കി രംഗത്ത് വന്നിട്ടുണ്ട്. പ്രതിഷേധിച്ച നടിമാര്‍ നികുതി വെട്ടിപ്പ് കയ്യോടെ പിടിക്കപ്പെട്ടാല്‍ രാഷ്ട്രീയ പ്രതികാരം തീര്‍ത്തതാണ് എന്ന് പറയരുത് എന്നായിരുന്നു സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് കുറിപ്പ്. സന്ദീപിന് ചുട്ടമറുപടിയുമായി കോണ്‍ഗ്രസ് നേതാവ് പിസി വിഷ്ണുനാഥ് ഫേസ്ബുക്കില്‍ കുറിപ്പിട്ടിരിക്കുകയാണ്. വായിക്കാ:
''ആദായനികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റും സിബിഐയും ബിജെപിയുടെ സഖ്യകക്ഷികളാണെന്നത് രാജ്യത്ത് എല്ലാവര്‍ക്കും ബോധ്യമായ കാര്യമാണ്. എതിര്‍ക്കളത്തിലുള്ളവരെ ഭയപ്പെടുത്തി നിശബ്ദരാക്കാനുള്ള നിങ്ങളുടെ ആയുധങ്ങളെപ്പറ്റി തിരിച്ചറിവ് ഉള്ളപ്പോള്‍ തന്നെയാണ് ചലച്ചിത്ര പ്രവര്‍ത്തകരുള്‍പ്പെടെ പൗരത്വ നിയമഭേദഗതിക്കെതിരെ തെരുവിലിറങ്ങി പ്രതിഷേധിച്ചത്. 'എഴുത്തോ കഴുത്തോ' വേണ്ടതെന്ന് ചോദിച്ചാല്‍ കഴുത്തുപോയാലും എഴുത്തു മതിയെന്ന് ആര്‍ജ്ജവത്തോടെ പറയാന്‍ സാധിക്കുന്ന വലിയൊരു സാംസ്‌കാരിക സമൂഹം കേരളത്തിന്റെ സവിശേഷതയാണ്.

സ്വതന്ത്ര ചിന്തയെ എല്ലാ കാലത്തും ഫാസിസം ഭയപ്പെട്ടിരുന്നു. എന്നാല്‍ കേരളം അത്തരം ശക്തികളെ ആശയപരമായി എതിര്‍ത്ത പാരമ്പര്യമുള്ള സംസ്ഥാനമാണ്. ഒഴുക്കിനെതിരെ നീന്തുകയെന്നത് ചെറിയ കാര്യമല്ലെന്ന് ഭീഷണിസ്വരം ഉയര്‍ത്തുന്ന യുവമോര്‍ച്ചാ നേതാവ് മനസ്സിലാക്കണം. അഭിപ്രായം പറയുന്നവരെ ഭീഷണിപ്പെടുത്തി, എതിരഭിപ്രായങ്ങളെ ഇല്ലാതാക്കാന്‍ കഴിയുമെന്ന് ചിന്തിക്കുന്നത് മൗഢ്യമാണ്. യുവമോര്‍ച്ച നേതാവിന്റെ ഭീഷണിയില്‍ നിന്നും വ്യക്തമായത്-ഇന്‍കംടാക്‌സും സിബിഐയുമെല്ലാം തങ്ങള്‍ക്കെതിരെ ശബ്ദിക്കുന്നവരെ ഭയപ്പെടുത്തി നിശബ്ദരാക്കാനുള്ള ഭരണകൂടത്തിന്റെ ഉപകരണമായി പ്രവര്‍ത്തിക്കുകയാണെന്ന് തന്നെയാണ്.
ഇത്തരത്തില്‍ അടിച്ചമര്‍ത്തുകയെന്ന രീതി വിട്ട് അവര്‍ ജനാധിപത്യത്തിന്റെയും സംവാദത്തിന്റെയും മാര്‍ഗം സ്വീകരിക്കുമെന്ന് ഞങ്ങളാരും ചിന്തിക്കുന്നുമില്ല. പക്ഷെ നിങ്ങള്‍ എത്രകാലം ഈ മട്ടില്‍ മുന്നോട്ടുപോകുമെന്ന് നിങ്ങള്‍ തന്നെ ചിന്തിക്കുക.... ഭീഷണി ഭീരുത്വമാണ്, ഭീഷണിപ്പെടുത്തിയാലും ഇത് കേരളമാണ്.
ഇന്‍കംടാക്‌സിന്റെ ജോലി അവര്‍ ചെയ്യട്ടെ. രാജ്യം വലിയ അപകടത്തിലേക്ക് പോകുമ്പോഴും നിശബ്ദരായിരിക്കുന്ന ചിലയാളുകളുണ്ട്. നിങ്ങളുടെ പ്രസ്താവന അവരെ സംശയത്തിന്റെ നിഴലിലാക്കുന്നുണ്ട്''












Click it and Unblock the Notifications