സാധാരണക്കാരെ ചവിട്ടിമെതിച്ച് ബിജെപി കോര്‍പ്പറേറ്റുകള്‍ക്ക് പരവതാനി വിരിയ്ക്കുന്നു; എ വിജയരാഘവൻ
തിരുവനന്തപുരം; പെട്രോൾ വില വർധനയ്ക്കെതിരെ രൂക്ഷവിമർശനവുമായി എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ.പ്രീമിയം പെട്രോളിന്റെ വില കേരളത്തില്‍ ലിറ്ററിന് നൂറുരൂപ കടന്നിരിക്കുകയാണ്. ഈ നില തുടര്‍ന്നാല്‍ സാധാരണ പെട്രോളിന്റെയും ഡീസലിന്റെയും വില ദിവസങ്ങള്‍ക്കുള്ളില്‍ നൂറു കടക്കും. കഴിഞ്ഞ 37 ദിവസത്തിനുള്ളില്‍ 21 തവണയാണ് ഇന്ധനവില കൂട്ടിയത്. തങ്ങള്‍ എന്തുംചെയ്യും ആരും ചോദ്യം ചെയ്യരുതെന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ ധിക്കാരമാണ് ഇതിന് പിന്നില്‍.കോവിഡ് മഹാമാരിയില്‍ ജനങ്ങള്‍ നട്ടംതിരിയുമ്പോഴും ഒരു കുലുക്കവുമില്ലാതെ പെട്രോളിന്റെയും ഡീസലിന്റെയും വില നിത്യേന കൂട്ടുന്ന കേന്ദ്ര നടപടിക്കെതിരെ അതിശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണം, വിജയരാഘവൻ പറഞ്ഞു.
ജനങ്ങളുടെ നിസഹായവസ്ഥ മുതലെടുത്താണ് കൊള്ള തുടരുന്നത്. വില വര്‍ദ്ധനയ്‌ക്കെതിരായ ജനങ്ങളുടെ പ്രതിഷേധം ബധിര-കര്‍ണ്ണങ്ങളിലാണ് പതിക്കുന്നത്. സാധാരണക്കാരെ ചവിട്ടിമെതിച്ച് കോര്‍പ്പറേറ്റുകള്‍ക്ക് പരവതാനി വിരിയ്‌ക്കാന്‍ ബി.ജെ.പിക്ക് മാത്രമേ കഴിയൂ. ഇത്രയേറെ പ്രതിഷേധം ഉയര്‍ന്നിട്ടും ഇന്ധനവില വര്‍ദ്ധനവിനെക്കുറിച്ച് പ്രതികരിക്കാന്‍ പോലും പ്രധാനമന്ത്രിയോ ധനമന്ത്രി നിര്‍മല സീതാരാമനോ തയ്യാറായിട്ടില്ല. വന്‍കിട കോര്‍പ്പറേറ്റുകളുമായുള്ള ബി.ജെ.പിയുടെ കൂട്ടുക്കച്ചവടമാണ് ഇതിന് കാരണം.
Recommended Video
ബി.ജെ.പിയുടെ തീവെട്ടിക്കൊള്ളയ്‌ക്കെതിരെ ശക്തമായി ശബ്ദമുയര്‍ത്താന്‍ കോണ്‍ഗ്രസും തയ്യാറല്ല. ജനങ്ങളെ പൊറുതിമുട്ടിക്കുന്നതില്‍ ഇരുകൂട്ടര്‍ക്കും ഒരേ മനോഭാവമാണെന്നതിന് ഇത് തെളിവാണ്. ഇത് തുറന്നുകാട്ടാനും വില വര്‍ദ്ധനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്താനും ജനങ്ങള്‍ മുന്നോട്ടുവരണമെന്നും വിജയരാഘവൻ പറഞ്ഞു.