പ്രശസ്ത കവി ആറ്റൂര്‍ രവി വര്‍മ അന്തരിച്ചു, അന്ത്യം തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ
തൃശൂര്‍: പ്രശസ്ത കവി ആറ്റൂര്‍ രവി വര്‍മ അന്തരിച്ചു. 88 വയസ്സായിരുന്നു. തൃശൂരിലെ ആശുപത്രിയിലാണ് അന്ത്യം. ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചിരിക്കുന്നത്. പാറമേക്കാവ് ശാന്തിഘട്ടത്തിലാവും സംസ്‌ക്കാരം നടക്കുക. ആറ്റൂരിന്റെ വിദേശത്തുളള മകന്‍ നാട്ടിലെത്തിയ ശേഷമാവും സംസ്‌ക്കാരത്തിന്റെ കാര്യങ്ങള്‍ തീരുമാനിക്കുക. കവിയെന്ന നിലയിലും വിവര്‍ത്തകന്‍ എന്ന നിലയിലും മലയാള സാഹിത്യലോകത്ത് തനതായ ഇടം ഉറപ്പിച്ച എഴുത്തുകാരനാണ് ആറ്റൂര്‍.
കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌ക്കാരം, ആശാന്‍ പുരസ്‌ക്കാരം, എഴുത്തച്ഛന്‍ പുരസ്‌ക്കാരം അടക്കം നിരവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ആറ്റൂര്‍ രവിവര്‍മയുടെ കവിതകള്‍, കവിത എന്നീ കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാളെ മറ്റൊരു നാള്‍, ഒരു പുളിമരത്തിന്റെ കഥ, ജെജെ ചില കുറിപ്പുകള്‍ എന്നീ വിവര്‍ത്തനങ്ങളും രചിച്ചിട്ടുണ്ട്.

'കവിത' എന്ന കവിതാ സമാഹാരം 1977ലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. സംക്രമണം, മേഘരൂപന്‍ എന്നിങ്ങനെ ആറ്റൂരിന്റെ ഏറെ പ്രസിദ്ധമായ കവിതകള്‍ ഈ സമാഹാരത്തിലുളളതാണ്. കവി പി കുഞ്ഞിരാമന്‍ നായരെക്കുറിച്ചുളള മേഘരൂപന്‍ എന്ന കവിത ആറ്റൂരിന്റെ ഏറ്റവും പ്രശസ്തമായ കവിതയാണ്.
1930 ഡിസംബര്‍ 27ന് തൃശൂര്‍ ജില്ലയിലെ ആറ്റൂരില്‍ കൃഷ്ണന്‍ നമ്പൂതിരിയുടേയും അമ്മിണി അമ്മയുടേയും മകനായിട്ടാണ് ആറ്റൂര്‍ രവി വര്‍മ്മയുടെ ജനനം. മലയാളത്തിലാണ് ആറ്റൂര്‍ ബിരുദാനനന്ദര ബിരുദം പൂര്‍ത്തിയാക്കിയത്. പിന്നീട് അധ്യാപക വൃത്തിയിലേക്ക് തിരിഞ്ഞു. 2002 മുതല്‍ 2007 വരെ സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സിലില്‍ അംഗമായിരുന്നു. ഇംഗ്ലീഷിലും നിന്നും തമിഴില്‍ നിന്നും അടക്കം നിരവധി കൃതികളാണ് ആറ്റൂര്‍ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുളളത്. മലയാള കവിതയില്‍ ആധുനികത കൊണ്ടുവന്നവരില്‍ പ്രധാനിയാണ് ആറ്റൂര്‍ രവിവര്‍മ.












Click it and Unblock the Notifications