മുഖ്യമന്ത്രിയും രാഹുലും പ്രിയങ്കയും ഇന്ന് വയനാട്ടിലേക്ക്; രാവിലെ സർവ്വകക്ഷിയോഗം
കൽപറ്റ: മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ വയനാട്ടിൽ ഇന്ന് രാവിലെ സർവകക്ഷി യോഗം ചേരും. രാവിലെ 11.30ക്കാണ് യോഗം. യോഗത്തിൽ വയനാട്ടിൽ ക്യാമ്പ് ചെയ്യുന്ന മന്ത്രിമാർ, ജില്ലയിലെ എംഎൽഎമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർ പങ്കെടുക്കും. രാവിലെ 10.30 ന് എപിജെ ഹാളിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉദ്യോഗസ്ഥരുടെ യോഗവും നടക്കും.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും വ്യാഴാഴ്ച ജില്ലയിലെത്തും. രാവിലെയോടെ ഇരുവരും കണ്ണൂർ വിമാനത്താവളത്തിലെത്തും. അവിടെ നിന്നും റോഡ് മാർഗമാണ് മേപ്പാടിയിലെത്തുക. ഇരുവരും ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കും.

നിലവിൽ 158 മരണങ്ങളാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 213 പേരെയാണ് ദുരന്ത പ്രദേശത്തുനിന്ന് ആശുപത്രികളിൽ എത്തിച്ചത്. ഇതിൽ 97 പേർ വിവിധ ആശുപത്രികളിൽ ചികിത്‌സയിൽ തുടരുന്നു. 117 പേരെ ചികിത്സക്ക് ശേഷം ക്യാമ്പുകളിക്ക് മാറ്റി .
വയനാട്ടിൽ 92 പേരും മലപ്പുറത്ത് 5 പേരുമാണ് ചികിത്സയിലുള്ളത്.ബുധനാഴ്ച വൈകുന്നേരംവരെ രക്ഷിച്ചത് 1592 പേരെയാണ് രക്ഷിച്ചത്.
ദുരന്തത്തിന്റെ രണ്ടാം ദിവസം രാവിലെ മുതല്‍ പ്രതികൂലമായ കാലാവസ്ഥയെയും മറികടന്നാണ് മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. ആദ്യ ദിവസമെത്തിയ എന്‍.ഡി.ആര്‍.എഫിലെ മുപ്പതംഗം ടീമുകള്‍ക്ക് പുറമെ വിവിധ സേനാ വിഭാഗങ്ങളിലുളളവർ ചൂരല്‍ മലയിലെത്തിയിരുന്നു. ഇവരും മുണ്ടക്കൈ രക്ഷാദൗത്യത്തിലേക്ക് അണിനിരന്നു. കൂടാതെ അഗ്നിരക്ഷാ സേനയിലെ 100 അംഗ സംഘം മുണ്ടക്കൈയിലെത്തി. ഫോര്‍ട്ട് കൊച്ചിയില്‍ നിന്നെത്തിയ ആര്‍.എഫ്.ഒ കെ.രജീഷിന്റെ നേതൃത്വത്തിലുള്ള 55 സ്‌കൂബ ഡൈവിങ്ങ് ടീമും രക്ഷാപ്രവര്‍ത്തിനിറങ്ങി. ഇതിനൊപ്പം സന്നദ്ധ പ്രവര്‍ത്തകരും അണിനിരന്നതോടെ മുണ്ടക്കൈ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി. കോണ്‍ക്രീറ്റ് കട്ടര്‍ ഉപയോഗിച്ച് വീടിന്റെ സ്ലാബുകള്‍ മുറിച്ചുമാറ്റിയും വടം കെട്ടി വലിച്ചുമാറ്റിയും ഏഴോളം മൃതദേഹങ്ങളും ഇവിടെ നിന്നും രാവിലെ പതിനൊന്നരയോടെ പുറത്തെടുത്തു. ഇതേ സമയം മുണ്ടക്കൈ ടൗണിലും തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയിലും രക്ഷാ പ്രവര്‍ത്തനം കാര്യക്ഷമമായി മുന്നേറുന്നുണ്ടായിരുന്നു.
വീണ്ടും ഉരുള്‍ പൊട്ടല്‍ ഭീതി നിറയ്ക്കുന്ന വിധം മലവെള്ളം കുത്തിയൊഴുകുമ്പോഴും രക്ഷാദൗത്യ സന്നാഹങ്ങളെല്ലാം മുണ്ടക്കൈയില്‍ ചലിച്ചു. ഉച്ചകഴിഞ്ഞതോടെ പ്രദേശത്ത് കനത്ത മഴ തുടങ്ങിയതോടെ ചൂരല്‍മലയില്‍ ആര്‍മിയുടെ സഹായത്തോടെ ആദ്യം ഉണ്ടാക്കിയ താല്‍ക്കാലിക പാലത്തില്‍ വെള്ളം കയറി തുടങ്ങി. ഇതുവഴിയാണ് നൂറകണക്കിന് രക്ഷാപ്രവര്‍ത്തകര്‍ മുണ്ടക്കൈയിലേക്ക് പോയിരുന്നത്. വൈകീട്ട് ആറോടെ ഇതുവഴി സാഹസികമായാണ് രക്ഷാപ്രവര്‍ത്തന ദൗത്യത്തിലുള്ളവര്‍ക്ക് ആര്‍മിയും പോലീസും ചേര്‍ന്ന് സഹായമൊരുക്കിയത്.
കനത്ത ഇരുട്ടും മഴയും തുടരുന്നതിനാല്‍ പിന്നീട് രക്ഷാദൗത്യം ഈ മേഖലയില്‍ ശ്രമകരമായിരുന്നു. ആര്‍മി എഞ്ചിനീയറിങ്ങ് വിഭാഗത്തിന്റെ ബെയ്‌ലി പാലം നിര്‍മ്മാണവും ചൂരല്‍മലയില്‍ പുരോഗമിക്കുകയാണ്. ഇതിനായുള്ള സാമഗ്രികള്‍ കണ്ണൂര്‍ വിമാനത്താവളം വഴി ചൂരല്‍മലയില്‍ എത്തിച്ചു. വ്യാഴാഴ്ച പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ശ്രമം തുടരുന്നത്.












Click it and Unblock the Notifications