പെരുമ്പറ പ്രചാരണം പൊടിപറത്തുകയാണ്, നിങ്ങൾ ഹൃദയമുള്ളവരാണെങ്കിൽ.. സർക്കാരിനെതിരെ വിഷ്ണുനാഥ്!
കോഴിക്കോട്: സ്‌കൂളുകള്‍ തുറക്കാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. എന്നാല്‍ അതിനിടെ ദേവിക എന്ന വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയത് കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ ഇതോടെ പ്രതിരോധത്തിലുമായിരിക്കുന്നു.
സര്‍ക്കാരിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നുകൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും മാപ്പ് പറയണം എന്നാണ് കോണ്‍ഗ്രസ് നേതാവ് പിസി വിഷ്ണുനാഥ് ആവശ്യപ്പെട്ടിരിക്കുന്നത്. പിസി വിഷ്ണുനാഥിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:

ആയിരക്കണക്കിന് കൊച്ചു ദേവികമാർ
'' ഒന്നാലോചിച്ചു നോക്കൂ, ആയിരക്കണക്കിന് കൊച്ചു ദേവികമാർ ഒരു ദിവസം മാത്രം എത്ര മാനസിക വേദന അനുഭവിച്ചു കാണും? സഹപാഠികളിൽ ഏറെയും മൊബൈലിന്റെയും ടെലിവിഷന്റെയും സഹായത്താൽ ആദ്യ പാഠം പഠിക്കാൻ തുടങ്ങുമ്പോൾ, വൈദ്യുതി പോലുമില്ലാത്ത വീടുകളിൽ ശ്വാസംമുട്ടിയവർ. തങ്ങളുടെ ഭാവി തന്നെ ഇരുളടഞ്ഞെന്ന് ആകുലപ്പെട്ടവർ. വളാഞ്ചേരി മാങ്കേരി ദളിത് കോളനിയിലെ കൂരയിൽ ആളിപ്പടർന്നത് ഒരു ദേവിക മാത്രമല്ല, നൂറുകണക്കിന് ദേവികമാരുടെ ആത്മനൊമ്പരം കൂടിയാണ്.

ഇത്രയധികം കുട്ടികളെ ഒഴിവാക്കി
സംസ്ഥാനത്ത് രണ്ടു ലക്ഷത്തി അറുപത്തിയേഴായിരത്തിനടുത്ത് കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് ഒരു തരത്തിലുമുള്ള സൗകര്യങ്ങളും സംവിധാനങ്ങളും ഇല്ലെന്ന് 'സർവശിക്ഷ കേരള' റിപ്പോർട്ട് നൽകിയിട്ടും ഗവർമെന്റ് എന്തുകൊണ്ടാണ് ഇത്രയധികം കുട്ടികളെ ഒഴിവാക്കികൊണ്ട് പുതിയ പഠന രീതി ആരംഭിക്കാൻ തീരുമാനിക്കുന്നത് ? ലോക്ഡൗൺ കാലത്ത് അധ്യയനം നഷ്ടപ്പെടരുതെന്നും കാലാനുസൃതമായ പുതിയ ബോധന രീതികൾ വരണമെന്നും വിദ്യാഭ്യാസ വിചക്ഷണർ ആഗ്രഹിച്ചപ്പോൾ തന്നെ, അതിന് എല്ലാവരെയും ഉൾക്കൊള്ളാൻ സാധിക്കണമെന്ന കാഴ്ചപ്പാടും മുന്നോട്ടുവെച്ചിരുന്നു.

എന്തുകൊണ്ട് സർക്കാറിന് കഴിഞ്ഞില്ല?
എന്നാൽ എല്ലാ കുട്ടികളെയും ഉൾക്കൊള്ളുന്ന സമീപനം എടുക്കാൻ എന്തുകൊണ്ട് സർക്കാറിന് കഴിഞ്ഞില്ല? സഹപാഠികൾ പഠിക്കുമ്പോൾ ദാരിദ്ര്യം ഉണ്ടായതുകൊണ്ട് മാത്രം പഠനം നിഷേധിക്കപ്പെടുന്ന കുട്ടികൾ അനുഭവിക്കുന്ന മാനസിക സംഘർഷം സർക്കാർ കാണാതെ പോയത് എന്തുകൊണ്ടാണ് ? ആ ദീർഘവീക്ഷണം ഇല്ലാത്തതിനാൽ മാത്രമാണ് പഠിക്കാൻ മിടുക്കിയായ, അംബേദ്കർ സ്കോളർഷിപ്പു വരെ കിട്ടിയ കുട്ടിക്ക് ജീവിതം അവസാനിപ്പിക്കേണ്ടി വന്നത്...

കുട്ടിയുടെ ജീവത്യാഗം
മാർച്ച് 24 ന് പ്രഖ്യാപിച്ച ഒന്നാംഘട്ട ലോക്ഡൗൺ കഴിയുമ്പോൾ തന്നെ ഒരു കാര്യം വ്യക്തമായിരുന്നു - സാധാരണ പോലെ ഇത്തവണ ജൂൺ ഒന്നാം തിയ്യതി ക്ലാസാരംഭിക്കാൻ കഴിയില്ല. ഇക്കാര്യം സർക്കാറിനും ബോധ്യമായതാണ്. അപ്പോൾ രണ്ടുമാസം സമയം ഉണ്ടായിട്ടും ഇക്കാര്യത്തിൽ ഒരു തീരുമാനവും എടുക്കാൻ സാധിച്ചിട്ടില്ല എന്നത് വലിയ വീഴ്ചയും അപരാധവുമാണ്. ഒരു കുട്ടിയുടെ ജീവത്യാഗം വന്നതിന് ശേഷം ഇപ്പോൾ കെഎസ്എഫ്ഇ മുഖേന ടി വി കൊടുക്കാൻ പോകുന്നു എന്ന് പ്രഖ്യാപിക്കുന്നതിലും എത്രയോ നല്ലതായിരുന്നു, ഇത്തരം കാര്യങ്ങളിൽ നേരത്തെ തീരുമാനമെടുത്ത് ഫലപ്രദമായ് നടപ്പിലാക്കൽ.

ഏറെ വലിയ സംഖ്യയാണ്
രണ്ടര ലക്ഷം വിദ്യാർത്ഥികൾ എന്ന് പറഞ്ഞാൽ ഏറെ വലിയ സംഖ്യയാണ്. അത്രയും കുട്ടികളെ ഒരു സിസ്റ്റത്തിൽ നിന്ന് ഒഴിവാക്കി നിർത്തിക്കൊണ്ട് ഒരു പഠന പരിപാടി ആരംഭിക്കാൻ തുനിഞ്ഞ ഗവർമെന്റ് കൊച്ചുകുട്ടികൾ ഉൾപ്പെടെ ഒരു തലമുറയോട് കാണിച്ചത് അക്ഷന്തവ്യമായ അപരാധമാണ്. പ്രവാസി ക്വാറന്റൈന്റെ കാര്യമാണെങ്കിലും ഓൺലൈൻ വിദൂര വിദ്യാഭ്യാസത്തിന്റെ കാര്യമാണെങ്കിലും ഉത്തരവാദിത്തം നിറവേറ്റാതെ പ്രചരണപരമായ കാര്യങ്ങൾക്ക് ഊന്നൽ കൊടുത്ത് മുന്നോട്ട് പോകുന്നതിന്റെ അപകടമാണ് നമ്മൾ കണ്ടത്.

ഒരേ സമീപനത്തിന്റെ രണ്ട് മുഖം
പ്രചാരണത്തിൽ മാത്രം ഒതുങ്ങിയ രണ്ടര ലക്ഷം ക്വാറന്റൈൻ സൗകര്യവും രണ്ടര ലക്ഷം കുട്ടികളെ ഒഴിവാക്കി കൊണ്ടുള്ള ഓൺലൈൻ പഠനത്തിന്റെ ആരംഭവും ഒരേ സമീപനത്തിന്റെ രണ്ട് മുഖമാണ്. അതുപോലെ പ്രധാനമാണ്, സർക്കാറിന്റെ മുൻഗണന എന്തെല്ലാമാണെന്നതും. ലോക്ഡൗണിൽ ഇതര നാടുകളിൽ കുടുങ്ങിപ്പോയവർക്ക് നാട്ടിലെത്താനുള്ള സൗകര്യങ്ങൾ ആരംഭിച്ചപ്പോൾ സ്വന്തമായി വാഹനമുള്ളവർ വരട്ടെ എന്നൊരു സമീപനം മനുഷ്യത്വരഹിതമായ സ്വീകരിച്ച സർക്കാർ, പാവപ്പെട്ടവനോട് അവിടെ കിടന്ന് നരകിക്കാനാണ് ആവശ്യപ്പെട്ടത്.

ആ കുഞ്ഞുങ്ങളോട് മാപ്പ് പറയണം
പണമില്ലാത്തതിന്റെ പേരിൽ ഒരു വിഭാഗം കുട്ടികളെ മാനസിക ആഘാതത്തിലേക്കും ആത്മഹത്യയിലേക്കും തള്ളിവിടുമ്പോഴും ഇവിടെയിതാ പെരുമ്പറ പ്രചാരണം പൊടിപറത്തുകയാണ്. രണ്ടര ലക്ഷം കുഞ്ഞുങ്ങൾ ഒരു ദിവസം അനുഭവിച്ച വേദന മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും മനസിലാക്കണം. നിങ്ങൾക്ക് ഹൃദയമുള്ളവരാണെങ്കിൽ വീഴ്ചയുടെ പേരിൽ ആ കുഞ്ഞുങ്ങളോട് മാപ്പ് പറയണം. അല്ലാതെ നിങ്ങൾക്ക് മനസാക്ഷിക്കുത്തില്ലാതെ ഉറങ്ങാൻ പറ്റുമോ?''












Click it and Unblock the Notifications