പിണറായി കൂട്ടക്കൊലക്കേസിൽ വീണ്ടും വഴിത്തിരിവ്.. വെളിപ്പെടുത്തലുമായി അഭിഭാഷകൻ
കണ്ണൂര്‍: പിണറായി കൂട്ടക്കൊലക്കേസിലെ ഏക പ്രതി സൗമ്യയെ കഴിഞ്ഞ ദിവസമാണ് ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സൗമ്യയുടെ മരത്തോടെ പിണറായി കൂട്ടക്കൊലക്കേസ് അവസാനിച്ചുവെന്ന് കരുതിയ പോലീസിനെ ഞെട്ടിച്ച് കൊണ്ടാണ് കേസുമായി ബന്ധപ്പെട്ട് പുതിയ വഴിത്തിരിവുകള്‍ ഓരോ ദിവസവും സംഭവിച്ച് കൊണ്ടിരിക്കുന്നത്.
പിണറായിയിലെ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ കൊലപാതകത്തിന് പിന്നില്‍ സൗമ്യ മാത്രമല്ലെന്നാണ് പോലീസ് ആദ്യം മുതല്‍ക്കേ സംശയിച്ചിരുന്നത്. സൗമ്യയുടെ ഡയറിക്കുറിപ്പുകളും അക്കാര്യം ഉറപ്പിക്കുന്നു. പിന്നാലെ സൗമ്യയുടെ അഭിഭാഷകന്‍ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ്.
മുഖ്യമന്ത്രിക്ക് കത്ത്
പിണറായിയിലെ കൂട്ടക്കൊല പോലെ തന്നെ സൗമ്യയുടെ ആത്മഹത്യയെ ചുറ്റിപ്പറ്റിയും ദുരൂഹതകള്‍ നിലനില്‍ക്കുകയാണ്. സൗമ്യയുടെ അഭിഭാഷകന്‍ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ പിണറായി കൂട്ടക്കൊലക്കേസിലും സൗമ്യയുടെ ആത്മഹത്യയിലും ജുഡീഷ്യല്‍ അന്വേഷണം നടത്തണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
പോലീസിന് വീഴ്ച
പിണറായി കൊലക്കേസ് അന്വേഷിച്ച അന്വേഷണ സംഘത്തിന് വീഴ്ച പറ്റിയതായി സംശയിക്കുന്നതായും സൗമ്യയുടെ അഭിഭാഷകന്‍ അയച്ച കത്തില്‍ പറയുന്നു. സൗമ്യ ആരെയോ ഭയപ്പെട്ടിരുന്നതായും അഭിഭാഷകന്‍ വെളിപ്പെടുത്തുന്നു. കൊലകളില്‍ സൗമ്യയ്ക്ക് പങ്കില്ലെന്ന സംശയവും അഭിഭാഷകന്‍ മുന്നോട്ട് വെയ്ക്കുന്നു.
കൊലയിൽ പങ്കില്ല
അച്ഛനും അമ്മയും മകളും ഉള്‍പ്പെടെ ഉള്ളവരെ കൊലപ്പെടുത്തിയതില്‍ തനിക്ക് പങ്കില്ലെന്നും അക്കാര്യം തെളിയിക്കണം എന്നും ആവശ്യപ്പെട്ടാണ് സൗമ്യ തന്നെ സമീപിച്ചത് എന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ അഭിഭാഷകന്‍ പറയുന്നു. ഇതോടെ പൂട്ടിവെയ്ക്കാമെന്ന് കരുതിയ കൊലക്കേസ് വീണ്ടും തുറക്കേണ്ടി വരും അന്വേഷണ സംഘത്തിന് എന്ന അവസ്ഥയാണുള്ളത്.
ആരാണ് ശ്രീ
മരിക്കും മുന്‍പ് സൗമ്യ എഴുതിയ ഡയറിക്കുറിപ്പുകളില്‍ പുറത്ത് നിന്നുമുള്ള ഒരാളുടെ സാന്നിധ്യത്തെക്കുറിച്ച് അവ്യക്തമായ പരാമര്‍ശങ്ങളുണ്ട്. ശ്രീ എന്നാണ് ഇയാളുടെ പേരിനെ സൂചിപ്പിച്ചുകൊണ്ട് സൗമ്യ എഴുതിയിരിക്കുന്നത്. ഇത് ആരാണ് എന്ന് പോലീസിന് കണ്ടെത്തേണ്ടതായിട്ടുണ്ട്.
ദുരൂഹമായ ഡയറി
ഡയറിയിലും താന്‍ നിരപരാധിയാണെന്നും കൊലകള്‍ നടത്തിയത് താനല്ലെന്നും സൗമ്യ ആവര്‍ത്തിക്കുന്നുണ്ട്. മകള്‍ക്ക് വേണ്ടി എഴുതിയ കുറിപ്പുകളില്‍ അമ്മ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ ആണെന്നും അവനെ ഇല്ലാതാക്കിയ ശേഷം കുറ്റവാളിയായി ജയിലിലേക്ക് വരുമെന്നും സൗമ്യ ഡയറിയില്‍ എഴുതിയിരിക്കുന്നുവെന്ന് പോലീസ് കണ്ടെത്തി.
വിവരങ്ങൾ അടുപ്പക്കാരെ കുറിച്ച്
സൗമ്യ എഴുതിയവയെന്ന് കരുതുന്നു ആറോളം ഡയറികള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. താനുമായി ബന്ധമുള്ള എല്ലാവരെക്കുറിച്ചും തന്റെ ആദ്യ ഭര്‍ത്താവിനെ കുറിച്ചും സൗമ്യ എഴുതിയിട്ടുണ്ട്. താന്‍ കൊലപാതകി അല്ലെന്ന് തെളിയിക്കാന്‍ തനിക്ക് കഴിയുമെന്നും അത് വരെ താന്‍ ജീവിക്കുമെന്നും എല്ലാം നഷ്ടപ്പെട്ട തനിക്ക് അതെങ്കിലും ദൈവം നടത്തി തരുമെന്നും സൗമ്യ എഴുതിയിരിക്കുന്നു.
പുതിയ ആരോപണവും
സൗമ്യയുടെ ആത്മഹത്യാക്കുറിപ്പിലെ കയ്യക്ഷരം പോലീസ് ഫോറന്‍സിക് പരിശോധന നടത്തും. സൗമ്യയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും ആത്മഹത്യയെ കുറിച്ച് അന്വേഷണം നടത്തുക. അതേസമയം സൗമ്യയ്ക്ക് പിണറായിയിലെ ഒരു പാര്‍ട്ടി പ്രവര്‍ത്തകനുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇയാള്‍ ഇടപെട്ട് കേസ് അട്ടിമറിച്ചുവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.