ഓൺലൈൻ ലോട്ടറി തട്ടിപ്പ് വടകരയിൽ രണ്ട് പേർ അറസ്റ്റിൽ
വടകര:ഇലക്ട്രോണിക് മീഡിയ വഴി പുതിയ സോഫ്റ്റ് വെയർ നിർമിച്ച് ഓൺ ലൈൻ ലോട്ടറി വ്യാപാരം നടത്തിയ രണ്ടു പേർ വടകരയിൽ അറസ്റ്റിൽ.മൂടാടി കാക്കവയൽ മണി(43),പയ്യോളി ഇരിങ്ങൽ കുന്നുംപുറത്ത് കിഷോർ(38)എന്നിവരെയാണ് വടകര ഡിവൈഎസ്പി ടിപി പ്രേമരാജന്റെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ് അറസ്റ്റ് ചെയ്തത്.
മണിയെ വടകര പുതിയ ബസ്സ്റ്റാൻഡ് പരിസരത്തെ ആലക്കൽ റെസിഡൻസിയ്ക്ക് സമീപം വെച്ചും,കിഷോറിനെ പയ്യോളി മാർക്കറ്റ് റോഡിൽ വെച്ചുമാണ് ഇടപാടുകാർക്ക് പണം കൈമാറുന്നതിനിടയിൽ പിടികൂടിയത്.ഇരുവരിൽ നിന്നുമായി 39100 രൂപയും പുതിയ സോഫ്റ്റ് വെയറോട് കൂടിയ രണ്ട് മൊബൈൽ ഫോണുകളും പിടികൂടി.ആൻഡ്രോയ്ഡ് വൈഫൈയ്ക്ക് പകരം മ്യൂസിക് എന്ന പുതിയ സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് തട്ടിപ്പ്.

സംസ്ഥാന സർക്കാരിന്റെ ദിനം പ്രതി നറുക്കെടുക്കുന്ന ലോട്ടറി ടിക്കറ്റുകളുടെ അവസാനത്തെ ഒന്ന്,രണ്ട്,മൂന്ന് അക്കങ്ങൾ വരുന്ന സമ്മാനം ലഭിക്കുന്ന നമ്പറുകൾക്ക് പണം നൽകുന്നത്.അവസാനത്തെ ഒരു അക്കത്തിന് നൂറ് രൂപയും,രണ്ട്,മൂന്ന് അക്കങ്ങൾക്ക് 500,5000 രൂപ വീതവുമാണ് സമ്മാനം നൽകുന്നത്.ഒരു നമ്പർ സോഫ്റ്റ് വെയറിലേക്ക് സന്ദേശം അയക്കുന്നതിന് പത്തു രൂപയാണ് ഈടാക്കുന്നത്.പ്രത്യേക യൂസർ ഐഡിയും,പാസ് വേർഡും ഉപയോഗിച്ചാണ് ഉപഭോക്താക്കളെ കണ്ണികളാക്കുന്നത്.സന്ദേശം അയക്കുന്നവരിൽ നിന്നും പണം ഈടാക്കാൻ ഏജന്റുമാരേയും നിയമിച്ചിട്ടുണ്ട്.
സംസ്ഥാന ലോട്ടറിയുടെ നറുക്കെടുക്കുന്ന സമയം തന്നെ റിസൾട്ട് ഇവർക്ക് ലഭിക്കുന്നതാണ് ഓൺ ലൈൻ വ്യാപാരത്തിന് ആക്കം കൂട്ടുന്നത്.കോഴിക്കോട്,മലപ്പുറം,തലശ്ശേരി എന്നിവിടങ്ങളിൽ വ്യാപകമായ രീതിയിൽ ഓൺ ലൈൻ തട്ടിപ്പുകൾ നടക്കുന്നതായും,ബംഗളുരുവിൽ ഇവർക്ക് കണ്ണികൾ ഉള്ളതായും ഡിവൈഎസ്പി പറഞ്ഞു.
മാക് യൂസർ ഐഡിയും,1 2 3 എന്ന പാസ് വേർഡ് ഉപയോഗിച്ചാണ് തട്ടിപ്പ്.പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.












Click it and Unblock the Notifications