ജഡ്ജിയുടെ കാറിൽ തട്ടിയെന്ന് ആരോപണം; രോഗിയും കുഞ്ഞും അടങ്ങിയ കുടുംബത്തിന് പീഡനം, അവസാനം വെറുതെ വിട്ടു
കൊച്ചി: ജഡ്ജിയുടെ വാഹനത്തിൽ കാർ ഉരസിയെന്ന ആരോപണത്തിൽ കുടുംബത്തിന് ആറ് മണിക്കൂർ പോലീസ് പീഡനം. വൃക്കരോഗിയായ വയോധികനുള്‍പ്പെട്ട ആറംഗകുടുംബത്തിന് പൊലീസ് പീഡനം. ഒരു പകല്‍ മുഴുവന്‍ ഈ കുടുംബത്തെ ആലുവ പൊലീസ് തടഞ്ഞുവെക്കുകയായിരുന്നു. കൊരട്ടി, ചാലക്കുടി പൊലീസ് സ്റ്റേഷനുകളില്‍ മാറിമാറി കൊണ്ടുപോയായിരുന്നു അവഹേളനം. എന്നാൽ വൈകുന്നേരം ഒരു കേസുപോലും എടുക്കാതെ കുടുംബത്തെ പറഞ്ഞയക്കുകയായിരുന്നു. ജഡ്ജിയുടെ കല്‍പ്പനയ്ക്കനുസരിച്ചാണ് പോലീസ് പെരുമാറിയതെന്ന് കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു.
പാലക്കാട് വടക്കഞ്ചേരിയിൽ നിന്ന് ഇന്നലെ രാവിലെ കൊച്ചിയിലേക്കു പുറപ്പെട്ടതാണു പുതുപ്പറമ്പിൽ നിധിൻ, വൃക്ക രോഗിയായ പിതാവ് തോമസ്, മാതാവ് ലിസി, സഹോദരി നീതു, ഭാര്യ അഞ്ജു, രണ്ട് വയസ്സുകാരി മകൾ ജോവാന എന്നിവർ . ഒരേ ദിശയിലായിരുന്നു ഇരു കാറുകളും. ജഡ്ജിയുടെ കാർ ഇടതു വശത്തുകൂടി ഓവർടേക്ക് ചെയ്യുകയും തന്റെ കാറിന്റെ ഇടതുവശത്തെ കണ്ണാടിയിൽ തട്ടുകയും ചെയ്തെന്നാണ് കാറോടിച്ച നിതിന്റെ ആരോപണം. ജഡ്ജിയുടെ കാർ നിർത്താതെ പോയെങ്കിലും തൊട്ടടുത്തു ചിറങ്ങരയിൽ ട്രാഫിക് സിഗ്നലിൽ കുടുങ്ങി. ദൃക്സാക്ഷികളായ ചില ബൈക്ക് യാത്രികരും സ്വകാര്യ ബസ് ജീവനക്കാരും ജഡ്ജിയുടെ ഡ്രൈവറെ ചോദ്യം ചെയ്തു.

തുടർന്ന് ഡ്രൈവർ കാറിൽ നിന്നിറങ്ങി തന്നെയും കുടുംബാംഗങ്ങളെയും അധിക്ഷേപിച്ചെന്നും നിതിൻ ആരോപിക്കുന്നു. ഹൈവേ പോലീസ് വന്നിട്ട് പ്രശ്നം തീർക്കാം എന്ന് പറഞ്ഞ നിതിനോട് നീ പോലീസിനെയോ പട്ടാളത്തേയോ വിളിച്ചോളൂ എന്ന് പറഞ്ഞ് ഡ്രൈവർ കാരുമായി നടന്നുകളയുകയായിരുന്നു. എന്നാൽ, പതിനൊന്നോടെ ആലുവ തോട്ടയ്ക്കാട്ടുകരയിൽ എത്തിയപ്പോൾ നിധിന്റെ കാർ ആലുവ ട്രാഫിക് പൊലീസ് നാടകീയമായി തടയുകയും കുടുംബാംഗങ്ങളുമായി കാർ ആലുവ ട്രാഫിക് സ്റ്റേഷനിൽ എത്തിക്കുകയുമായിരുന്നു. വാഹനത്തിന്റെ രേഖകളുടെ പകർപ്പ് വാങ്ങിയശേഷം പന്ത്രണ്ടരയോടെ ചാലക്കുടിക്ക് അയച്ചു. വിശപ്പും ദാഹവുമായി ഏറെ നേരം കാത്തിരുന്നിട്ടും സിഐ എത്തിയില്ല. വൃക്കരോഗിയായ തോമസ് ഇതിനിടെ അവശനായി. അപ്പോഴേക്കും എസ്ഐയെ കണ്ടാൽ മതിയെന്നു നിർദേശം കിട്ടി.
രണ്ടരയോടെ ഒരു എഎസ്ഐ എത്തി കൊരട്ടി സ്റ്റേഷനിലേക്കു പോകാൻ നിർദേശിച്ചു. കൊരട്ടി സ്റ്റേഷനിൽ വൈകിട്ട് അഞ്ചു മണിവരെ നിർത്തിയശേഷമാണു നിധിനെയും കുടുംബത്തെയും വിട്ടയച്ചതെന്ന് നിതിൻ പറയുന്നു. തങ്ങൾ ചെയ്ത തെറ്റെന്ന പോലീസ് ഇതുവരെയും പറഞ്ഞില്ലെന്ന് നിതിൻ പറയുന്നു. ചാലക്കുടി പൊലീസിന്റെ നിർദേശപ്രകാരമാണു കാറും അതിലുണ്ടായിരുന്നവരെയും തടഞ്ഞു സ്റ്റേഷനിലേക്കു കൊണ്ടുപോയതെന്നാണ് ആലുവ പോലീസ് പറയുന്നത്. ജഡ്ജിയുടെ കാറിൽ ഇടിച്ചിട്ടു നിർത്താതെ പോയെന്നും അപമര്യാദയായി പെരുമാറിയെന്നും അദ്ദേഹം ഫോണിൽ അറിയിച്ചതിനാലാണ് കാർ പിടികൂടാൻ നിർദേശം നൽകിയതെന്നാണ് ചാലക്കുടി പോലീസിന്റെ വിശദീകരണം. പിന്നീട് കേസെടുക്കേണ്ട എന്ന് പറഞ്ഞതിനാൽ വിട്ടയക്കുകയായിരുന്നെന്നും പോലീസ് പറയുന്നു. സംഭവം നടക്കുമ്പോൾ ജഡ്ജി കാറിൽ ഉണ്ടായിരുന്നു.












Click it and Unblock the Notifications