ദുരിതബാധിതരുടെ തലയില്‍ തൊട്ട്, തോളില്‍ തലോടി ആശ്വസിപ്പിച്ച് പ്രധാനമന്ത്രി: ക്യാമ്പില്‍ കൂടുതല്‍ സമയം
കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മേപ്പാടി സെന്‍റ് ജോസഫ്സ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തിയത്. ഒഡീഷ സ്വദേശി ഉള്‍പ്പെടെ ക്യാമ്പിലെ ഒമ്പതുപേരുമായിട്ടാണ് മോദി കൂടിക്കാഴ്ച നടത്തി. ദുരന്തബാധിതർക്ക് പറയാനുള്ള കാര്യങ്ങള്‍ മുഴുവന്‍ കേട്ട പ്രധാനമന്ത്രി അവരെ തലയില്‍ തൊട്ടും തോളില്‍ തലോടിയും ആശ്വസിപ്പിച്ചു.
നേരത്തെ നിശ്ചയിച്ചതിലും ഏറെ സമയം അദ്ദേഹം ക്യാമ്പില്‍ ചിലവഴിച്ചു. പതിനഞ്ച് മിനുട്ടോളം പ്രധാനമന്ത്രി ക്യാമ്പില്‍ സന്ദർശിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നതെങ്കില്‍ 25 മിനുട്ടിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്. ദുരന്തഭൂമി സന്ദർശിച്ചതിന് പിന്നാലെയായിരുന്നു പ്രധാനമന്ത്രി ക്യാമ്പിലേക്ക് എത്തിയത്. മുഹമ്മദ് ഹാനി, ഹർഷ, ശറഫുദ്ദീൻ, ശ്രുതി, ജിഷ്ണു, നസീമ, സുധാകരൻ, പവിത്ര എന്നിവരെയാണ് പ്രധാനമന്ത്രി മോദി നേരില്‍ കണ്ട് സംസാരിച്ചത്.

ദുരിതാശ്വാസ ക്യാമ്പിലെ സന്ദര്‍ശനത്തിനുശേഷം മേപ്പാടിയിലെ വിംസ് ആശുപത്രിയിലും പ്രധാനമന്ത്രി എത്തി. ആശുപത്രിയിൽ ചികിത്സയിലുള്ള അരുൺ, അനിൽ, അവന്തിക, സുഹൃതി എന്നിവരോട് പ്രധാനമന്ത്രി സംസാരിക്കും. പ്രധാനമന്ത്രി നേരിൽക്കാണുന്ന നാലുപേരെ രണ്ടാംനിലയിലെ ഒരു വാർഡിലേക്ക് മാറ്റുകയായിരുന്നു.
ആശുപത്രിയിലെ സന്ദര്‍ശനത്തിനുശേഷം കല്‍പ്പറ്റയിലേക്ക് മടങ്ങുന്ന പ്രധാനമന്ത്രി കളക്ടറേറ്റിൽ നടക്കുന്ന അവലോകന യോഗത്തില്‍ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്ര മന്ത്രി സുരേഷ് ഗോപി, ചീഫ് സെക്രട്ടറി ഡോ.വേണു, എഡിജിപി എംആര്‍ അജിത് കുമാര്‍ തുടങ്ങിയവരും വയനാട് സന്ദർശനത്തില്‍ പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്.
കണ്ണൂരിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹെലികോപ്ടറിലാണ് വയനാട്ടിലെത്തിയത്. മുണ്ടക്കൈ-ചൂരൽമല മേഖലയില്‍ ആകാശ നിരീക്ഷണം നടത്തിയ പ്രധാനമന്ത്രി കല്‍പ്പറ്റ എസ് കെ എം ജെ ഹൈസ്കുള്‍ മൈതാനത്ത് ഇറങ്ങി. ഇതിന് ശേഷം വാഹനത്തില്‍ ചൂരല്‍മലയിലെ ബെയ്ലി പാലത്തില്‍ എത്തുകയും സൈനികരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
പാലത്തിലൂടെ നടന്ന പ്രധാനമന്ത്രി രക്ഷാദൗത്യത്തിൽ പങ്കാളികളായ ഉദ്യോഗസ്ഥരില്‍ നിന്നും വിവരങ്ങള്‍ ശേഷകരിച്ചു. എ ന്‍ഡി ആ ര്‍എഫ്, എസ് ഒ ജി ഉദ്യോഗസ്ഥരുമായും അദ്ദേഹം സംസാരിച്ചു. വെള്ളാര്‍മല സ്കൂളിലേ കുട്ടികളുടെ പഠനത്തെക്കുറിച്ചും മറ്റു വിവരങ്ങളും മോദി ചീഫ് സെക്രട്ടറി ഡോ. വി വേണുവിൽ നിന്ന് വിവരം തേടി.












Click it and Unblock the Notifications