'സച്ചിൻ തെണ്ടുൽക്കറെ മറഡോണയുമായി താരതമ്യം ചെയ്യില്ല', യോഗി പറഞ്ഞതിനെ ന്യായീകരിച്ച് സന്ദീപ് വചസ്പതി
ഉത്തർപ്രദേശിൽ ആദ്യഘട്ട തിരഞ്ഞെടുപ്പ് നടന്ന ദിവസമായ വ്യാഴാഴ്ച കേരളത്തിലും യുപി തന്നെ ആയിരുന്നു ചൂടുളള ചർച്ചാ വിഷയം. കേരളത്തെ അപമാനിച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് എതിരെ ഉയർന്ന പ്രതിഷേധം കെട്ടടങ്ങിയിട്ടില്ല. വോട്ട് ചെയ്യുമ്പോൾ പിഴവ് വരുത്തിയാൽ യുപി കേരളത്തെയോ ബംഗാളിനെയോ കശ്മീരിനെയോ പോലെയാകും എന്നാണ് യോഗി വോട്ടർമാരോട് പറഞ്ഞത്. യോഗി ആദിത്യനാഥ് പറഞ്ഞതിനെ ന്യായീകരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ബിജെപി നേതാവായ സന്ദീപ് വചസ്പതി.
സച്ചിൻ തെണ്ടുൽക്കറെ മറഡോണയുമായി താരതമ്യം ചെയ്യാത്തത് പോലെ മെസിയെ ജസി ഓവൻസുമായും താരതമ്യം ചെയ്യാൻ സാധ്യമല്ലെന്ന് സന്ദീപ് വചസ്പതി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. യു.പിയെ അവരുടെ വഴിക്ക് വിടുകയെന്നും അവർ ഒരിക്കലും കേരളമാകാൻ അഗ്രഹിക്കില്ലെന്നും ബിജെപി നേതാവ് വാദിക്കുന്നു.

സന്ദീപ് വചസ്പതിയുടെ പ്രതികരണം: '' ഉത്തർപ്രദേശ് കൂടി കശ്മീരോ ബംഗാളോ കേരളമോ ആയാൽ പിന്നെ ഭാരതം എന്ന സങ്കൽപ്പം പോലും ഉണ്ടാകില്ല. അതു കൊണ്ടാണ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വോട്ട് ചെയ്യുന്നതിന് മുൻപ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്. അദ്ദേഹം അങ്ങനെ പറഞ്ഞതിന് പിന്നിൽ എന്തെങ്കിലും വസ്തുതയുണ്ടോ? യോഗിയെ മര്യാദ പഠിപ്പിക്കാൻ ഇറങ്ങുന്നതിന് മുൻപ് കേരളത്തിന്‍റെ ഭരണാധികാരികൾ ഇക്കാര്യം പരിശോധിക്കേണ്ടേ? താരതമ്യം ചെയ്യപ്പെടുന്നത് എപ്പോഴും സമാന സ്വഭാവമുള്ള കാര്യങ്ങളാണ്. സച്ചിൻ തെണ്ടുൽക്കറെ മറഡോണയുമായി താരതമ്യം ചെയ്യാത്തത് പോലെ മെസിയെ ജസി ഓവൻസുമായും താരതമ്യം ചെയ്യാൻ സാധ്യമല്ല. ഇവിടെ യോഗി എടുത്തു പറഞ്ഞ കശ്മീരിനും ബംഗാളിനും കേരളത്തിനും സമാനമായുള്ളത് തീവ്രവാദ ശക്തികളുടെ സാന്നിധ്യമാണ്.
തുള്ളിച്ചാടി മഞ്ജു വാര്യർ, ഒപ്പം ഇവരും, സൂപ്പർ കൂൾ ലുക്ക്, ചിത്രങ്ങൾ

ന്യൂനപക്ഷ പ്രീണനത്തിന്‍റെ ഭാഗമായി കേരളം അതിവേഗം കശ്മീരായി മാറുന്നു എന്നത് വി എസ് അച്യുതാനന്ദനും എ കെ ആന്‍റണിയും ഉൾപ്പടെയുള്ളവർ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. ന്യൂനപക്ഷ പ്രീണനത്തിന്‍റെ ഭയാനകമായ മുഖം കഴിഞ്ഞ തിരഞ്ഞെടുപ്പിന് ശേഷം ബംഗാളിൽ കണ്ടതുമാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ യുവാക്കൾ തീവ്രവാദ ക്യാമ്പുകളിലേക്ക് ആകർഷിക്കപ്പെടുന്നത് കേരളത്തിൽ നിന്നാണെന്ന കാര്യം ആർക്കും അറിയാത്തതല്ല. കേരളം തീവ്രവാദത്തിന്‍റെ നഴ്സറിയായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്നും ലോകത്ത് ഭീകരവാദ പ്രവർത്തനമുള്ളിടത്തെല്ലാം മലയാളി സാനിധ്യം ഉണ്ടെന്നുമുള്ള വസ്തുത നമുക്കാർക്കും നിഷേധിക്കാനുമാകില്ല. അതു കൊണ്ടു തന്നെ യോഗി ആദിത്യനാഥ് നൽകിയ മുന്നറിയിപ്പ് തീവ്രവാദ പ്രവർത്തനത്തിലുള്ള സമാനതയാണെന്ന് വ്യക്തമാകും.

കേരളത്തെ ഉപദേശിക്കാൻ യോഗിക്കെന്ത് യോഗ്യത എന്നാണ് ചിലരുടെ ചോദ്യം. കേരളം ഉത്തർപ്രദേശിനെക്കാൾ മുന്നിലായതിനാൽ നമ്മെ ആരും ഉപദേശിക്കണ്ടാ എന്നതാണ് ന്യായം. കേരള പല കാര്യങ്ങളിലും യുപിയേക്കാൾ മുന്നിലാണ് എന്നത് വസ്തുതയാണ്. അവിടെയും താരതമ്യ നിയമം ബാധകമാണ്. വിവിധ വികസന സൂചികകൾ പരിശോധിക്കുമ്പോൾ കേരളത്തേയും യുപിയേയും ഒരേ തട്ടിലല്ല വിദഗ്ദ്ധർ പരിഗണിക്കുന്നത് എന്ന് മനസിലാക്കണം. ഇന്ത്യൻ സംസ്ഥാനങ്ങളെ മൂന്ന് തട്ടുകളിലായി തിരിച്ചാണ് വികസന സൂചികകൾ താരതമ്യം ചെയ്യുന്നത്. ചെറിയ സംസ്ഥാനങ്ങൾ, വലിയ സംസ്ഥാനങ്ങൾ, വടക്ക്-കിഴക്ക് സംസ്ഥാനങ്ങൾ എന്നിങ്ങനെ. അതിൽ കേരളം ചെറു സംസ്ഥാന പട്ടികയിലും യുപി വലിയ സംസ്ഥാന പട്ടികയിലുമാണ് വരിക. കാരണം കേരളത്തിന്‍റെ ആകെ വിസ്തീർണ്ണം 38,863 സ്ക്വയർ കിലോമീറ്ററും യുപിയുടേത് 2,43,286 സ്ക്വയർ കിലോമീറ്ററുമാണ്. ഇന്ത്യയുടെ 1.18% സ്ഥലമാണ് കേരളം. അതേ സമയം രാജ്യത്തിന്‍റെ 7.5 % സ്ഥലവും ഉത്തർപ്രദേശാണ്. മലയാളികൾ ആകെ ജനസംഖ്യയുടെ 3.43% ആണുള്ളതെങ്കിൽ രാജ്യത്തെ ആറിലൊന്ന് ജനങ്ങളും (16.55 %) ഉത്തർപ്രദേശിലാണ് അധിവസിക്കുന്നത്. ഏത് അളവുകോൽ വെച്ചു നോക്കിയാലും അജഗജാന്തരം ഉണ്ടെന്ന് വ്യക്തം. ഇരു സംസ്ഥാനങ്ങളും തമ്മിൽ സമാനതകളില്ലാത്തതിനാൽ തന്നെ താരതമ്യവും സാധ്യമല്ലെന്ന് ചുരുക്കം.

ഇനി ചില കണക്കുകൾ. സ്വാതന്ത്ര്യം നേടിയതിന് ശേഷം രാജ്യത്ത് ആദ്യ കണക്കെടുപ്പ് നടന്നത് 1951 ലാണ്. ആദ്യ സെൻസസ് വിവരങ്ങൾ അനുസരിച്ച് രാജ്യത്ത് വെറും 18.3 ശതമാനം ആൾക്കാർ മാത്രം സാക്ഷരരായിരുന്നപ്പോൾ കേരളത്തിലെ സാക്ഷരതാ നിരക്ക് 47.18% ആയിരുന്നു. അതേ സമയം ഉത്തർ പ്രദേശിലേത് വെറും 12 ശതമാനവും. 2020 ലെ കണക്ക് അനുസരിച്ച് കേരളത്തിൽ 96% സാക്ഷരത ഉള്ളപ്പോൾ യുപിയിൽ 73% സാക്ഷരതയുണ്ട്. 1951 ൽ രാജ്യത്തെ ശിശുമരണ നിരക്ക് ആയിരത്തിന് 146.73 ആയിരുന്നു എങ്കിൽ കേരളത്തിൽ അത് 20 ൽ താഴെയായിരുന്നു. 2021 ൽ രാജ്യത്തെ ശിശു മരണനിരക്ക് 29 ലേക്ക് കൂപ്പു കുത്തിയപ്പോൾ കേരളത്തിന് അത് 6 ആക്കാൻ കഴിഞ്ഞു.

1951 ൽ രാജ്യത്തെ ആയുർ ദൈർഘ്യം വെറും 32 വയസായിരുന്നു. എങ്കിൽ കേരളത്തിൽ അത് അക്കാലത്ത് തന്നെ 46 വയസിന് മുകളിൽ ആയിരുന്നു.ചുരുക്കി പറഞ്ഞാൽ സാക്ഷരത, ശിശുമരണ നിരക്ക്, ആയുർദൈർഘ്യം എന്നിവയിലെല്ലാം കേരളം രാജ്യ ശരാശരിയേക്കാൾ മുന്നിലും യുപി വളരെ പിന്നിലുമായിരുന്നു. 2021 ൽ കേരളം അനുഭവിക്കുന്ന നേട്ടങ്ങൾ വളരെ നേരത്തെ തന്നെ നമുക്കുണ്ടായിരുന്നതിന്‍റെ തുടർച്ചയായിരുന്നു എന്ന് വ്യക്തം. അന്നത്തെ മികവിനനുസരിച്ചുള്ള മുന്നേറ്റം കേരളത്തിനുണ്ടായോ എന്നത് പഠന വിഷയമാണ്. ഉത്തർപ്രദേശിനെ 40 വർഷത്തോളം ഭരിച്ച കോൺഗ്രസ്, 11 വർഷം ഭരിച്ച സമാജ് വാദി പാർട്ടി, 6 വർഷം ഭരിച്ച ബഹുജൻ സമാജ് വാദി പാർട്ടി എന്നിവരുടെ കെടുകാര്യസ്ഥത കൂടി ചർച്ച ചെയ്യേണ്ടതാണ്. ഉത്തര്‍ പ്രദേശിൽ ഇന്നും പല കണക്കിലും പിന്നാക്കം നിൽക്കുന്നുവെങ്കിൽ ഈ മൂന്ന് പാർട്ടികളാണ് ഉത്തരവാദികൾ. ഇവരുടെ അഴിമതിയും കെടുകാര്യസ്ഥതയും തകർത്തെറിഞ്ഞ ഉത്തർപ്രദേശിനെ അതിവേഗം വികസന പാതയിലേക്ക് കൈപിടിച്ചുയർത്തിയ മുഖ്യമന്ത്രിയാണ് യോഗി ആദിത്യ നാഥ് എന്ന് കണക്കുകൾ പരിശോധിച്ചാൽ മനസിലാകും.

യോഗി ഭരണത്തിലെത്തുമ്പോൾ യുപിയിലെ ശിശു മരണ നിരക്ക് ആയിരത്തിന് 63 ആയിരുന്നു എങ്കിൽ ഇന്ന് അത് 41 ആണ്. 2016 വരെ 12 മെഡിക്കൽ കോളേജുകൾ മാത്രമാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നതെങ്കിൽ ഇന്ന് അത് 52 ആയി ഉയർന്നു. 75 ജില്ലകളിലും ഓരോ മെഡിക്കൽ കോളേജ് എന്ന ലക്ഷ്യത്തിലേക്ക് സംസ്ഥാനം അതി വേഗം നടന്നടുക്കുകയും ചെയ്യുന്നു. 2016 വരെ 1900 മെഡിക്കൽ സീറ്റുകളാണ് യുപിയിൽ ഉണ്ടായിരുന്നതെങ്കിൽ കഴിഞ്ഞ 5 വർഷം കൊണ്ട് പുതിയ 2000 സീറ്റുകൾ കൂടി അനുവദിച്ചു. 2017 ൽ 18 % ആയിരുന്ന തൊഴിലില്ലായ്മ 2022 ൽ വെറും 3% ആയി.
വർഗ്ഗീയ കലാപങ്ങളുടെ നാടായിരുന്ന യുപിയിൽ സമാധാനം കൊണ്ടു വന്നത് യോഗിയാണ്. ബി.എസ്.പി ഭരിച്ച 2007-12 കാലത്ത് 364 കലാപങ്ങളാണ് നടന്നത്. എസ്. പി ഭരിച്ച 2012-2017 കാലത്ത് 700ൽ അധികം വർഗ്ഗീയ കലാപങ്ങൾ യുപിയിൽ അരങ്ങേറി. എന്നാൽ യോഗി ഭരിച്ച 5 വർഷം യുപിയിൽ വർഗ്ഗീയ കലാപം സംഭവിച്ചതേയില്ല.

2017 ൽ രാജ്യത്തെ 6-ാമത്തെ സമ്പദ് വ്യവസ്ഥയായിരുന്ന യു.പി ഇന്ന് 2 -ാം സ്ഥാനത്താണ്. പ്രതിശീർഷ വരുമാനം 45,000ത്തിൽ നിന്ന് 94,000 ആയി ഉയർന്നു.2017 ൽ 2 ലക്ഷം കോടിയുടെ ബജറ്റ് ആയിരുന്നു സംസ്ഥാനത്തിന്‍റേത് എങ്കിൽ ഇപ്പോൾ അത് 6 ലക്ഷം കോടിയുടേതാണ്. 155 കൊടും ക്രിമിനലുകളെ വെടിവെച്ചു കൊന്നു 48,038 ക്രിമിനലുകളെ ഗുണ്ടാ നിയമപ്രകാരം ജയിലിലാക്കി. 694 പേരെ ദേശസുരക്ഷാ നിയമ പ്രകാരം തടവിലാക്കി. രാഷ്ട്രീയ സംരക്ഷണം ലഭിച്ചു പോന്ന ക്രിമിനലുകളുടെ 2046 കോടി രൂപയുടെ സ്വത്ത് കണ്ടു കെട്ടുകയോ ഇടിച്ചു നിരത്തുകയോ ചെയ്തു. ഇത്തരം നടപടികളിലൂടെ സംസ്ഥാനത്ത് പിടിച്ചു പറി കേസിൽ 58% കുറവ്. കവർച്ചാ കേസ് 64 % കുറവ്. കൊലപാതക കേസ് 23% കുറവ് പണത്തിന് വേണ്ടി തട്ടിക്കൊണ്ട് പോകൽ 53% കുറവ്. ബലാത്സംഗം 43 % കുറവ് ഒക്കെ സംഭവിച്ചു.
Recommended Video

വ്യവസായ സൗഹൃദ സംസ്ഥാന പദവി 14 ൽ നിന്ന് 2 ലേക്ക് ഉയർത്തി. പൊലീസിലെ 1.5 ലക്ഷം ഒഴിവ് നികത്തി. സംസ്ഥാനത്തെ 18 പൊലീസ് റേഞ്ചുകളിലും ഫോറൻസിക് ലാബ് സ്ഥാപിച്ചു. 86 ലക്ഷം കർഷകരുടെ 36,000 കോടി രൂപയുടെ വായ്പ എഴുതി തള്ളി. കോവിഡ് മൂലം തിരികെ വന്ന 40 ലക്ഷം തൊഴിലാളികളെ പുനരധിവസിപ്പിച്ചു. സംസ്ഥാനത്ത് 551 ഓക്സിജൻ പ്ലാന്‍റുകൾ സ്ഥാപിച്ചു. എല്ലാ ജില്ലകളും ഇന്ന് ഓക്സിജന്‍റെ കാര്യത്തിൽ സ്വയം പര്യാപ്തമായി. കഴിഞ്ഞ 5 വർഷം സംഭവിച്ച നന്മകളിൽ ചിലതു മാത്രമാണിത്. മികച്ച തുടക്കം കിട്ടിയ- ഉയർന്ന അടിസ്ഥാന സൗകര്യമുണ്ടായിരുന്ന കേരളത്തിന് ഈ മേഖലകളിലൊക്കെ എത്രമാത്രം മുന്നോട്ടു പോകാനായി എന്ന് കൂടി വിലയിരുത്തണം. രാജ്യത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള യുപി, ഒരു രാജ്യമായിരുന്നെങ്കിൽ ജനസംഖ്യയുടെ കാര്യത്തിൽ അഞ്ചാമത്തെ രാജ്യമാകുമായിരുന്ന സംസ്ഥാനമാണ്. അതിനെ വെറും 3.3 കോടി ജനങ്ങളുള്ള കേരളവുമായി താരതമ്യം ചെയ്ത് നാം വീണ്ടും ചെറുതാകരുത്.

നമുക്ക് പല മേന്മകളുമുണ്ട്. അതൊന്നും കഴിഞ്ഞ 6 വർഷം കൊണ്ട് ഉണ്ടായതല്ല. നാരായണ ഗുരുദേവനും ചട്ടമ്പിസ്വാമികളും മഹാത്മാ അയ്യങ്കാളിയും അയ്യാ വൈകുണ്ഠസ്വാമികളും ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനും ഒക്കെ സൃഷ്ടിച്ചു നൽകിയ നവോത്ഥാനത്തിന്‍റെ തോളിൽ കയറിയാണ് നാം ഉയർന്ന കാഴ്ചകൾ കാണുന്നതും നേട്ടങ്ങൾ കരസ്ഥമാക്കുന്നതും. ഇത്രയേറെ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടായിട്ടും നമ്മുടെ ചെറുപ്പക്കാർക്ക് കേരളം വേണ്ടാതാകുന്നുവെങ്കിൽ ആരുടെ പിടിപ്പു കേടാണെന്ന് ഇരുത്തി ചിന്തിക്കണം. യു.പിയെ അവരുടെ വഴിക്ക് വിടുക. അവർ ഒരിക്കലും കേരളമാകാൻ അഗ്രഹിക്കില്ല. കാരണം നന്മകളെ മുഴുവൻ എറിഞ്ഞുടച്ച ധൂർത്ത പുത്രന്‍റെ മാതൃക സ്വീകരിച്ചാൽ അവരും എവിടെയുമെത്തില്ല തന്നെ''.












Click it and Unblock the Notifications