100 കോടിയിലേറെ രൂപയുടെ സ്വത്ത്; മകളുടെയും മകന്റെയും പേരിൽ, പിണറായിക്കെതിരെയും അന്വേഷണം വേണമെന്ന് ബിജെപി നേതാവ്
തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനറും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇപി ജയരാജന് എതിരെ ഉയര്‍ന്ന അനധികൃത സ്വത്ത് സമ്പാദന ആരോപണം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. സിപിഎം സംസ്ഥാന സമിതി അംഗമായ പി ജയരാജനാണ് ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത് എന്ന് സ്ഥിതി കൂടുതല്‍ ഗുരുതരമാക്കുന്നു.
വിവാദത്തില്‍ സിപിഎം കേന്ദ്ര നേതൃത്വവും ഇടപെട്ട് കഴിഞ്ഞു. അതേസമയം ഇപി ജയരാജന് നേരെയാണ് ആരോപണം എങ്കിലും പി ജയരാജന്റെ യഥാര്‍ത്ഥ ലക്ഷ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ ആണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

100 കോടിയിലേറെ രൂപയുടെ സ്വത്ത് പിണറായി വിജയന്റെ മകളുടെ പേരിലുണ്ടെന്നും ഇപി ജയരാജന്‍ തെറ്റുകാരനാണെങ്കില്‍ പിണറായി വിജയനും തെറ്റുകാരനാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. കെഎസ് രാധാകൃഷ്ണന്‍. പിണറായിയുടെ മകന്റെ പേരിലും സ്വത്തുണ്ടെന്ന് കെഎസ് രാധാകൃഷന്‍ പറയുന്നു. ജയരാജന് എതിരെ അന്വേഷണമുണ്ടെങ്കില്‍ പിണറായിക്കെതിരെയും അന്വേഷണം വേണമെന്നും ബിജെപി നേതാവ് ആവശ്യപ്പെട്ടു. ഫേസ്ബുക്കിലാണ് ഡോ. കെഎസ് രാധാകൃഷ്ണന്റെ പ്രതികരണം.

പോസ്റ്റ് വായിക്കാം: ഇ പി ജയരാജന്റെ നേരെയാണ് പി ജയരാജൻ അസ്ത്രം നീട്ടിയിരിക്കുന്നത് എന്നത് ശരിയാണെങ്കിലും ലക്ഷ്യം പിണറായി തന്നെ. ഇപി ജയരാജൻ അഴിമതിക്കാരൻ. അനധികൃതമായി 30 കോടിയിലേറെ രൂപ സമ്പാദിച്ചു. ആ പണം മകന്റെയും ഭാര്യയുടെയും പേരിൽ ആയുർവേദ റിസോർട്ടിൽ നിക്ഷേപിച്ചു. തെളിവുകൾ തന്റെ കൈവശം ഉണ്ട്. അതുകൊണ്ടു അന്വേഷണം നടത്തി നടപടി സ്വീകരിക്കണം എന്ന് പി ജയരാജൻ മാർക്സിസ്റ്റ് പാർട്ടി സംസ്ഥാന സമിതിയിൽ ആവശ്യപ്പെട്ടു. എഴുതി തന്നാൽ അന്വേഷിക്കാമെന്നു എം വി ഗോവിന്ദൻ പറയുകയും ചെയ്തു.

പക്ഷെ 100 കോടിയിലേറെ രൂപയുടെ സ്വത്തു പിണറായി വിജയൻറെ മകൾ വീണ വിജയന്റെ പേരിലുണ്ടല്ലോ. അതിനെക്കുറിച്ച് അന്വേഷണം വേണ്ടെ? പിണറായിയുടെ മകന്റെ പേരിലും സ്വത്തുണ്ട്. പിണറായിയും ഇ പി ജയരാജനും ജീവിതത്തിൽ ഒരു പണിയും ചെയ്തിട്ടില്ല. ആകെ അറിയാവുന്ന തൊഴിൽ രാഷ്ട്രീയം മാത്രമാണ്. വിപ്ലവം, വർഗ സമരം, തൊഴിലാളിവർഗ സർവാധിപത്യം, ജനാധിപത്യം, സെക്കുലറിസം, കുലംകുത്തി, അടവുനയം എന്നിങ്ങനെയുള്ള കുറെ വാക്കുകളെ ഉപയോഗിച്ച് കുറെ പേരെ കൊലപാതകികളും വേറെ കുറച്ചുപേരെ രക്തസാക്ഷികളും ആക്കി മാറ്റി എന്നതാണ് ഇവരുടെ സംഭാവന.

ഈ രണ്ടു മാന്യന്മാരുടെയും പൊതു ജീവിതം എന്നാൽ പൊതുചിലവിലുള്ള ജീവിതം എന്നാണ് അർഥം. പൊതുചിലവിലാണ് ഈ രണ്ടു മാന്യന്മാരും ഇക്കാണായ സ്വത്തു ഒക്കെ സമ്പാദിച്ചത്. ഈ സ്വത്തു സമ്പാദനത്തിനാണ് ഇവർ ജനസേവനം എന്ന് പറയുന്നത്. അതുകൊണ്ട്, ജയരാജൻ തെറ്റുകാരൻ ആണെങ്കിൽ പിണറായിയും തെറ്റുകാരൻ തന്നെ. ജയരാജന് എതിരെ അന്വേഷണം ആകാമെങ്കിൽ പിണറായിക്കു എതിരെയും അന്വേഷണം വേണം എന്ന് സാരം. അപ്പോൾ, ഇ പി ജയരാജന്റെ നേരെയാണ് പി ജയരാജൻ അസ്ത്രം നീട്ടിയിരിക്കുന്നത് എന്നത് ശരിയാണെങ്കിലും അതിന്റെ ലക്‌ഷ്യം പിണറായിയാണ് എന്ന കാര്യം ശ്രദ്ധേയം.

ജയരാജനും ജയരാജനും തമ്മിലുള്ള തർക്കം യഥാർത്ഥത്തിൽ സി പി എം കണ്ണൂർ ഗാംഗിൽ ഉണ്ടായിട്ടുള്ള വിള്ളലിനെയാണ് സൂചിപ്പിക്കുന്നത്. വിജയന്റെ നേതൃത്വത്തിൽ കണ്ണൂർ സഖാക്കൾ ഉരുക്കുകോട്ട പോലെയാണ് നിന്നിരുന്നത്. വിജയൻറെ നേതൃത്വത്തെ ചോദ്യം ചെയ്യാൻ കണ്ണൂരിൽ നിന്ന് തന്നെ ആളുണ്ടായിരിക്കുന്നു. ഗോവിന്ദൻ വിജയനെ വെട്ടിനിരത്തും; വിജയൻ വി എസിനെ വെട്ടിനിരത്തിയത് പോലെ. അതാണ് കാവ്യ നീതി. അസുരഗണം തമ്മിലടിച്ചു നശിച്ചത് പോലെ ഇവരും നശിക്കും. അതാണ് കമ്മ്യൂണിസ്റ്റു ചരിത്രം.












Click it and Unblock the Notifications