'നാട്ടിലായിരുന്നേൽ പട്ടിയെ പോലെ തല്ലിയേനെ'.. ലോറി ഡ്രൈവറോട് ആക്രോശിച്ച് പികെ ശശി എംഎൽഎ, വീഡിയോ വൈറൽ
ചെര്‍പ്പുളശ്ശേരി: സിപിഎമ്മിലെ വിവാദ നായകന്‍ പികെ ശശി എംഎല്‍എ ടിപ്പര്‍ ലോറി ഡ്രൈവറോട് ആക്രോശിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ശനിയാഴ് വൈകിട്ടാണ് സംഭവം. ചെര്‍പ്പുളശ്ശേറി മാങ്ങോട്ട് മില്‍മ ബൂത്തിന് സമീപത്ത് വെച്ച് അമിത വേഗതയില്‍ വന്ന ടിപ്പര്‍ ലോറിയെ തടഞ്ഞ് നിര്‍ത്തി പികെ ശശി ശകാരിക്കുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. റോഡിലുളളവരില്‍ ഒരാള്‍ പകര്‍ത്തിയ വീഡിയോ ആണ് വൈറലായിരിക്കുന്നത്.
അമിത വേഗത്തില്‍ വന്ന ടിപ്പര്‍ അപകടമുണ്ടാക്കാവുന്ന തരത്തില്‍ എംഎല്‍എയുടെ കാറിനെ മറികടക്കുകയായിരുന്നു. ഇതാണ് എംഎല്‍എയെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് ലോറി തടഞ്ഞ് നിര്‍ത്തി എംഎല്‍എ ഡ്രൈവറോട് രോഷം പ്രകടിപ്പിക്കുകയായിരുന്നു.. അടിച്ച് കണ്ണ് പൊട്ടിക്കും എന്നടക്കം എംഎല്‍എ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.
''തന്നെപ്പോലുളള ആളുകളെ അടിച്ച് കണ്ണ് പൊട്ടിക്കും. ഉള്ള കാര്യം ഞാന്‍ പറഞ്ഞേക്കാം. ഡ്രൈവിംഗ് മര്യാദയ്ക്ക് പഠിക്കണം. ഇവിടെ നിന്നായത് കൊണ്ട് തന്നെ അടിക്കുന്നില്ല. എന്റെ നാട്ടിലായിരുന്നെങ്കില്‍ പട്ടിയെ അടിക്കുന്ന പോലെ അടിച്ചിട്ടുണ്ടാകും'' എന്നും എംഎല്‍എ പറയുന്നത് കേള്‍ക്കാം. ലോറിയുടെ ഗ്ലാസ് പൊട്ടിയത് കൊണ്ട് കണ്ടില്ലെന്ന് ഡ്രൈവര്‍ പറയുന്നതും കേള്‍ക്കാം. അതിനിടെ ലോറിയുടെ നമ്പര്‍ നോട്ട് ചെയ്യാനും എംഎല്‍എ ഒപ്പമുളളയാളോട് നിര്‍ദേശിക്കുന്നുണ്ട്.
വീഡിയോ വൈറലായതോടെ ടിപ്പര്‍ ലോറി ഡ്രൈവര്‍ വിശദീകരണവുമായി രംഗത്ത് വന്നിട്ടുണ്ട്. തനിക്കാണ് തെറ്റ് പറ്റിയത് എന്നും എംഎല്‍എ തന്നെ ഉപദേശിച്ചതാണെന്നും ടിപ്പര്‍ ഡ്രൈവര്‍ ഇഖ്ബാല്‍ പറയുന്നു. ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പീഡന പരാതിയെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട പികെ ശശിയെ കഴിഞ്ഞ ദിവസമാണ് ജില്ലാ കമ്മിറ്റിയില്‍ തിരിച്ചെടുത്തത്. ആറ് മാസത്തേക്കായിരുന്നു ഷൊര്‍ണൂര്‍ എംഎല്‍എയായ ശശിയെ പുറത്താക്കിയത്.