മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി തന്നെ; പൊന്നാനിയില്‍ ഇടി മുഹമ്മദ് ബഷീറും, അങ്കത്തിന് ലീഗ് ഒരുങ്ങി
Recommended Video
മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുസ്ലിം ലീഗ് ഒരുങ്ങി. മലപ്പുറം മണ്ഡലത്തിലും പൊന്നാനി മണ്ഡലത്തിലും നിലവിലെ സിറ്റിങ് എംപിമാരെ തന്നെ മല്‍സരിപ്പിക്കും. മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയും പൊന്നാനിയില്‍ ഇടി മുഹമ്മദ് ബഷീറും മല്‍സരിക്കുമെന്ന് മുസ്ലിംലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങള്‍ പ്രഖ്യാപിച്ചു.
പൊന്നാനിയില്‍ പിവി അന്‍വര്‍ എംഎല്‍എയെ മല്‍സരിപ്പിക്കാനാണ് ഇടതുപക്ഷം തീരുമാനിച്ചിരിക്കുന്നത്. മലപ്പുറത്ത് പിവി സാനു ഇടതുസ്ഥാനാര്‍ഥിയാകും. പൊന്നാനിയില്‍ ഇത്തവണ മല്‍സരം കടുക്കുമെന്നാണ് കരുതുന്നത്. പഴയ കോണ്‍ഗ്രസ് നേതാവായ പിവി അന്‍വര്‍ ഏറെ പ്രതീക്ഷയിലാണ്. പൊന്നാനിയിലെ ജനങ്ങള്‍ ഇത്തവണ തനിക്ക് വോട്ട് ചെയ്യുമെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ മുസ്ലിം ലീഗ് ശക്തമായ പോരാട്ടത്തിന് ഒരുങ്ങിയെന്ന് ലീഗ് നേതാക്കളും പ്രതികരിക്കുന്നു....
ലീഗ് മൂന്ന് മണ്ഡലങ്ങളില്‍ മല്‍സരിക്കും
മൂന്ന് മണ്ഡലങ്ങളിലാണ് മുസ്ലിംലീഗ് ഇത്തവണ മല്‍സരിക്കുന്നത്. പൊന്നാനി, മലപ്പുറം, തമിഴ്‌നാട്ടിലെ രാമനാഥപുരം. തമിഴ്‌നാട്ടില്‍ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തില്‍ മുസ്ലിം ലീഗും ഉള്‍പ്പെടും. രാമനാഥപുരത്ത് നവാസ് ഗനി മല്‍സരിക്കും.
കേരളത്തില്‍ മൂന്നാം സീറ്റ് ഇല്ല
ലോക്‌സഭയിലേക്ക് മൂന്ന് സീറ്റ് കേരളത്തില്‍ നിന്ന് വേണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യം കോണ്‍ഗ്രസ് അംഗീകരിച്ചില്ല. കാസര്‍ഗോഡ്, പാലക്കാട് എന്നിവയില്‍ ഏതെങ്കിലും ഒരു മണ്ഡലം കൂടി വേണമെന്നായിരുന്നു ലീഗ് മുന്നോട്ട് വച്ച നിര്‍ദേശം.
കോണ്‍ഗ്രസ് നിര്‍ദേശം
കോണ്‍ഗ്രസ് മറ്റൊരു നിര്‍ദേശമാണ് മുസ്ലിം ലീഗിന് മുന്നില്‍ വച്ചിരിക്കുന്നത്. രാജ്യസഭാ സീറ്റ് ലീഗിന് നല്‍കും. ഒഴിവുവരുന്ന മുറയ്ക്ക് രണ്ടാമത്തെ രാജ്യസഭാ സീറ്റ് ലീഗിന് അനുവദിക്കാമെന്ന് കോണ്‍ഗ്രസ് സമ്മതിച്ചതായി പാണക്കാട് ഹൈദരലി തങ്ങള്‍ പറഞ്ഞു.
മാറ്റം വേണമെന്ന നിര്‍ദേശം പരിഗണിച്ചില്ല
പൊന്നാനിയില്‍ ഇടി മുഹമ്മദ് ബഷീറിന് പകരം കുഞ്ഞാലിക്കുട്ടിയെ മല്‍സരിപ്പിക്കണം എന്ന ഒരു അഭിപ്രായം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്ത ലീഗ് നേതാക്കള്‍ അന്തിമ തീരുമാനം പാണക്കാട് തങ്ങള്‍ക്ക് വിട്ടുകൊടുത്തു. ഒടുവില്‍ സിറ്റിങ് എംഎല്‍എമാര്‍ തന്നെ മല്‍സരിക്കട്ടെ എന്നാണ് തങ്ങള്‍ തീരുമാനിച്ചത്.
ലക്ഷ്യം ഇതാണ്
ദേശീയ രാഷ്ട്രീയത്തിലെ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് മൂന്നാം സീറ്റ് കേരളത്തില്‍ വേണമെന്ന ആവശ്യത്തില്‍ നിന്ന് ലീഗ് നിലവില്‍ പിന്‍മാറിയതെന്ന് പാണക്കാട് തങ്ങള്‍ പറഞ്ഞു. ബിജെപിയെ പരാജയപ്പെടുത്തുകയും കോണ്‍ഗ്രസ് ഏറ്റവും വലിയ കക്ഷിയായി മാറുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയും മുസ്ലിം ലീഗ് പരിഗണിച്ചുവെന്നും തങ്ങള്‍ പറഞ്ഞു.
നടി കോവൈ സരള കമൽ ഹാസന്റെ പാർട്ടിയിൽ; കൂടുതൽ താരങ്ങളെത്തുമെന്ന് സൂചന