കേരള കോൺഗ്രസിൽ വിപ്പ് യുദ്ധം! ജോസ് കെ മാണിയെ പൂട്ടാൻ പുതിയ കരുനീക്കി പിജെ ജോസഫ്!
കോട്ടയം: യുഡിഎഫിന് അകത്താണോ പുറത്താണോ കൃത്യമായി ഉറപ്പില്ലാത്ത മട്ടിലാണ് കേരള രാഷ്ട്രീയത്തില്‍ കേരള കോണ്‍ഗ്രസ് (എം) ജോസ് കെ മാണി വിഭാഗത്തിന്റെ നില്‍പ്പ്. മുന്നണിയില്‍ നിന്ന് ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയിട്ടില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്.
കെഎം മാണിയുടെ മരണത്തോടെ തുടക്കമിട്ട പാര്‍ട്ടിയിലെ അധികാരത്തര്‍ക്കം തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം കാത്ത് കിടക്കുന്നു. ഇരുകൂട്ടര്‍ക്കും അവരുടെ പക്ഷത്തെ നേതാക്കളാണ് ചെയര്‍മാനും ചീഫ് വിപ്പുമെല്ലാം. വരുന്ന രാജ്യസഭാ തിരഞ്ഞെടുപ്പും അവിശ്വാസ പ്രമേയവും ഇരുകൂട്ടര്‍ക്കും ശക്തിപ്രകടനമായി മാറുകയാണ്. ജോസ് കെ മാണിയെ അടപടലം പൂട്ടാനാണ് പിജെ ജോസഫ് കരുക്കള്‍ നീക്കുന്നത്. വിശദമായി അറിയാം.
ഒരു മുന്നണിക്കും വോട്ടില്ല
ജോസ് കെ മാണി വിഭാഗമാണോ അതോ പിജെ ജോസഫ് വിഭാഗമാണോ കേരള കോണ്‍ഗ്രസിലെ ഔദ്യോഗിക പക്ഷം എന്ന ചോദ്യത്തിന് ഇനിയും ഉത്തരം ലഭിക്കാനിരിക്കുന്നതേ ഉളളൂ. പാര്‍ട്ടി ചിഹ്നം ആര്‍ക്ക് അവകാശപ്പെട്ടതാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ മാസം തീരുമാനം പറയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതിനിടെ വരുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഒരു മുന്നണിക്കും വോട്ട് ചെയ്യേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ് ജോസ് കെ മാണി പക്ഷം.
ആര് വിപ്പ് നൽകും
ജോസും ജോസഫും രണ്ടായി പിളരുന്നതിന് മുന്‍പ് റോഷി അഗസ്റ്റിന്‍ ആണ് പാര്‍ട്ടിയുടെ നിയമസഭാ കക്ഷി വിപ്പ്. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനോ യുഡിഎഫിനോ വോട്ട് ചെയ്യരുത് എന്ന് പിജെ ജോസഫ് അടക്കമുളള എല്ലാ എംഎല്‍എമാര്‍ക്ക് റോഷി അഗസ്റ്റിന്‍ വിപ്പ് നല്‍കും എന്നാണ് ജോസ് കെ മാണി വ്യക്തമാക്കിയിരിക്കുന്നത്.
വിപ്പിന് മറുപടി മറുവിപ്പ്
എന്നാല്‍ ഇത് അംഗീകരിക്കാന്‍ പിജെ ജോസഫ് പക്ഷം തയ്യാറല്ല. മോന്‍സ് ജോസഫ് ആണ് പാര്‍ട്ടി വിപ്പ് എന്നാണ് പിജെ പക്ഷത്തിന്റെ വാദം. ആര്‍ക്കും വോട്ട് ചെയ്യേണ്ടതില്ല എന്ന ജോസ് പക്ഷത്തിന്റെ വിപ്പ് ജോസഫ് വിഭാഗം അനുസരിച്ചേക്കില്ല. പകരം മോന്‍സ് ജോസഫ് എംഎല്‍എമാര്‍ക്ക് മറ്റൊരു വിപ്പ് നല്‍കും എന്നാണ് പിജെ ജോസഫ് വ്യക്തമാക്കിയിരിക്കുന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം
രാജ്യസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വോട്ട് ചെയ്യണം എന്ന് നിര്‍ദേശിക്കുന്നതാവും ജോസഫ് വിഭാഗത്തിന്റെ വിപ്പ്. ആരാണ് ശരിക്കുളള വിപ്പ് എന്ന് തീരുമാനിക്കണമെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം പുറത്ത് വരണം. ഇരുവിഭാഗവും തങ്ങളുടെ താല്‍പര്യങ്ങളുമായി മുന്നോട്ട് പോകുമ്പോള്‍ ആര് വിപ്പ് ലംഘിച്ചു എന്നതടക്കമുളള കാര്യങ്ങളില്‍ വ്യക്തത വരാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിക്കുന്നത് വരെ കാക്കണം.
അധികാരം ഉറപ്പിക്കുക ലക്ഷ്യം
രാജ്യസഭാ തിരഞ്ഞെടുപ്പിലോ യുഡിഎഫ് അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയിലൊ കേരള കോണ്‍ഗ്രസിന്റെ വോട്ടുകള്‍ നിര്‍ണായകമല്ല. എന്നിരിക്കലും പാര്‍ട്ടിയില്‍ അധികാരം ഉറപ്പിക്കുക എന്നുളളതാണ് ജോസിന്റെയും ജോസഫിന്റെയും പുതിയ നീക്കങ്ങള്‍ക്ക് പിന്നില്‍. രാജ്യസഭാ തിരഞ്ഞെടുപ്പിലടക്കം ജോസ് കെ മാണിക്ക് സ്വതന്ത്ര നിലപാട് സ്വീകരിക്കാന്‍ സാധിക്കില്ലെന്ന് പിജെ ജോസഫ് വ്യക്തമാക്കി.
നിയമനടപടി സ്വീകരിക്കും
മോന്‍സ് ജോസഫ് നല്‍കുന്ന വിപ്പ് ജോസ് കെ മാണി പക്ഷത്തെ എംഎല്‍എമാര്‍ ലംഘിക്കുകയാണെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും പിജെ ജോസഫ് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. തങ്ങള്‍ നല്‍കുന്ന വിപ്പ് അംഗീകരിച്ചില്ലെങ്കില്‍ ജോസഫ് വിഭാഗത്തിന് എതിരെ നിയമനടപടി സ്വീകരിക്കും എന്ന മുന്നറിയിപ്പുമായി മോന്‍സ് ജോസഫും രംഗത്ത് വന്നിട്ടുണ്ട്.
സ്വതന്ത്രരായി നില്‍ക്കാൻ തീരുമാനം
മോന്‍സ് ജോസഫ് ആണ് വിപ്പ് എന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പോലും അത് അംഗീകരിച്ചതാണെന്നും ജോസ് പക്ഷം വാദിക്കുന്നു. വിപ്പ് സംബന്ധിച്ച് സ്പീക്കറുടെ തീരുമാനവും നിര്‍ണായകമായേക്കും. യുഡിഎഫിലേക്ക് തിരികെ പോകുമോ അതോ എല്‍ഡിഎഫിലേക്കെത്തുമോ എന്ന കാര്യത്തില്‍ തീരുമാനമാകാത്ത പശ്ചാത്തലത്തിലാണ് സ്വതന്ത്രരായി നില്‍ക്കാനുളള ജോസ് കെ മാണി പക്ഷത്തിന്റെ തീരുമാനം.
ജോസ് വിഭാഗം കുരുങ്ങും
പാര്‍ട്ടി നിയമസഭാ കക്ഷിയിലെ ഭൂരിപക്ഷമാണ് ജോസഫ് വിഭാഗത്തിന്റെ കരുത്ത്. യോഗം ചേര്‍ന്ന് മോന്‍സിനെ വിപ്പായി തിരഞ്ഞെടുക്കുകയും സ്പീക്കര്‍ക്ക് കത്ത് നല്‍കുകയും ചെയ്യാം. ജോസഫ് വിഭാഗത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചാല്‍ ജോസ് വിഭാഗം കുരുങ്ങും. രാജ്യസഭാ തിരഞ്ഞെടുപ്പിലെ വിപ്പിന് കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിരരക്ഷയില്ല. എന്നാല്‍ അവിശ്വാസ പ്രമേയത്തില്‍ വിപ്പ് ലംഘിച്ചാല്‍ അയോഗ്യതാ നീക്കവുമായി പിജെ ജോസഫിന് സ്പീക്കറെ സമീപിക്കാവുന്നതാണ്.