'മലദ്വാരത്തിലൂടെ കമ്പി കയറ്റും', കവി മുരുകൻ കാട്ടാക്കടയ്ക്ക് നേരെ ഫോണിലൂടെ വധഭീഷണി
തിരുവനന്തപുരം: കവി മുരുകന്‍ കാട്ടാക്കടയ്ക്ക് ഫോണിലൂടെ വധഭീഷണി. കമ്മ്യൂണിസത്തെ പുകഴ്ത്തി കവിത എഴുതുന്നത് അംഗീകരിക്കാനാവില്ലെന്നും മലദ്വാരത്തിലൂടെ കമ്പി കയറ്റുമെന്നുമാണ് ഭീഷണിയെന്ന് മുരുകന്‍ കാട്ടാക്ക പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. എപ്പോള്‍ വേണമെങ്കിലും ആക്രമണം ഉണ്ടാകാമെന്നും ഭീഷണിപ്പെടുത്തിയതായി പറയുന്നു. മഹാരാഷ്ട്രയില്‍ നിന്നാണ് ഫോണ്‍വിളി എത്തിയത് എന്നാണ് പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
മുരുകൻ കാട്ടാക്കടയ്ക്ക് നേർക്കുളള വധഭീഷണിയിൽ എഴുത്തുകാരൻ അശോകൻ ചരുവിൽ അടക്കമുളളവർ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. ജനകീയ കവിയും ഗാനരചയിതാവുമായ മുരുകൻ കാട്ടാക്കടക്ക് നേരെ ഇന്നലെ രാത്രി ഫോണിലൂടെ ഉണ്ടായ വധഭീഷണിയിൽ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് അശോകൻ ചെരുവിൽ പ്രതികരിച്ചു. മുരുകനെ അദ്ദേഹത്തിൻ്റെ വീട്ടിൽ വന്ന് ഇഞ്ചിഞ്ചായി കൊല്ലുന്നതിനു വേണ്ടി ഒരു സംഘത്തെ നിയോഗിക്കും എന്നാണ് പേരു വെളിപ്പെടുത്താത്ത ഒരു വർഗ്ഗീയ ഭീകര രാഷ്ട്രീയക്കാരൻ ഭീഷണിപ്പെടുത്തിയിരിക്കുന്നത് എന്ന് അശോകൻ ചെരുവിൽ ഫേസ്ബുക്കിൽ കുറിച്ചു.
'' 'ചോപ്പ്' എന്ന സിനിമക്കു വേണ്ടി മുരുകൻ ഈയിടെ എഴുതി ആലപിച്ച 'മനുഷ്യനാകണം' എന്ന ഗാനം വലിയ തോതിൽ ജനഹൃദയങ്ങൾ ഏറ്റെടുത്തിരുന്നു. 'മനുഷ്യനാകണം, മനുഷ്യനാകണം; ഉയർച്ചതാഴ്ചകൾക്കതീതമായ സ്നേഹമേ, നിനക്ക് ഞങ്ങൾ പേരിടുന്നതാണ് മാർക്സിസം' എന്നു തുടങ്ങുന്ന ആ ഗാനം നിയമസഭാതെരഞ്ഞെടുപ്പു പ്രവർത്തനരംഗത്തും വ്യപകമായി ഉപയോഗിക്കപ്പെട്ടു. നിരവധി ദൃശ്യാവിഷ്ക്കാരങ്ങൾ ആ ഗാനത്തിനുണ്ടായി. ആ ഗാനത്തെ വിമർശിച്ചു കൊണ്ടായിരുന്നു ഫോൺ സംഭാഷണത്തിൻ്റെ തുടക്കം''. പിന്നീടത് പൂരത്തെറിയും വധഭീഷണിയുമായി മാറിയെന്നും അശോകൻ ചെരുവിൽ വ്യക്തമാക്കി.
''കഴിഞ്ഞ ഏഴെട്ടു വർഷങ്ങൾക്കിടയിൽ നിരവധി എഴുത്തുകാരെയും കലാകാരന്മാരെയും കൊന്നു തള്ളുവാനും കുറേ പേരെ ജയിലിലടക്കാനും ഇന്ത്യയിലെ മതരാഷ്ട്രവാദികൾക്ക് കഴിഞ്ഞിട്ടുണ്ട്. സാംസ്കാരിക പ്രവർത്തരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കാമെന്നാണ് മതതീവ്രവാദികൾ കരുതുന്നത്''. അത് നടക്കാത്ത കാര്യമാണെന്ന് അവരെ ഓർമ്മിപ്പിക്കുന്നുവെന്ന് അശോകൻ ചെരുവിൽ പ്രതികരിച്ചു.
പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചരണം തുടരുന്നു, മമതാ ബാനര്‍ജിയുടെ പ്രചാരണ ചിത്രങ്ങള്‍ കാണാം
''കേരളത്തിലും കഴിഞ്ഞ വർഷങ്ങളിൽ എഴുത്തുകാരെ ഭീഷണിപ്പെടുത്താനുള്ള ശ്രമം ഉണ്ടായിട്ടുണ്ട്. അത്തരം നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധവും ജനവികാരവുമാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. ഭീഷണിയുമായി വന്നവർക്ക് ഒറ്റപ്പെട്ട് പകച്ചു പിൻമാറേണ്ടിവന്നു. ഇത് കേരളമാണ് എന്ന് ഓർക്കാതെയാണ് ചിലർ ഇപ്പോഴും ഭീഷണികൾ പുറത്തെടുക്കുന്നത്.മലയാളത്തിൻ്റെ പ്രിയപ്പെട്ട ശബ്ദമായ മുരുകനൊപ്പം സാംസ്കാരിക കേരളം ഒന്നിച്ചു നിൽക്കുന്നു. കവിക്കെതിരെ ഉയർന്ന കൊലവിളിക്കെതിരെ പ്രതിഷേധങ്ങൾ ഉയർന്നു വരണം'' എന്നും അശോകൻ ചെരുവിൽ ആവശ്യപ്പെട്ടു.
സിമ്രത് കൗറിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം
Recommended Video