പിജെ ജോസഫ് കേരള കോൺഗ്രസ് (എം) ചെയർമാൻ, പാർട്ടിയിലെ തമ്മിലടിക്ക് താൽക്കാലിക അന്ത്യം!
കോട്ടയം: ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലി കേരള കോണ്‍ഗ്രസ് എമ്മിലുണ്ടായ തമ്മിലടിക്ക് താല്‍ക്കാലിക ശമനം. പിജെ ജോസഫിനെ പാര്‍ട്ടിയുടെ താല്‍ക്കാലിക ചെയര്‍മാനായി തിരഞ്ഞെടുത്തു. പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കും വരെയാണ് പിജെ ജോസഫിന് ചെയര്‍മാന്‍ സ്ഥാനത്തുളള താല്‍ക്കാലിക ചുമതല. ഇത് പാര്‍ട്ടി ഭരണഘടന പ്രകാരമുളള താല്‍ക്കാലിക നടപടി മാത്രമാണെന്ന് ജനറല്‍ സെക്രട്ടറി അഡ്വ. ജോയി എബ്രഹാം വ്യക്തമാക്കി.
കെഎം മാണിക്ക് ശേഷം പാര്‍ട്ടിയെ നയിക്കേണ്ടത് മകന്‍ ജോസ് കെ മാണിയാണോ പിജെ ജോസഫ് ആണോ എന്ന തര്‍ക്കമാണ് കേരള കോൺഗ്രസ് എമ്മിനെ പിളർപ്പിലേക്ക് നയിക്കുന്ന ഘട്ടത്തിലേക്ക് എത്തിച്ചത്. ജോസ് കെ മാണിയെ ചെയർമാനാക്കണം എന്നാവശ്യപ്പെട്ട് കേരള കോൺഗ്രസിലെ മാണി വിഭാഗം രംഗത്ത് എത്തിയതാണ് പ്രശ്നങ്ങളുടെ തുടക്കം.
മാണി വിഭാഗം നേതാക്കള്‍ കഴിഞ്ഞ ദിവസം പാർട്ടിയുടെ ഡെപ്യൂട്ടി ചെയര്‍മാന്‍ സിഎഫ് തോമസിനെ സന്ദർശിച്ചിരുന്നു. ജോസ് കെ മാണിക്ക് വേണ്ടി കേരള കോണ്‍ഗ്രസ് എമ്മിലെ 9 ജില്ലാ പ്രസിഡണ്ടുമാരാണ് സിഎഫ് തോമസുമായി കൂടിക്കാഴ്ച നടത്തിയത്. പ്രശ്‌നം വഷളാക്കരുത് എന്നാണ് സിഎഫ് തോമസ് തന്നെ കാണാനെത്തിയ ജില്ലാ പ്രസിഡണ്ടുമാരോട് ആവശ്യപ്പെട്ടത് എന്നാണ് റിപ്പോർട്ടുകൾ. ജില്ലാ പ്രസിഡണ്ടുമാരുടെ ഈ നീക്കത്തിനെതിരെ പിജെ ജോസഫും രംഗത്ത് വന്നിരുന്നു.
പിജെ ജോസഫിനെ പൂര്‍ണമായും ഒഴിവാക്കി ചെയര്‍മാന്‍ സ്ഥാനവും പാര്‍ലമെന്ററി പാര്‍ട്ടി നേതൃസ്ഥാനവും തങ്ങള്‍ക്ക് തന്നേ വേണം എന്നതാണ് മാണി വിഭാഗത്തിന്റെ നിലപാട്. നിലവില്‍ പാര്‍ട്ടിയുടെ 14 ജില്ലാ പ്രസിഡണ്ടുമാരില്‍ 10 പേരും ജോസ് കെ മാണിക്കൊപ്പമാണ്. അതേസമയം സിഎഫ് തോമസിനെ ചെയർമാനാക്കിയാൽ അംഗീകരിക്കാം എന്ന നിലപാടിലാണ് പിജെ ജോസഫ് വിഭാഗമുളളത്.