സുബൈർ കൊലപാതകം: 'തുടർ അക്രമസംഭവങ്ങൾ ഉണ്ടാകരുത്, സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം'; ഡി.ജി.പി
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ കൊല്ലപാതകത്തിന് പിന്നാലെ സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശം. ഡി ജി പി അനിൽ കാന്താണ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്.
തുടർ അക്രമ സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ജാഗ്രത പാലിക്കണം. സംഭവത്തിന് പിന്നാലെ ഇത് സംബന്ധിച്ച് ജില്ലാ പോലീസ് മേധാവികൾക്ക് ഡി ജി പി നിർദ്ദേശം നൽകി. ജാഗ്രത പാലിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ആവശ്യമായ കരുതൽ നടപടികൾ സ്വീകരിക്കാനും ഡി ജി പി നിർദേശം നൽകിയിട്ടുണ്ട്.
പാലക്കാട് എലപ്പുള്ളിയിലാണ് സംഭവം നടന്നത്. 47 - കാരനായ സുബൈറാണ് കൊല്ലപ്പെട്ടത്. സുബൈറും പിതാവും പള്ളിയിൽ നിന്ന് നിസ്കരിച്ച് പുറത്തേക്ക് മടങ്ങിയിരുന്നു.

ഇതിന് പിന്നാലെ ആണ് ഇരുവർക്കും നേരെ അക്രമം ഉണ്ടായത്. പിതാവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു സുബൈർ. കാറിൽ വന്ന ഒരു സംഘം ആണ് ഇരുവരെയും അക്രമിച്ചത്. ഇവരെ അക്രമി സംഘം ഇടിച്ച് വീഴ്ത്തുകയായിരുന്നു. തുടർന്ന് നടന്ന സംഘർഷങ്ങൾക്കൊടുവിൽ സുബൈറിനെ വെട്ടിക്കൊലപ്പെടുത്തി. അതേസമയം, രണ്ട് കാറിൽ ആയിരുന്നു അക്രമി സംഘം എത്തിയത്. അക്രമത്തിൽ സുബൈറിന്റെ പിതാവിന് ബൈക്കിൽ നിന്ന് വീണ് പരുക്ക് പറ്റി.

അക്രമത്തിൽ സുബൈറിന് സാരമായ പരിക്കുകൾ പറ്റി. നിരവധി തവണ സുബൈറിനെ അക്രമികൾ വെട്ടിയതായാണ് റിപ്പോർട്ട്. ശരീരത്തിൽ വെട്ടേറ്റ പാടുകൾ ഉണ്ട്. സംഭവത്തിന് പിന്നാലെ ഇദ്ദേഹത്തെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോയിരുന്നു. എന്നാൽ, ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ല. സംഭവത്തിന് പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലപാതകത്തിൽ മരിച്ച സുബൈർ പോപ്പുലർ ഫ്രണ്ട് പ്രാദേശിക പ്രവർത്തകൻ ആണ്.

പാലക്കാട് ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്ത് കൊലപ്പെട്ടതിന്റെ കാരണമോ ഇതിന്റെ പക വീട്ടലോ ആകാം ഈ കൊലപാതകത്തിന് പിന്നിൽ എന്നാണ് ഇപ്പോൾ ഉയർന്നു വരുന്ന സംശയം. കൃത്യമായും സുബൈറിനെ ലക്ഷ്യമിട്ടായിരുന്നു അക്രമി സംഘം എത്തിയത്. എന്നാൽ, സുബൈറിന് ഒപ്പം ഉണ്ടായിരുന്ന പിതാവിനെ അക്രമികൾ ആക്രമിച്ചില്ല എന്നാണ് റിപ്പോർട്ട്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് ക്രൂരകൃത്യം നടന്നത്.

അതേസമയം, സുബൈറിന്റെ കൊലപാതകത്തിൽ ഇടപെട്ട അക്രമി സംഘത്തിന്റെ വിവരങ്ങൾ പുറത്ത് വന്നിരുന്നു. നാല് പേർക്ക് സുബൈറിന്റെ കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് സൂചന ലഭിച്ചത്. കൊലയാളികൾ മുഖം മൂടി ധരിച്ചിരുന്നതായി പൊലീസിന് സാക്ഷിമൊഴി ലഭിച്ചു. ഇയോൺ കാറിൽ ആയിരുന്നു സുബൈറിനെ കൊലപ്പെടുത്താൻ അക്രമി സംഘം എത്തിയിരുന്നത്. കാറിൽ ഡ്രൈവർ ഉൾപ്പെടെ അഞ്ച് പേർ ഉണ്ടെന്നാണ് പൊലീസിന് ലഭിച്ച മൊഴി.

സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം കൊഴിഞ്ഞാമ്പാറ ഭാഗത്തേക്ക് അക്രമി സംഘം കടന്നു. തുടർന്ന് അവിടെ നിന്നും തമിഴ്നാട്ടിലേക്ക് പോയതായാണ് പൊലീസിന് ലഭിക്കുന്ന വിവരം. അതേസമയം, പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി ലഭിച്ചിരുന്നു. സുബൈറിനെ കൊലപ്പെടുത്താൻ അക്രമി സംഘം എത്തിയത് ഇയോൺ കാറിൽ ആയിരുന്നു. ഇതു സംബന്ധിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നിരുന്നത്.
Recommended Video

ഈ കാറിന്റെ നമ്പർ ബി ജെ പി - ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് എന്ന് കണ്ടെത്തി. പൊലീസ് നടത്തിയ പരിശോധനയ്ക്ക് പിന്നാലെ ആണ് കാർ സഞ്ജിത്തിന്റെ ആണെന്ന് അറിയാൻ സാധിച്ചത്. ഇയാൾ മാസങ്ങൾക്ക് മുൻപ് കൊല്ലപ്പെട്ടിരുന്നു. കൊലപാതകം നടത്തിയതിന് പിന്നാലെ കൊലയാളി സംഭവ സ്ഥലത്ത് കാർ ഉപേക്ഷിച്ച് പോകുകയായിരുന്നു. നിലവിൽ കാർ പൊലീസ് കസ്റ്റഡിയിൽ ആണ്. സുബൈറും പിതാവും സഞ്ചരിച്ച ബൈക്കിനെ അക്രമികൾ ഇടിച്ചു വീഴ്ത്തുകയാണ് ചെയ്തത്. കെ എൽ 11 എ ആർ 641 എന്ന നമ്പറിൽ ഉള്ള ഇയോൺ കാർ ഉപയോഗിച്ച് ആണ് ഇരുവരെയും അക്രമികൾ ഇടിച്ചത്. തുടർന്ന് പ്രതികൾ കാർ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.












Click it and Unblock the Notifications