തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലിൽ പോലീസ് റെയ്ഡ്; 5 വിദ്യാര്‍ത്ഥികളെ പോലീസ് കസ്റ്റഡിയില്‍
തിരുവനന്തപുരം: യുണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ കഴിഞ്ഞ ദിവസത്തെ അക്രമങ്ങളില്‍ നേരിട്ട് പങ്കാളികളായ അഞ്ച് വിദ്യാര്‍ത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഡിസിപി ആദിത്യയുടെ നേതൃത്വത്തില്‍ ഉച്ചയോടെയായിരുന്നു യൂണിവേഴ്സിറ്റ് ഹോസ്റ്റലില്‍ പരിശോധന നടത്തിയത്.
ഒരേ സമയം മുന്‍വശത്തേയും പിന്‍വശത്തേയും ഗേറ്റുകളിലൂടെയായിരുന്നു പോലീസ് സംഘം ഹോസ്റ്റലിന് ഉള്ളിലേക്ക് പ്രവേശിച്ചത്. വെള്ളിയാഴ്ച്ച വൈകീട്ട് നടന്ന അക്രമങ്ങളില്‍ നേരിട്ട് പങ്കെടുത്ത വിദ്യാര്‍ത്ഥികളെ തേടിയായിരുന്നു പോലീസ് സംഘം ഹോസ്റ്റലില്‍ എത്തിയത്. കസ്റ്റഡിയിലെടുത്തവരെ രഹസ്യമായി തന്നെയാണ് ഓരോരോ ഗേറ്റിലൂടേയും പോലീസ് പുറത്തേക്ക് കൊണ്ടുപോയതും.

അതേസമയം, ബുധനാഴ്ച്ച ഇതേ ഹോസ്റ്റലില്‍ വെച്ച് കെ എസ് യു പ്രവര്‍ത്തകര്‍ക്ക് നേരെ കൊലവിളി മുഴക്കിയ മുന്‍ എസ് എഫ് ഐ നേതാവ് 'ഏട്ടപ്പൻ' എന്ന് വിളിക്കപ്പെടുന്ന മഹേഷിനെ ഇത് വരെ പിടികൂടാൻ പൊലീസിനായിട്ടില്ല. ഹോസ്റ്റലിനകത്തേക്ക് പോലീസ് കയറില്ലെന്ന ധാരണയിലായിരുന്നു അക്രമികള്‍ ഹോസ്റ്റലിനകത്ത് തന്നെ തമ്പടിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 15 എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. കെഎസ് യു പ്രസിഡന്റ് കെഎം അഭിജിത്തിന്റെ പരാതിയിലാണ് കേസ് എടുത്തത്. യുണിവേഴ്‌സിറ്റി കോളേജില്‍ കെ എസ് യു പ്രവര്‍ത്തകന് നേരെ നടന്നത് ആള്‍ക്കൂട്ട ആക്രമണമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചിരുന്നു.












Click it and Unblock the Notifications