ബിനോയ് കോടിയേരിക്കെതിരായ പരാതിയിൽ മിണ്ടാതെ പിണറായി, കോടിയേരിയെ ഒറ്റപ്പെടുത്തരുതെന്ന് ബാലൻ
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനായ ബിനോയ് കോടിയേരിക്ക് എതിരെ ഉയര്‍ന്ന് വന്ന ലൈംഗിക ആരോപണം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ബിനോയ് കോടിയേരിക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്നും അതിനാല്‍ പാര്‍ട്ടി ഇടപെടേണ്ടതോ മറുപടി പറയേണ്ടതോ ആയ കാര്യമില്ല എന്നതാണ് സിപിഎം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
കോടിയേരി ബാലകൃഷ്ണന്‍ മകനെതിരെ ഉയര്‍ന്ന ആരോപണത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. മാത്രമല്ല മുഖ്യമന്ത്രി പിണറായി വിജയനും ബിനോയ് കോടിയേരി വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ നിന്നും മുഖ്യമന്ത്രി പ്രതികരിക്കാതെ ഒഴിഞ്ഞ് മാറുകയാണ് ഉണ്ടായിട്ടുളളത്. ബിനോയ് കോടിയേരിക്കെതിരെ മുംബൈ പോലീസ് നടപടി ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്.

അതേസമയം വിവാദ വിഷയത്തില്‍ സാംസ്‌ക്കാരിക വകുപ്പ് മന്ത്രി എകെ ബാലന്‍ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്ന വിവാദത്തില്‍ കോടിയേരി ബാലകൃഷ്ണനെ ഒറ്റപ്പെടുത്തേണ്ടതില്ലെന്ന് എകെ ബാലന്‍ പ്രതികരിച്ചു. ബിനോയിക്ക് എതിരായ വിവാദത്തില്‍ വ്യക്തിയേയും പ്രസ്ഥാനത്തേയും കൂട്ടിക്കെട്ടേണ്ട കാര്യമില്ലെന്നും എകെ ബാലന്‍ പ്രതികരിച്ചു.
മക്കള്‍ ചെയ്യുന്ന കാര്യത്തിന് ഒരു നേതാവിനേയും പ്രസ്ഥാനത്തെയോ ക്രൂശിക്കുകയോ കോര്‍ണര്‍ ചെയ്യുകയോ ചെയ്യുന്നത് ഗുണമുളള കാര്യമല്ലെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വിഷയത്തില്‍ പാര്‍ട്ടി ഇടപെടാന്‍ പോകുന്നില്ലെന്നും തെറ്റ് ചെയ്തവര്‍ അനുഭവിക്കും എന്നല്ലാതെ അതില്‍ പാര്‍ട്ടിക്ക് യാതൊരു ഉത്തരവാദിത്തവും ഇല്ലെന്നും മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മ പ്രതികരിച്ചു. ബിനോയിക്കെതിരെയുളള പരാതി അന്വേഷിക്കുന്ന മുംബൈ പോലീസ് സംഘം കണ്ണൂരിലെത്തിയിട്ടുണ്ട്. മൂന്ന് ദിവസത്തിനകം ഹാജരാകാനാണ് പോലീസ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.












Click it and Unblock the Notifications