ശബരിമല തന്ത്രിക്കെതിരെ പിണറായി, വിധി അനുസരിക്കാനാകില്ലെങ്കില്‍ തന്ത്രി രാജി വെച്ച് സ്ഥാനമൊഴിയണം
Recommended Video

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ ഒരടി പോലും പിന്നോട്ടില്ലെന്ന് ഉറപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താ സമ്മേളനം. യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ശബരിമലയില്‍ ശുദ്ധി കലശം നടതതിയ തന്ത്രി കണ്ഠരര് രാജീവര്‍ക്കെതിരെ മുഖ്യമന്ത്രി തുറന്നടിച്ചു.
സുപ്രീം കോടതി വിധി അനുസരിക്കാനാകില്ലെങ്കില്‍ തന്ത്രി രാജി വെച്ച് സ്ഥാനമൊഴിയണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ശബരിമലയില്‍ ആചാരം ലംഘിക്കപ്പെട്ടു എന്ന് പറഞ്ഞ് തന്ത്രി നട അടച്ചത് വിചിത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ തന്ത്രിയോട് പോർമുഖം തുറന്നിരിക്കുകയാണ് സര്‍ക്കാര്‍.

തന്ത്രിക്കെതിരെ നീക്കം
ശബരിമലയില്‍ നട അടച്ച് യുവതികള്‍ കയറിയതിന് എതിരെ ശുദ്ധി കലശം നടത്തിയ സംഭവത്തില്‍ കഴിഞ്ഞ ദിവസം തന്നെ മന്ത്രിമാരും സിപിഎമ്മും രംഗത്ത് വന്നിരുന്നു. തന്ത്രി നടത്തിയത് കോടതിയലക്ഷ്യമാണ് എന്ന് ആരോപിക്കപ്പെട്ടു. ഇതോടെ തന്നെ തന്ത്രിക്കെതിരെ സര്‍ക്കാര്‍ നീക്കമുണ്ടാകും എന്ന് വ്യക്തമായിരുന്നു. ദേവസ്വം ബോര്‍ഡ് തന്ത്രിയോട് വിശദീകരണം ചോദിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

കർശന നിലപാടുമായി മുഖ്യമന്ത്രി
അതിന് പിന്നാലെയാണ് തന്ത്രിക്കെതിരെ തുറന്നടിച്ച് മുഖ്യമന്ത്രിയും കര്‍ശന നിലപാടുമായി രംഗത്ത് വന്നിരിക്കുന്നത്. തന്ത്രിയുടെ രാജിയാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. തന്ത്രി നട അടച്ചത് സുപ്രീം കോടതി വിധിയുടെ ലംഘനമാണ്. അത് മാത്രമല്ല ദേവസ്വം മാന്വലിന്റെ ലംഘനം കൂടിയാണ് തന്ത്രി നടത്തിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജി വെച്ച് സ്ഥാനമൊഴിയണം
ശബരിമല കേസില്‍ തന്ത്രിയും ബോര്‍ഡും സുപ്രീം കോടതിയില്‍ കക്ഷികള്‍ ആയിരുന്നു. സുപ്രീം കോടതി കേസില്‍ വിധി പറഞ്ഞത് തന്ത്രിയെ കൂടി കേട്ടതിന് ശേഷമായിരുന്നു. കോടതി വിധിയോട് തന്ത്രിക്ക് യോജിക്കാതിരിക്കാം. എന്നാല്‍ തനിക്ക് സുപ്രീം കോടതി വിധി അനുസരിക്കാന്‍ സാധിക്കില്ല എന്ന് പറഞ്ഞ് സ്ഥാനത്ത് നിന്നും ഒഴിഞ്ഞ് പോകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

അടയ്ക്കണോ തുറക്കണോ
ആ സ്ഥാനത്ത് ഇരിക്കുമ്പോള്‍ സുപ്രീം കോടതി വിധി അനുസരിക്കാന്‍ തന്ത്രി ബാധ്യസ്ഥനാണ്. അത് പറ്റില്ലെങ്കില്‍ ഒഴിഞ്ഞ് പോകാം. ശബരിമല ക്ഷേത്രം അടയ്ക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ദേവസ്വം ബോര്‍ഡാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു. തന്ത്രി നട അടച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ദേവസ്വം ബോര്‍ഡ് പരിശോധിക്കണം എന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഹെലികോപ്റ്ററിലല്ല വന്നത്
സുപ്രീം കോടതി വിധി പാലിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. ഇപ്പോള്‍ പ്രവേശിച്ച യുവതികള്‍ നേരത്തെ ദര്‍ശനത്തിന് ശ്രമിച്ച് പല കാരണങ്ങളാല്‍ നടന്നില്ല. കഴിഞ്ഞ ദിവസം അവര്‍ വീണ്ടും പോലീസിനെ സമീപിച്ചു. പോലീസ് അവര്‍ക്ക് സുരക്ഷ നല്‍കി. അവര്‍ ഹെലികോപ്റ്ററില്‍ അല്ല, സാധാരണ ഭക്തര്‍ പോകുന്ന വഴിയേ ആണ് ശബരിമലയിലേക്ക് പോയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഭക്തർക്ക് എതിർപ്പില്ല
യുവതികള്‍ക്ക് പ്രത്യേക പരിഗണനയൊന്നും നല്‍കിയില്ല. അവര്‍ മറ്റ് ഭക്തര്‍ക്കൊപ്പമാണ് ദര്‍ശനം നടത്തിയത്. ഭക്തര്‍ അവര്‍ക്ക് സൗകര്യമൊരുക്കി. ഒരു എതിര്‍പ്പും ഭക്തരില്‍ നിന്നുണ്ടായില്ല. അവര്‍ മടങ്ങിയ ശേഷം വിവരം പുറത്ത് വന്നിട്ടും സംഘര്‍ഷമുണ്ടായില്ല. സ്വാഭാവിക പ്രതിഷേധം ഭക്തരില്‍ ഇല്ല. സംഘര്‍ഷം ഇല്ലാതെ വന്നപ്പോള്‍ സംഘപരിവാര്‍ നേതാക്കള്‍ അണികള്‍ക്ക് നിര്‍ദേശം നല്‍കി സംഘര്‍ഷമുണ്ടാക്കിയെന്നും അക്രമം വെച്ച് പൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications