കലഹം അവസാനിക്കാതെ ബിജെപി; ഭാരവാഹിപ്പട്ടികയില്‍ വാക്ക് പാലിച്ചില്ലെന്ന് കൃഷ്ണദാസ് പക്ഷം
തിരുവനന്തപുരം: ഇടഞ്ഞ് നില്‍ക്കുന്നവെ ഉള്‍പ്പെടുത്തി ഭാരവാഹി പട്ടിക പുനഃസംഘടിപ്പിച്ചിട്ടും പ്രതിസന്ധി ഒഴിയാതെ ബിജെപി കേരള ഘടകം. എംടി രമേശിനെ ജനറല്‍ സെക്രട്ടറിയായി നിലനിര്‍ത്തി എഎന്‍ രാധാകൃഷ്ണനും ശോഭ സുരേന്ദ്രനും വൈസ് പ്രസിഡന്‍റുമാരുടെ ചുമതല നല്‍കിയായിരുന്ന പുനഃസംഘടന പൂര്‍ത്തിയാക്കിയത്. എന്നാല്‍ തീരുമാനത്തില്‍ വലിയ അതൃപ്തിയാണ് കൃഷ്ണദാസ് പക്ഷത്തിന് ഉള്ളത്.
Recommended Video
ഭാരവാഹി നിര്‍ണയം പക്ഷപാതപരമെന്ന് പികെ കൃഷ്ണദാസ് പക്ഷം ദേശീയ നേതൃത്വത്തെ ഫോണില്‍ വിളിച്ച് അറിയിച്ചെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നദ്ധയെ ഫോണില്‍ വിളിച്ചാണ് പരാതി അറിയിച്ച്. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പ് വരെ തല്‍സ്ഥിതി തുടരട്ടേയെന്നാണ് ദേശീയ നേതൃത്വം കൃഷ്ണദാസ് പക്ഷത്തിന് മറുപടി നല്‍കിയത്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ...

വ്യക്തതയില്ല
അതേസമയം, എംടി രമേശ് ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കുന്നതിനെ കുറിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. സമവായ ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമാകും അദ്ദേഹം പദവി ഏറ്റെടുക്കുകയുള്ളുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഭാരവാഹി പട്ടിക പ്രഖ്യാപിക്കുപ്പള്‍ തുല്യത പാലിക്കുമെന്ന് ദേശീയ നേതൃത്വം നേരത്തെ പികെ കൃഷ്ണദാസ് പക്ഷത്തിന് ഉറപ്പ് നല്‍കിയിരുന്നു.

തഴയപ്പെട്ടു
എന്നാല്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം ഭാരവാഹി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ കൃഷ്ണദാസ് പക്ഷം തഴയപ്പെട്ടു. വി മുരളീധര പക്ഷത്തിന്‍റെ വലിയ ആധിപത്യമാണ് പുതിയ ഭാരവാഹി പട്ടികയില്‍ കാണാന്‍ കഴിയുന്നത്. പുതിയ ജനറല്‍ സെക്രട്ടറിമാരില്‍ കൃഷ്ണണദാസ് പക്ഷത്ത് നിന്ന് എംടി രമേശ് മാത്രമാണ് ഉള്ളത്. മറ്റ് മൂന്ന് ജനറല്‍ സെക്രട്ടറിമാര്‍ മുരളീധര പക്ഷത്ത് നിന്നുള്ളവരാണ്.

പരിഗണന ലഭിച്ചില്ല
ജനറല്‍ സെക്രട്ടറി ആയിരുന്ന ശോഭാ സുരേന്ദ്രനെയും എഎന്‍ രാധാകൃഷ്ണനെയും വൈസ് പ്രസിഡന്റുമാരാക്കുകയാണ് ചെയ്തത്. വൈസ് പ്രസിഡന്‍റുമാരുടെ പട്ടികയിലും കൃഷ്ണദാസ് പക്ഷത്തിന് കാര്യമായ പരിഗണന ലഭിച്ചില്ല. പത്ത് വൈസ് പ്രസിഡന്റുമാരില്‍ രണ്ടുപേരെ മാത്രമാണ് ഇത്തരത്തില്‍ കൃഷ്ണദാസ്പക്ഷത്തിനു ലഭിച്ചത്. ശേഷിക്കുന്നവരില്‍ ഭൂരിപക്ഷം വി മുരളീധര പക്ഷക്കാരാണ്.

എംടി രമേശ് സംസാരിച്ചു
പട്ടിക പുറത്ത് വന്നതിന് പിന്നാലെ എംടി രമേശ് നദ്ദയുമായി സംസാരിച്ചെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്. തുല്യത ഉറപ്പാക്കുമെന്ന വാഗ്ദാനം പാലിച്ചില്ലെന്ന പരാതി അദ്ദേഹത്തെ അറിയിച്ചു. എന്നാല്‍ നിയമസഭ തിരഞ്ഞെടുപ്പ് വരെ നിലവിലെ രീതി തുടരട്ടേയെന്ന് ദേശീയ നേതൃത്വം അറിയിച്ചതോടെ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന പട്ടികയില്‍ കാര്യമായ മാറ്റം ഉണ്ടാവില്ലെന്നത് ഉറപ്പായി.

ഭാരവാഹി പട്ടിക
10 വൈസ് പ്രസിഡന്‍റുമാരേയും 6 ജനറല്‍ സെക്രട്ടറിമാരേയും ഉള്‍പ്പെടുത്തിയായിരുന്നു ബിജെപി സംസ്ഥാന ഭാരവാഹി പുനസംഘടന പൂര്‍ത്തിയാക്കിയിരിക്കുന്നത്. ശോഭ സുരേന്ദ്രന്‍, എഎന്‍ രാധാകൃഷ്ണന്‍, കെഎസ് രാധാകൃഷ്ണന്‍, സി സദാനന്ദന്‍, എപി അബ്ദുള്ളക്കുട്ടി, ജെ പ്രമീള ദേവി, ജി രാമന്‍നായര്‍, എംഎസ് സമ്പൂര്‍ണ്ണ, വിടി രമ, വിവി രാജന്‍ എന്നിവരാണ് വൈസ് പ്രസിഡന്‍റുമാര്‍,

ജനറല്‍ സെക്രട്ടറിമാരും വക്താക്കളും
എംടി രമേശ്, അഡ്വ ജോര്‍ജ് കൂര്യന്‍, സി കൃഷ്ണകുമാര്‍, പി സുധീര്‍, എം ഗണേഷ് (സംഘടന), ശ്രീ കെ സുഭാഷ് (സഹ സംഘടന) എന്നിവരാണ് പുതിയ ജനറല്‍ സെക്രട്ടറിമാര്‍, ഇവര്‍ക്ക് പുറമെ സി ശിവന്‍കുട്ടി, രേണു സുമേഷ്, രാജി പ്രസാദ് തുടങ്ങിയവര്‍ ഉള്‍പ്പടെ 10 സെക്രട്ടറിമാരും സംസ്ഥാന കമ്മറ്റിക്ക് ഉണ്ട്. വക്താക്കളുടെ പട്ടികയില്‍ സന്ദീപ് വാര്യരും ഇടംപിടിച്ചിട്ടുണ്ട്. എംസ് കുമാര്‍ ബി ഗോപാലകൃഷ്ണന്‍ എന്നിവരാണ് മറ്റ് വക്താക്കള്‍.

ദേശീയ കൗണ്‍സില്‍ അംഗങ്ങള്‍
കെ രാമൻപിള്ള, സി കെ പത്മനാഭൻ, കെ പി ശ്രീശൻ ,പിപി വാവ, പിഎം വേലായുധൻ, എം ശിവരാജൻ, പി എൻ ഉണ്ണി, പളളിയറ രാമൻ, പ്രതാപചന്ദ്രവർമ്മ, പ്രമീള സി നായിക്, പി.കെ വേലായുധൻ എന്നിവര്‍ കേരളത്തില്‍ നിന്നുള്ള ദേശീയ കൗൺസിൽ അംഗങ്ങളാകും.
മെറിറ്റാണ് ഭാരവാഹികളുടെ യോഗ്യതയെന്നും പട്ടികയില്‍ സ്ത്രീകള്‍ക്ക് മികച്ച പ്രാതിനിധ്യം ലഭിച്ചിട്ടുണ്ടെന്നും കെ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടിരുന്നു.












Click it and Unblock the Notifications