ലാവലിൻ കേസിൽ പിണറായി വിജയൻ വിചാരണ നേരിടണം! സിബിഐ സുപ്രീം കോടതിയിൽ
ദില്ലി: ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിചാരണ നേരിടണമെന്ന് സിബിഐ. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പുതിയ സത്യവാങ്മൂലത്തിലാണ് സിബിഐ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ലാവലിന്‍ പ്രതിപ്പട്ടികയില്‍ നിന്നും പിണറായി വിജയനെ ഒഴിവാക്കിയ ഹൈക്കോടതി വിധി തെറ്റാണെന്നും സിബിഐ സത്യവാങ്മൂലത്തില്‍ പറയുന്നു.
പിണറായി വിജയന്‍ അറിയാതെ ലാവലിന്‍ കരാറില്‍ മാറ്റം വരില്ല. പിണറായിയുടെ കാനഡ സന്ദര്‍ശനത്തിനിനിടെയാണ് കരാര്‍ ഒപ്പിട്ടത്. ലാവലിന്‍ കമ്പനിയുടെ അതിഥിയായി പിണറായി വിജയന്‍ കാനഡ സന്ദര്‍ശിച്ചപ്പോഴാണ് കണ്‍സള്‍ട്ടന്‍സി കരാര്‍ സപ്ലൈ കരാര്‍ ആയി മാറിയതെന്നും സിബിഐ സത്യവാങ്മൂലത്തില്‍ പറയുന്നു. ലാവലിന്‍ കരാറില്‍ ഒപ്പ് വെച്ചത് മൂലം കെഎസ്ഇബിക്ക് ഭീമമായ നഷ്ടവും അതേസമയം എസ്എന്‍സി ലാവലിന്‍ കമ്പനിക്ക് വന്‍ ലാഭവും ഉണ്ടായെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
ലാവലിന്‍ കരാറില്‍ ഒപ്പിട്ട 1997ല്‍ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയനൊപ്പം അന്നത്തെ ഊര്‍ജ വകുപ്പ് സെക്രട്ടറി കെ മോഹനചന്ദ്രന്‍, ഊര്‍ജ വകുപ്പ് ജോയിന്റ് സെക്രട്ടറിയായിരുന്ന എ ഫ്രാന്‍സിസ് എന്നിവരെയാണ് വിചാരണ നേരിടുന്നതില്‍ നിന്നും ഹൈക്കോടതി നേരത്തെ ഒഴിവാക്കിയിരുുന്നത്. എന്നാല്‍ ഇവര്‍ അറിയാതെ കരാറില്‍ മാറ്റം വരില്ലെന്ന വസ്തുത പരിഗണിക്കാതെയാണ് ഹൈക്കോടതി പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയതെന്ന് സിബിഐ ആരോപിക്കുന്നു.
ഹൈക്കോടതി വിധിക്കെതിരെ പ്രതികളായ കെജി രാജശേഖരന്‍, ആര്‍ ശിവദാസന്‍, കസ്തൂരി രംഗ അയ്യര്‍ എന്നിവര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജിയിന്മേല്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് സിബിഐ നിലപാട് അറിയിച്ചത്. സിബിഐ ഇതേ നിലപാടറിയിച്ച് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി പിണറായിക്കും മറ്റ് രണ്ട് പേര്‍ക്കും നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ മൂവരും മറുപടി നല്‍കിയിട്ടില്ല. ലാവലിന്‍ കേസ് വരുന്ന 17ന് വീണ്ടും സുപ്രീം കോടതി പരിഗണിക്കും.