പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: ഉടമ റോയ് ഡാനിയേലും ഭാര്യയും കീഴടങ്ങി, അന്വേഷണത്തിന് ഇന്റപോളും?
പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിന്റെ അന്വേഷണം നടക്കുന്നതിനിടെ ധനകാര്യ സ്ഥാപനത്തിന്റെ ഉടമ റോയ് ഡാനിയേൽ തോമസും ഭാര്യയും പോലീസിൽ കീഴടങ്ങി. പത്തനംതിട്ടയിലെ എസ്പി ഓഫീസിലെത്തിയാണ് റോയ് ഡാനിയേലും ഭാര്യ പ്രഭയും കീഴടങ്ങുന്നത്. കേസിൽ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച റോയ് ഡാനിയലിന്റെ രണ്ട് പെൺമക്കൾ കഴിഞ്ഞ ദിവസം ദില്ലിയിൽ വെച്ച് പിടിയിലായിരുന്നു. ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പിടിയിലായ ഇവരെ കൊച്ചിയിലെത്തിച്ച ശേഷം പത്തനംതിട്ടയിലേക്ക് കൊണ്ടുപോയിരുന്നു. റിനു മറിയം തോമസ്, റിൻ ആൻ തോമസ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.
ദില്ലിയിൽ നിന്ന് ദുബായിലേക്ക് പോയ ശേഷം ആസ്ട്രേലിയലേക്ക് കടക്കാനായിരുന്നു ഇരുവരും പദ്ധതിയിട്ടത്. എന്നാൽ രാജ്യം വിടാനുള്ള സാധ്യത കണക്കിലെടുത്ത് പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നതിനാൽ ദില്ലി വിമാനത്താവളത്തിൽ വെച്ച് തന്നെ ഇരുവരും പിടിയിലാവുകയായിരുന്നു. കോന്നി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ പത്തനംജില്ലാ പോലീസ് മേധാവി കെജി സൈമണിന്റെ നേതൃത്വത്തിൽ 25 പേരുൾപ്പെടുന്ന പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദക്ഷിണ മേഖല ഐജി ഹർഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിലായിരിക്കും കേസ് അന്വേഷണം നടക്കുക. അതേ സമയം പോപ്പുലർ ഫിനാൻസിന്റെ വിദേശത്തുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്നതിനായി ഇൻപോളിന്റെ സഹായം തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമ്പത്തിക തട്ടിപ്പിൽ വിദേശ രാജ്യങ്ങളിലും തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് സംശയിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം.
കോന്നിയിലെ വകയാർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പോപ്പുലർ ഫിനാൻസിൽ 2000 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. ധനകാര്യ സ്ഥാപനം നിക്ഷേപകരിൽ നിന്ന് സ്വീകരിച്ച ലക്ഷങ്ങൾ തിരിച്ച് നൽകാതായതോടെയാണ് ഇവർ പരാതിയുമായി പോലീസിനെ സമീപിക്കുന്നത്. പത്തനംതിട്ടയ്ക്ക് പുറമേ കേരളത്തിൽ 274 ബ്രാഞ്ചുകളാണ് പോപ്പുലർ ഫിനാൻസിനുള്ളത്. പല ബ്രാഞ്ചുകളിൽ നിന്നും സ്ഥാപനത്തിനെതിരെ വ്യാപകമായി പരാതിയുയർന്നിട്ടുണ്ട്. വകയാറിലെ സ്ഥാപനത്തിന്റെ സ്ഥാപനം അടച്ചിട്ട് മുങ്ങിയതോടെയാണ് ലുക്ക് ഔട്ട് നോട്ടീസ് ഉൾപ്പെടെ പുറപ്പെടുവിക്കുന്ന സ്ഥിതിയിലേക്ക് പോലീസും എത്തുന്നത്.
പത്തനം ജില്ലയിലെ കോന്നി പോലീസ് സ്റ്റേഷന് പുറമേ പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ മാന്നാർ, പത്തനംതിട്ട, കൊട്ടാരക്കര, ശാസ്താംകോട്ട പോലീസ് സ്റ്റേഷനുകളിലും പോപ്പുലർ ഫിനാൻസിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോന്നി പോലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ രാജ്യം വിട്ട് പോകാതിരിക്കാൻ വിമാനത്താവളങ്ങളിലും തട്ടിപ്പ് സംബന്ധിച്ച് അറിയിപ്പ് നൽകിയിരുന്നു. കൊല്ലത്തും തട്ടിപ്പിന് ഇരയായവർ പരാതിയുമായി പോലീസിനെ സമീപിച്ചിട്ടുണ്ട്.