എൽഡിഎഫ് വന്നു... ശരിയാക്കി തുടങ്ങി; രാഷ്ട്രീയ അക്രമം കുറഞ്ഞു, കണ്ണൂരിലും ഗണ്യമായ കുറവ്!
തിരുവന്തപുരം: എല്ലാം ശരിയാക്കും എന്ന് പറഞ്ഞാണ് പിണറായി വിജയന്റെ നേതൃത്വത്തിൽ എൽഡിഎപ് സർക്കാർ അധികാരത്തിൽ വന്നത്. എന്നാൽ ഒരു വർഷം കവിയുമ്പോഴേക്കും അഭിനന്ദനങ്ങളും വിമർശനങ്ങളും ഏൽക്കേണ്ടിവന്നിട്ടുണ്ട്. പിണറായി വിജയൻ അധികാരത്തിൽ വന്നതിന് ശേഷം രാഷ്ട്രീയ ആക്രമണ കേസുകളിൽ കാര്യമായ കുറവ് വന്നിട്ടുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പുറത്ത് വരുന്ന റിപ്പോർട്ട്.
2016 വർഷത്തെ അപേക്ഷിച്ച് 2017 വർഷത്തിൽ രാഷ്ട്രീയ ആക്രമണ കേസുകളിൽ ഗണ്യമായ കുറവ് ഉണ്ടെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നൽകുന്ന വിശദീകരണം. എല്ലാവരും രാഷ്ട്രീയ ആക്രണത്തിന്റെ കാര്യത്തിൽ പേരെടുത്തു കുറ്റപ്പെടുത്തുന്ന കണ്ണൂരിലും കേസുകളിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ട്. 2016 ഡിസംബർ 30 വരെ 1684 രാഷ്ട്രീയ ആക്രമണ കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എന്നാൽ 2017 ഡിസംബർ 30ൽ എത്തിയപ്പോൾ അത് 1464 ആയി കുറഞ്ഞെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കണ്ണൂർ ശാന്തമാകുന്നു
രാഷ്ട്രീയ ആക്രമണ കേസുകളിൽ കണ്ണൂരിലും ഗണ്യമായ കുറവ് വന്നു എന്നതാണ് മറ്റൊരു പ്രത്യേകത. 2016 ഡിസംബർ വരെ കണ്ണൂർ ജില്ലയിലെ ആക്രമണ കേസുകളുടെ എണ്ണം 363 ആയിരുന്നു. എന്നാൽ 2017 ഡിസംബർ 30 ആകുമ്പോഴേക്കും 271 ആയി അത് കുറഞ്ഞു.

ഭരണപരവും രാഷ്ട്രീയപരവുമായ നടപടികൾ
അക്രമം അമർച്ച ചെയ്യാൻ സർക്കാർ എടുത്ത ഭരണപരവും രാഷ്ട്രീയപരവുമായ നടപടികളെ തുടർന്നാണ് കേസുകളുടെ എണ്ണം കുറഞ്ഞതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിലയിരുത്തൽ. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചകളുടെ ഫലമായാണ് അക്രമസംഭവങ്ങൾക്ക് അയവ് വന്നതെന്നും ഓഫീസ് അറിയിച്ചു.

ബിജെപിക്കെതിരെ എംവി ജയരാജൻ
അതേസമയം കണ്ണൂരിൽ ബിജെപി നടത്തുന്ന അക്രമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എംവി ജയരാജൻസ രംഗത്ത് വന്നു. ആക്രമണങ്ങളെ ന്യായീകരിക്കുന്ന ബി.ജെ.പി സംസ്ഥാന നേതാവിന്റെ വാക്കുകള്‍ തന്നെ, ഇപ്പോള്‍ ആര്‍.എസ്.എസ് ബിജെപി നടത്തുന്ന ഏകപക്ഷീയ ആക്രമണങ്ങള്‍ ആ പാര്‍ടിയുടെ സംസ്ഥാന നേതൃത്വം ആസൂത്രണം ചെയ്തതാണെന്നതിന്റെ വ്യക്തതയാണെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ ഡോക്ടറെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് മാധ്യമപ്രവര്‍ത്തകര്‍ ചുണ്ടിക്കാണിച്ചപ്പോള്‍, അക്രമിക്കപ്പെടാതിരിക്കാന്‍ ‘ഡോക്ടര്‍ക്കെന്താ കൊമ്പുണ്ടോ..' എന്നരീതിയിലാണ് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ന്യായികരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ദളിതരെയും ന്യുനപക്ഷങ്ങളെയും ബിജെപി ആക്രമിക്കുന്നു
ഏറ്റവുമൊടുവില്‍, മൂന്ന് ദിവസത്തിനിടെ 4 പേരെയാണ് മൃതപ്രായരാക്കിയത്. തങ്ങള്‍ക്ക് ആരെയും ആക്രമിക്കാന്‍ ലൈസന്‍സുണ്ട് എന്നനിലയിലാണ് ബിജെപി സംസ്ഥാന വക്താവുതന്നെ പ്രഖ്യാപിക്കുന്നത്. ജനങ്ങളാകെ ഇത് ഗൗരവത്തോടെ കാണണം. കൊമ്പുള്ളതിനെയേ തങ്ങള്‍ ആക്രമിക്കാതിരിക്കൂ, മനുഷ്യരെയെല്ലാം ആക്രമിക്കും എന്നുകൂടി ഇതിന് അര്‍ത്ഥമുണ്ടെന്നുകൂടി കാണണം. രാജ്യത്താകെ അതാണ് കണ്ടുവരുന്നത്. ഉത്തരേന്ത്യയില്‍ ദളിതരും ന്യൂനപക്ഷങ്ങളുമൊക്കെ ആര്‍എസ്എസ് ആക്രമിക്കുകയാണ്.

ആരും കൊല്ലപ്പെടാന്‍ പാടില്ല
ആരും കൊല്ലപ്പെടാന്‍ പാടില്ലെന്ന നിലപാട് സ്വീകരിക്കാന്‍ സാധിക്കണം. എന്നാല്‍, എല്ലാവര്‍ക്കും ജീവിക്കണം എന്നുപറഞ്ഞ് ജാഥ നടത്തിയവരുടെ നേതൃത്വത്തില്‍ ജാഥകഴിഞ്ഞതോടെ വ്യാപകമായ അക്രമം നടത്തുന്നതാണ് പാനൂരും കണ്ണൂരും കേരളവും കണ്ടത്. സ്ത്രീകള്‍ ഉള്‍പ്പടെ നിരവധി സഖാക്കളേയും സി.ഐ ഉള്‍പ്പടെയുള്ള പോലീസുദ്യോഗസ്ഥരേയും ആര്‍എസ്എസ്സ് ആക്രമിച്ചു. ശേഷം നടന്ന സമാധാനയോഗം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം വീണ്ടും ബിജെപി ആക്രമണം നടത്തി. പാനൂരില്‍ സ.ചന്ദ്രനെ ഭീകരമായി വെട്ടിനുറുക്കി. ജാഥാ മുദ്രാവാക്യം ഉള്‍ക്കൊണ്ടിരുന്നെങ്കില്‍ ആക്രമം അരുതെന്ന് ഉറച്ചനിലപാടെടുക്കാന്‍ കുമ്മനത്തിന് കഴിയേണ്ടതാണ്. എന്നാല്‍ കുമ്മനം നയിക്കുന്ന ബിജെപി സംസ്ഥാന നേതൃത്വത്തിനുള്ളത് കു ‘മനം' ആണെന്ന് കുമ്മനം കണ്ണൂരില്‍ വന്നശേഷം മട്ടന്നൂരില്‍ നടന്ന ആക്രമണവും സംസ്ഥാന വക്താവിന്റെ പത്രസമ്മേളനവും വ്യക്തമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications