12 വർഷം പിന്നിട്ട് എസ് പി സി, അഭിനന്ദനവുമായി അന്താരാഷ്ട്ര ഏജൻസികളും
കൊച്ചി: രാജ്യമെങ്ങും വ്യാപിച്ച്, ലോക ശ്രദ്ധ തന്നെ പിടിച്ചു പറ്റിയ സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ് പദ്ധതി 12 വർഷം പിന്നിടുന്നു. സ്കൂളുകൾ കേന്ദ്രീകരിച്ച് വിദ്യാർത്ഥികളിൽ അർപ്പണ ബോധവും കാര്യപ്രാപ്തിയും വർദ്ധിപ്പിക്കുന്നതിൽ സ്റ്റുഡൻ്റ് പൊലീസ് കേഡറ്റുകൾ (എസ്.പി.സി) വഹിച്ച പങ്ക് വളരെ വലുതാണ്. വർഷങ്ങൾക്ക് മുൻപ് ഒരു മലയാളി ഐ.പി.എസ് ഓഫീസറുടെ ആശയത്തിൽ ഉദിച്ച പദ്ധതിയാണിത്. 2006ൽ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ആയിരിക്കെ, പി.വിജയനാണ് വിപ്ലവ പദ്ധതിക്ക് തുടക്കമിട്ടത്.
കൊച്ചി സിറ്റിയിലെ തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലെ വിദ്യാർത്ഥികളുമായി നടത്തിയ പൊലീസുദ്യോഗസ്ഥരുടെ സംവാദത്തിനു ശേഷമാണ് ഇത്തരമൊരു ആശയം കമ്മീഷണർക്ക് തോന്നിയത്.ആദ്യ കൂടിക്കാഴ്ചയിൽ പൊലീസിനെ കുറിച്ചുള്ള ചോദ്യത്തിന് വിദ്യാർത്ഥികൾ എഴുതി നൽകിയ മറുപടി കമ്മീഷണർ ഉൾപ്പെടെ ഉള്ളവരെ ശരിക്കും ഞെട്ടിച്ചിരുന്നു. പൊലീസിനെ 'വില്ലൻമാരായി ' കണ്ട അഭിപ്രായ പ്രകടനമായിരുന്നു പേപ്പറിൽ ദൃശ്യമായിരുന്നത്. തുടർന്ന് ഈ നിലപാട് തിരുത്തിക്കാൻ കമ്മീഷണർ തന്നെ രംഗത്തിറങ്ങുകയായിരുന്നു.
പ്രൊഫസറും പിള്ളേരും തിരിച്ചെത്തുന്നു. മണി ഹീസ്റ്റ് അഞ്ചാം സീസണിന്റെ ട്രെയ്‌ലര്‍ പുറത്ത്
ഒരു ദിവസം മുഴുവൻ സിറ്റിയിലെ പൊലീസിൻ്റെ സഹായി ആയി പ്രവർത്തിക്കാൻ അവസരം ലഭിച്ചതോടെ, വിദ്യാർത്ഥികളും നിലപാട് മാറ്റുകയാണുണ്ടായത്. പൊലീസിൽ നിന്നും കുട്ടികൾക്ക് നേരിട്ടോ, അതല്ലങ്കിൽ രക്ഷിതാക്കൾക്കോ, ബന്ധുക്കൾക്കോ എന്തെങ്കിലും അനുഭവം ഉണ്ടായ സാഹചര്യത്തിലായിരുന്നില്ല, അവർ പൊലീസിനെ വില്ലൻമാരായി കണ്ടിരുന്നത് എന്ന് മനസ്സിലാക്കി തന്നെയാണ് കമ്മീഷണർ പൊലീസുമായി ചേർന്ന് പ്രവർത്തിക്കാൻ ഒരു ദിവസം വിദ്യാർത്ഥികൾക്ക് അവസരം ഒരുക്കിയിരുന്നത്.
സിറ്റിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലും, ട്രാഫിക്ക് പൊലീസിൻ്റെ കൂടെ സഹായി ആയി നിന്നുമായിരുന്നു പ്രവർത്തനം. വൈകീട്ട് തിരിച്ചു വന്നപ്പോൾ, 'ഇപ്പോൾ എന്താണ് പൊലീസിനെ കുറിച്ചുള്ള അഭിപ്രായമെന്നായിരുന്നു' കമ്മീഷണർ ചോദിച്ചിരുന്നത്. മുൻപുണ്ടായിരുന്നതിനേക്കാൾ തികച്ചും വ്യത്യസ്തമായ മറുപടിയാണ് അപ്പോൾ വിദ്യാർത്ഥികൾ നൽകിയിരുന്നത്. അനുഭവത്തിൽ നിന്നുള്ള ആ തിരിച്ചറിവ് കൂടുതൽ വിദ്യാർത്ഥികളിലേക്ക് പകരാനുള്ള കമ്മീഷണർ പി.വിജയൻ്റെ ആഗ്രഹമാണ് പിന്നീട് സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ് പദ്ധതിയിൽ കലാശിച്ചിരുന്നത്.

സംസ്ഥാന സർക്കാറിൻ്റെയും പൊലീസ് ഉന്നതരുടെയും ശക്തമായ പിന്തുണകൂടി ലഭ്യമായതോടെ പദ്ധതിയും വളരെ പെട്ടന്നാണ് നടപ്പായത്. ഇന്ന് ലോകത്തിനു തന്നെ മാതൃകയാണ് ഈ പദ്ധതി. നാല് സ്വതന്ത്ര ഏജൻസികൾ എസ്.പി.സിയെ കുറിച്ച് നടത്തിയ പഠനത്തിലും വലിയ അഭിനന്ദനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അന്താരാഷ്ട്ര ഏജൻസിയായ കെ.പി.എം.ജി നടത്തിയ പഠനത്തിൽ, കുട്ടികളിലും രക്ഷിതാക്കളിലും അദ്ധ്യാപകരിലും പൊലീസിലും ഉൾപ്പെടെ, സ്റ്റുഡൻ്റ് പൊലീസ് കേഡറ്റുകൾ മാതൃകാപരമായ മാറ്റങ്ങൾ ഉണ്ടാക്കി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൂടുതൽ സ്കൂളുകളിലേക്കും കൂടുതൽ വിദ്യാർത്ഥികളിലേക്കും ഈ പദ്ധതി വ്യാപിക്കണമെന്നും പ്രസ്തുത റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
സിലബസുകളും കരിക്കുലവും തയ്യാറാക്കുന്ന കേരളത്തിലെ എസ്.ഇ.ആർ.ടി നടത്തിയ പഠനത്തിലും, സ്റ്റുഡൻ്റ് പൊലീസ് കേഡറ്റുകൾ സ്കൂളിനകത്തും പുറത്തും ഉണ്ടാക്കിയ മാറ്റങ്ങളെ കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. കേരള പ്ലാനിങ്ങ് ബോർഡ് നടത്തിയിരിക്കുന്ന പഠനത്തിലും ഇക്കാര്യങ്ങൾ വ്യക്തമായി തന്നെയാണ് സൂചിപ്പിച്ചിരിക്കുന്നത്.
മറ്റൊരു അന്താരാഷ്ട്ര ഏജൻസിയായ യൂനീ സെഫ് നടത്തിയിരിക്കുന്ന പഠനത്തിൽ, സ്റ്റുഡൻ്റ്സ് പൊലീസ് കേഡറ്റ് പദ്ധതി ലോകത്തിന് തന്നെ മാത്യകയാക്കാവുന്ന പദ്ധതിയാണെന്നാണ് വിലയിരുത്തിയിരിക്കുന്നത്. എസ്.പി.സിയെ കൂടുതൽ രാജ്യങ്ങളിൽ എത്തിക്കുന്നതിനായി യുനീസെഫ് തന്നെ മുൻകൈ എടുക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഈ നാല് പഠനങ്ങളും എസ്.പി.സിയുടെ പ്രാധാന്യം തുറന്നു കാട്ടുന്നതാണ്.
ഇന്ന് സ്റ്റുഡൻ്റ്സ് പൊലീസ് പദ്ധതി ലഭിക്കുവാൻ, കേരളത്തിലെ സ്വകാര്യ സ്കൂളുകൾ ഉൾപ്പെടെ ക്യൂ നിൽക്കുന്ന അവസ്ഥയാണുള്ളത്.1000 ത്തിൽ അധികം അപേക്ഷകൾ ഇതിനകം തന്നെ അധികൃതർക്കു മുന്നിൽ എത്തിക്കഴിഞ്ഞിട്ടുണ്ട്. ഈ പദ്ധതിക്ക് മാറി വരുന്ന സർക്കാറുകൾ നൽകുന്ന പരിഗണനയും എടുത്ത് പറയേണ്ടതാണ്. ഒരു ഫണ്ടും ഇല്ലാതെ തുടങ്ങിയ സ്റ്റുഡൻ്റ് പൊലീസ് പദ്ധതിക്ക്, സംസ്ഥാനത്തിന് വലിയ സാമ്പത്തിക പ്രതിസന്ധിയുള്ള ഘട്ടങ്ങളിൽ പോലും, സർക്കാറായിട്ട് ഇതുവരെ പ്രതിസന്ധിയുണ്ടാക്കിയിട്ടില്ല.
കേരളത്തിലെ സ്റ്റുഡൻ്റ് പൊലീസ് പദ്ധതിയെ കുറിച്ച് കേട്ടറിഞ്ഞ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി, 2013 -ൽ ഒരു ടീമിനെ കേരളത്തിലേക്ക് പറഞ്ഞയക്കുകയുണ്ടായി. തുടർന്ന് ഗുജറാത്തിലെ 1000-ൽ അധികം സ്കൂളുകളിലാണ് ഈ പദ്ധതി നടപ്പാക്കിയിരിക്കുന്നത്.തുടർന്ന് ഹരിയാന, കർണ്ണാടക, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലും, സ്റ്റുഡൻ്റ് പൊലീസ് പദ്ധതി വിജയകരമായി നടപ്പാക്കുകയുണ്ടായി.കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് കേരളത്തിൽ വന്നപ്പോൾ, ഇതേ കുറിച്ച് കണ്ട് മനസ്സിലാക്കുകയും, തുടർന്ന് ദേശീയ തലത്തിൽ തന്നെ 2018ൽ ഈ പദ്ധതി നടപ്പാക്കുകയുമുണ്ടായി.
ഇതു കൂടാതെ സ്റ്റുഡൻ്റ് പൊലീസ് പദ്ധതി പഠിക്കുന്നതിനായി. ടാൻസാനിയ, ഘാന, കസാഖിസ്ഥാൻ, ശ്രീലങ്ക, മാലി ദ്വീപ് രാജ്യങ്ങളിൽ നിന്നും, പ്രത്യേക സംഘങ്ങളും കേരളത്തിൽ എത്തുകയുണ്ടായി. ലോക രാജ്യങ്ങളിലേക്ക് സ്റ്റുഡൻ്റ് പൊലീസ് പദ്ധതി വ്യാപിക്കുന്നതിൻ്റെ ഉദാഹരണങ്ങളാണിത്.
ഈ കോവിഡ് കാലത്ത് പോലും പത്തു ലക്ഷത്തിലധികം ആളുകളെ വിവിധ ഏജൻസികളുമായി ചേർന്ന് കൊണ്ട് 'ഒരു വയറൂട്ടാം' എന്ന പദ്ധതിയിലൂടെ ഭക്ഷണം കൊടുക്കുന്നതിലും, 70,000 പേർക്ക് ഭക്ഷണം വീടുകളിൽ എത്തിക്കുന്നതിലും എസ്.പി.സി അംഗങ്ങൾ സജീവമായാണ് രംഗത്തിറങ്ങിയിരുന്നത്. പ്രളയ കാലത്ത് 40,000 ത്തോളം വരുന്ന സ്റ്റുഡൻ്റ്സ് പൊലീസ് സേനാംഗങ്ങൾ വിവിധ ക്യാംപുകളിൽ നടത്തിയ പ്രവർത്തനങ്ങളും ഏറെ പ്രശംസിപിടിച്ചു പറ്റിയിട്ടുണ്ട്.
സ്റ്റുഡൻ്റ് പൊലീസ് ഒരു പരിശീലന പദ്ധതിയാണ്. കാര്യശേഷിയും ഉത്തരവാദിത്വബോധമുള്ളതും,സഹജീവികളെ സ്നേഹിക്കുകയും പൗരബോധമുള്ളതുമായ ഒരു യുവതലമുറയെ വാർത്തെടുക്കുകയാണ് ലക്ഷ്യം.പ്രകൃതിയെ സ്നേഹിക്കുകയും സാമൂഹിക വിപത്തിനോട് പ്രതികരിക്കുന്നതുമായ തലമുറയെ സൃഷ്ടിക്കുന്നതിനു വേണ്ടി പ്രത്യേക ട്രയിനിംങ്ങ് പ്രോഗ്രാമും എസ്.പി.സിക്കുണ്ട്. സ്റ്റുഡൻ്റ് പൊലീസിൻ്റെ ഉദ്ദേശ ലക്ഷ്യം തന്നെ, തങ്ങൾ പഠിക്കുന്നത് മറ്റുള്ളവരെ സഹായിക്കാനാണ് എന്നതാണ്. ഈ ബോധം തന്നെയാണ് അവരെ നയിക്കുന്നതും. പൊതു സമൂഹത്തിന് ഏറെ ഗുണം ചെയ്യുന്ന നിലപാടാണിത്.












Click it and Unblock the Notifications