വിഴിഞ്ഞം സമരത്തിന് പിന്നില്‍ രഹസ്യ അജണ്ടയുണ്ടെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവിൽ
ദുബായ്:വിഴിഞ്ഞം സമരത്തിന് പിന്നില്‍ രഹസ്യ അജണ്ടയുണ്ടെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിൽ. പദ്ധതി നടപ്പാക്കണം എന്നാണ് പ്രദേശവാസികള്‍ക്ക് ആഗ്രഹം.എന്നാൽ സമരം നടത്തുന്നത് പ്രദേശവാസികളല്ലന്നും മന്ത്രി പറഞ്ഞു.
വിഴിഞ്ഞം തുറമുഖപദ്ധതി നിര്‍ത്തിവെക്കണം എന്ന ആവശ്യം അംഗീകരിക്കാനാവില്ല. ഇതിന് പിന്നില്‍ അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മന്ത്രി ദുബായിൽ പറഞ്ഞു.
അതേസമയം വിഴിഞ്ഞം സമരക്കാരുമായി വെള്ളിയാഴ്ച മന്ത്രിസഭാ ഉപസമിതി വീണ്ടും ചർച്ച നടത്തും. 11 മണിക്കാണ് ചർച്ച. മന്ത്രിമാരായ കെ രാജൻ, വി അബ്ദുറഹ്മാൻ, ശിവൻകുട്ടി, ആന്‍റണി രാജു, ജി ആർ അനിൽ എന്നിവർ ചർച്ചയ്ക്ക് നേതൃത്വം നൽകും. സമരക്കാരുമായി ഇത് നാലാം വട്ടമാണ് മന്ത്രിസഭാ ഉപസമിതി ചർച്ച നടത്തുന്നത്.
നേരത്തെ നടന്ന ചർച്ചകളിൽ തീരുമാനമായ കാര്യങ്ങൾ പോലും ഇതുവരെ നടപ്പാക്കാനായിട്ടില്ല എന്നതിനാൽ ഇക്കാര്യങ്ങളും യോഗത്തിൽ ചർച്ചയാകും. തുറമുഖ കവാടത്തിന് മുന്നിലെ സമരപന്തൽ പൊളിക്കണം എന്ന ജില്ലാ ഭരണകൂടത്തിന്‍റെ ഉത്തരവും യോഗത്തിൽ സമരക്കാർ ഉന്നയിക്കും.
വിഴിഞ്ഞം പ്രക്ഷോഭത്തിന്റെ സമരപ്പന്തൽ പൊളിച്ചുനീക്കാൻ തിരുവനന്തപുരം സബ് ഡിവിഷനൽ മജിസ്ട്രേട്ട് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. എന്നാൽ പന്തൽ പൊളിക്കില്ലെന്നു സമരസമിതി വ്യക്തമാക്കി.തുറമുഖ കവാടത്തിൽ നടക്കുന്ന രാപകൽ സമരത്തിന്റെ പന്തൽ 3 ദിവസത്തിനകം പൊളിച്ചു നീക്കണമെന്നു കാണിച്ചു തിങ്കളാഴ്ചയാണു സമരസമിതിക്കു നോട്ടിസ് നൽകിയത്. ഇന്നലെയാണു സമയപരിധി നിശ്ചയിച്ചിരുന്നത്. പൊളിച്ചില്ലെങ്കിൽ 30 ന് രാവിലെ 11ന് സമരസമിതി പ്രതിനിധികൾ മജിസ്ട്രേട്ട് ഓഫിസ് മുൻപാകെ ഹാജരായി കാരണം ബോധിപ്പിക്കണമെന്നും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.
ഇതിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സമരസമിതി നേതാക്കളുമായി രാജ്ഭവനില്‍ അദ്ദേഹം ചര്‍ച്ച നടത്തി. ലത്തീന്‍ അതിരൂപതാ വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേരെ അടക്കമുള്ളവരാണ് ഗവര്‍ണറുമായി ചര്‍ച്ച നടത്താന്‍ രാജ്ഭവനിലെത്തിയത്.വിഷയത്തിൽ സർക്കാർ നടത്തിയ ഇടപെടലുകളെല്ലാം പരാജയപ്പെട്ടിരിക്കുന്ന സാഹചര്യത്തിലായിരുന്നു ഗവര്‍ണറുടെ അപ്രതീക്ഷിത ഇടപെടല്‍. ചൊവ്വാഴ്ച ലത്തീന്‍ അതിരൂപതയുമായി ബന്ധപ്പെട്ട ഗവര്‍ണര്‍ തനിക്ക് സമരവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയണമെന്ന് പറയുകയായിരുന്നു. തുടര്‍ന്നാണ് കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചത്.