സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങൾ കൂടുന്നു; മാർഗങ്ങൾ ഞെട്ടിക്കുന്നതെന്ന് കോടതി
കൊച്ചി: കേരളം ദൈവത്തിന്റെ സ്വന്തം നാടാണെനൊക്കെയാണ് പരറയാറ്. പ്രകൃതി രമണീയമായ ഏത് കാലാവസ്ഥയിലും സുഖമായി ജീവിക്കാൻ കഴിയുന്ന നാട്. എന്നാൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഹർത്താലുകളും രാഷ്ട്രീയ കൊലപാതകങ്ങളും ഒരു കളങ്കമായി നിൽക്കുന്നു എന്നതാണ് സത്യം. ഹൈക്കോടതിയും ഇത്തരത്തിൽ ഒരു ഒരു പരാമർശം നടത്തിയിരിക്കുകയാണ്.
രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ സംസ്ഥാനത്ത് കൊലപാതകങ്ങൾ കൂടി വരുന്നതായാണ് കോടതി നിരീക്ഷിക്കുന്നത്. ഇത്തരം കൊലപാതകങ്ങൾ നടത്തുന്നതിന് വേണ്ടി ഉപയോഗിക്കുന്ന മാർഗങ്ങൾ നടുക്കമുണ്ടാക്കുന്നതായും കോടതി ചൂണ്ടിക്കാട്ടി. ഇത്തരം കേസുകളിൽ എത്രയും പെട്ടെന്ന് വിചാരണ നടത്തി കുറ്റവാളികളെ ശിക്ഷിച്ചാൽ മാത്രമേ നാട്ടിലെ നിയമത്തിലും കോടതിയിലും പൗരന്മാർക്ക് വിശ്വാസമുണ്ടാകൂവെന്ന് കോടതി ചൂണ്ടിക്കാട്ടി.

സിപിഎം-കോൺഗ്രസ് സംഘർഷം
ഷുഹൈബ് വധക്കേസ് സിബിഐക്ക് വിട്ടതിനെതിരെ സർക്കാർ നൽകിയ അപ്പീൽ അനുവദിച്ചുകൊണ്ടുള്ളതായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം. മട്ടന്നൂർ മേഖലയിൽ നിലവിലുണ്ടായിരുന്ന സിപിഎം-കോൺഗ്രസ് സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്. കോൺഗ്രസ് പ്രാദേശിക ഓഫീസ് സിപിഎം ആക്രമിച്ചിരുന്നു. ഷുഹൈബിന്റെ നേതൃത്വത്തിൽ പ്രതിഷേധം നടന്നു. തുടർന്നാണ് സിപിഎം പ്രവർത്തകരുടെ ആക്രമണത്തിൽ ഷഹൈബ് കൊല്ലപ്പെടുന്നത്.

സർക്കാർ വാദം
ഷുഹൈബ് കൊലപാതക കേസ് സിബിഐക്ക് വിടേണ്ട ആവശ്യമില്ലെന്നായിരുന്നു കേരള സർക്കാരിന്റെ വാദം. എന്നാൽ സർക്കാരിന്റെ അനുമതിയില്ലാതെ കേസന്വേഷണം സിബിഐക്ക് വിടാൻ കോടതിക്കാവുമെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ അത് ഫെഡറൽ ഭരണ സംവിധാനത്തിലെ ഇടപെടലാകരുതെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. ന്യായവും നിഷ്പക്ഷവുമായ അന്വേഷണം സർക്കാരിന്റെ ചുമതലയാണെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.

നടപടി ധൃതിപിടിച്ചുള്ളതായി...
ഷുഹൈബിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് ജഡ്ജിയായിരുന്ന ജസ്റ്റിസ് കമാല്‍ പാഷ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിനെതിരെ അപ്പീല്‍ നല്‍കിയ സര്‍ക്കാര്‍ 50 ലക്ഷത്തിലധികം രൂപ ചെലവഴിച്ച് സുപ്രീംകോടതി അഭിഭാഷകനെ എത്തിച്ചാണ് കേസ് വാദിച്ചത്. സിബിഐക്ക് വിട്ട സിംഗിള്‍ ബെഞ്ചിന്റെ നടപടി വേഗത്തിലുള്ളതായിരുന്നെന്നും ഇതു നിയമപരമായി നിലനില്‍ക്കില്ലെന്നും ഡിവിഷന്‍ ബെഞ്ച് കണ്ടെത്തുായിരുന്നു.

23 ദിവസത്തതിനകം സിബിഐക്ക് വിട്ടു
കോടതിയുടെ അധികാരം കരുതലോടെയാണ് വിനിയോഗിച്ചതെന്ന് കരുതാനാവില്ല. കേസ് ഡയറി പരിശോധിക്കാതെ ഉത്തരവിട്ടതും എതിർസത്യവാങ്മൂലം നൽകാൻ സർക്കാരിനു അവസരം നൽകാതിരുന്നതും അപാകമാണെന്നും ഹൈക്കക്കോടതി ചൂണ്ടിക്കാട്ടി. കൊലപാതകം നടന്ന് 23 ദിവസത്തിനുള്ളിലാണ് കേസ് സിബിഐക്ക് വിടാന്‍ സിംഗിള്‍ ബഞ്ച് ഉത്തരവിട്ടത്. കേസ് ഡയറികളോ രേഖകളോ പരിശോധിച്ചിട്ടില്ലെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി

സുപ്രീംകോടതിയെ സമീപിക്കും
സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ഡിവിഷന്‍ ബെഞ്ച് സിബിഐ അന്വേഷണം സ്റ്റേ ചെയ്തിരുന്നു. ഈ സ്റ്റേ നീക്കി കിട്ടാനടക്കം ഹര്‍ജിക്കാരന്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചിരുന്നില്ലെന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. അതേസമയം ഹൈക്കോടതിയിൽ നിന്നും നീതി ലഭിച്ചില്ലെന്നും സുപ്രീംകോടതിയെ സമീപിക്കുമെന്നും ഷുഹൈബിന്റെ പിതാവ് പ്രതികരിച്ചു. സിബിഐ അന്വേഷണം സർക്കാർ ഭയക്കുകയാണ്. അതുകൊണ്ടാണ് കോടികൾ ചിലവഴിച്ച് വക്കീലിനെ വെച്ച് കേസുകൾ വാദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications