'അമിത് ഷായുമായി പിണറായിക്ക് അടുത്ത ബന്ധം', വള്ളംകളിക്ക് ക്ഷണിച്ചതിനെതിരെ എംകെ മുനീർ
കോഴിക്കോട്: അമിത് ഷായെ കേരളത്തില്‍ നെഹ്റു ട്രോഫി വള്ളം കളി കാണാന്‍ സംസ്ഥാന സര്‍ക്കാര്‍ ക്ഷണിച്ചത് വളരെക്കാലമായുളള ബിജെപി-സിപിഎം ബന്ധത്തിന്റെ ഉദാഹരണമാണെന്ന് എംകെ മുനീര്‍. അമിത് ഷായെ മുന്‍പും ഇവിടേക്ക് രാജകീയമായിട്ടാണ് മുഖ്യമന്ത്രി കൊണ്ട് വന്നത്. കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്നതിന് മുന്‍പ് തന്നെ അമിത് ഷായ്ക്ക് വിമാനം ഇറങ്ങാനുളള സൗകര്യം കൊടുത്തു. അന്ന് രാജകീയമായാണ് സ്വീകരിച്ചത്.
അമിത് ഷായുമായി അടുത്ത ബന്ധം മുഖ്യമന്ത്രിക്കുണ്ട്. അതുകൊണ്ട് തന്നെയാണ് നെഹ്‌റു ട്രോഫി വള്ളം കളിക്ക് ക്ഷണിച്ചിരിക്കുന്നത്. ഇന്നത്തെ സാഹചര്യത്തില്‍ ഇന്ത്യയില്‍ അമിത് ഷായും നരേന്ദ്ര മോദിയും ഏതൊക്കെ രീതിയിലാണ് ഫാസിസത്തെ വളര്‍ത്തിക്കൊണ്ട് വരുന്നത് എന്ന് എല്ലാവര്‍ക്കും അറിയാം. ആര്‍എസ്എസിന്റെ എല്ലാ കല്‍പനകളും പാലിക്കുന്ന പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമാണ് ഇന്ന് രാജ്യം ഭരിക്കുന്നത് എന്നും മുനീര്‍ പറഞ്ഞു.
എംവി ഗോവിന്ദന് പകരമെത്തുന്ന മന്ത്രി കണ്ണൂരില്‍ നിന്ന്?; നറുക്ക് ഷംസീറിനോ ശൈലജയ്ക്കോ?
അമിത് ഷായുടെ വരവും ലാവ്‌ലിന്‍ കേസും ചേര്‍ത്ത് വെച്ച് നോക്കേണ്ടതുണ്ട്. ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരേയും ക്ഷണിക്കുന്നുണ്ട് എന്നുളള സര്‍ക്കാര്‍ വിശദീകരണം തൃപ്തികരമല്ല. അമിത് ഷായേയും ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരേയും ഒരേ തട്ടിലാണോ തൂക്കേണ്ടത് എന്ന് എംകെ മുനീര്‍ ചോദിച്ചു. കേന്ദ്രത്തിലെ മറ്റ് മന്ത്രിമാരെ ക്ഷണിക്കാതെ അമിത് ഷായെ ക്ഷണിക്കുന്നത് അദ്ദേഹം ആഭ്യന്തര മന്ത്രിയായത് കൊണ്ട് തന്നെയാണ്. അമിത് ഷായുടെ വരവിന്റെ പ്രതിഫലനം അടുത്ത തിരഞ്ഞെടുപ്പിൽ കാണാം. നിതിന്‍ ഗഡ്കരിയേയും അമിത് ഷായേയും ഒരുപോലെ അല്ല കാണേണ്ടത് എന്നും മുനീര്‍ പറഞ്ഞു.
പകൽ ഉറങ്ങുന്ന ശീലമുണ്ടോ? എന്നാൽ ഈ കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം
ഇവിടെ നിന്നും നെഹ്‌റുവിനെ മാറ്റാന്‍ വേണ്ടിയുളള വരവാണോ അമിത് ഷായുടേത് എന്നാണ് അറിയാനുളളത്. ഇന്ന് ജീവിച്ചിരിക്കാത്ത നെഹ്‌റുവിനെ ആണ് ബിജെപി ഏറ്റവും ഭയപ്പെടുന്നത്. ജനാധിപത്യത്തെ ശക്തിപ്പെടുത്തിയ, മതേതരത്വത്തില്‍ ഊന്നി പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു നെഹ്‌റു. നെഹ്‌റുവിന്റെ പേര് എല്ലായിടത്ത് നിന്നും മായ്ച്ച് കളയാനുളള ശ്രമം ഉണ്ട്. ജെഎന്‍യുവിന്റെ പേര് മാറ്റാന്‍ ശ്രമിക്കുന്നു. നെഹ്‌റുവിന്റെ പേരിലുളള മ്യൂസിയത്തിന്റെ പേര് മാറ്റാന്‍ ശ്രമിച്ചു. നെഹ്‌റുവിനെയാണ് അവര്‍ ഭയക്കുന്നത്. നെഹ്‌റു ട്രോഫി വള്ളംകളിയെ യുഡിഎഫ് ചെറുതായി കാണുന്നില്ല. ജനങ്ങളുടെ ഉത്സവമാണത്. അത് എല്ലാവരുടേയും വികാരമാണ് എന്നും എംകെ മുനീര്‍ വ്യക്തമാക്കി.