തപാൽ വോട്ടിലും തിരിമറിയും ഇരട്ടിപ്പുമെന്ന് രമേശ് ചെന്നിത്തല; തിരഞ്ഞെടുപ്പിന് കമ്മീഷന് പരാതി നൽകി
തിരുവനന്തപുരം; തപാൽ വോട്ടിൽ വ്യാപകമായ തിരിമറിയും ഇരട്ടിപ്പും നടന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ മൂന്നര ലക്ഷത്തോളം വരുന്ന പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള തപാല്‍ വോട്ടിലാണ് ഇരട്ടിപ്പ് ഉണ്ടെന്നുള്ള വിവരം ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഇത് ഫലപ്രദമായി തടയാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെയും നടപടി സ്വീകരിച്ചിട്ടില്ലെന്നും ചെന്നിത്തല ആരോപിച്ചു.

നേരത്തെ പ്രത്യേക കേന്ദ്രങ്ങളില്‍ പോയി വോട്ട് ചെയ്ത ഉദ്യോഗസ്ഥർക്ക് ഇപ്പോള്‍ തപാല്‍ വോട്ടിനുള്ള ബാലറ്റും പോസ്റ്റലായി വരികയാണ്.ഇവര്‍ വീണ്ടും തപാല്‍ വോട്ട് ചെയ്താല്‍ അത് ഇരട്ടിപ്പാവും. മൂന്നരലക്ഷത്തോളം തിരഞ്ഞെടുപ്പു ഉദ്യോഗസ്ഥര്‍ ഉണ്ട് എന്നതിനാല്‍ ഇതും തിരഞ്ഞെടുപ്പ് അട്ടിമറിക്ക് കാരണമാവും.
നേരത്തെ പ്രത്യേക കേന്ദ്രങ്ങളില്‍ പോയി വോട്ടു ചെയ്തവരെ വോട്ടര്‍ പട്ടികയില്‍ മാര്‍ക്ക് ചെയ്യേണ്ടതായിരുന്നു. അതു നോക്കി ഒരിക്കല്‍ വോട്ട് ചെയ്തവരെ ഒഴിവാക്കിയാണ് തപാല്‍ വോട്ട് അയയ്ക്കേണ്ടിയിരുന്നത്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അതില്‍ വീഴ്ച പറ്റിയിരിക്കുകയാണ്. ഇത് മനപ്പൂര്‍വ്വം ചെയ്തതാണോ എന്നതും പരിശോധിക്കേണ്ടതാണ്.ഈ വിഷയം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പു കമ്മിഷന് പരാതി നല്കിയിട്ടുണ്ട്. ഇക്കാര്യം പരിശോധിക്കാമെന്ന് കമ്മിഷൻ അറിയിക്കുകയും ചെയ്തു.
ഇരട്ടിപ്പുകള്‍ ഉടന്‍ കണ്ടെത്തണമെന്നും രണ്ടാമത് ചെയ്ത വോട്ടുകള്‍ എണ്ണരുതെന്നും ജില്ലാ തിരഞ്ഞെടുപ്പു ഓഫീസര്‍മാര്‍ക്കും റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കണമെന്നാണ് ചീഫ് ഇലക്ടറൽ ഓഫിസർക്കു നൽകിയ പരാതിയിൽ ആവശ്യപ്പെട്ടത്. പോളിംഗ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവര്‍ക്ക് പോസ്റ്റല്‍ ബാലറ്റുകള്‍ അയയ്ക്കുന്നതിനു മുമ്പ് അവര്‍ നേരത്തെ വോട്ട് ചെയ്തിട്ടില്ലെന്ന് ഉറപ്പുവരുത്തണം. പ്രത്യേക കേന്ദ്രങ്ങളില്‍ വോട്ട് ചെയ്ത പോളിംഗ് ഉദ്യോഗസ്ഥരുടെയും തപാല്‍ വോട്ട് അയച്ചു കൊടുത്തിട്ടുള്ള ഉദ്യോഗസ്ഥരുടെയും ലിസ്റ്റ് പ്രസിദ്ധീകരിക്കണം.
ഓരോ മണ്ഡലത്തിലും തപാല്‍ വോട്ടിന് ബാലറ്റ് പേപ്പറുകള്‍ പ്രിന്റ് ചെയ്തതു എത്ര എണ്ണം, ഉദ്യോഗസ്ഥര്‍ക്ക് അയച്ചു കൊടുത്തത് എത്ര, ബാക്കി റിട്ടേണിംഗ് ഓഫീസറുടെ കൈവശം ഉള്ളത് എത്ര എന്നതിന്റെ കണക്ക് പ്രസിദ്ധപ്പെടുത്തുക,
ഓരോ മണ്ഡലത്തിലും ആകെ പ്രിന്റ് ചെയ്ത തപാല്‍ വോട്ടുകളുടെ എണ്ണം, അവയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് വോട്ട് ചെയ്യാന്‍ അയച്ചത് എത്ര, റിട്ടേണിംഗ് ഓഫീസറുടെ കയ്യില്‍ ശേഷിക്കുന്നത് എത്ര എന്നത് സംബന്ധിച്ച കണക്കും പ്രസിദ്ധീകരിക്കണം.
Recommended Video
85 വയസ്സിനു മുകളിലുള്ള മുതിര്‍ന്ന പൗരന്മാരുടെ വോട്ടുകള്‍ വീടുകളില്‍ പോയി ശേഖരിച്ചതിനെപ്പറ്റിയും വ്യാപകമായ പരാതികള്‍ ലഭിച്ചിരിക്കുകയാണ്.വീടുകളില്‍ പോയി സീല്‍ വച്ച പ്രത്യേക കവറുകളില്‍ വോട്ടുകള്‍ ശേഖരിച്ച് ബാലറ്റ് ബോക്സുകളില്‍ ഇട്ടശേഷം അവ സ്ട്രോംഗ് റൂമുകളിലാണ് സൂക്ഷിക്കേണ്ടത്. എന്നാല്‍, ഈ നടപടി ക്രമം പലേടത്തും അട്ടിമറിക്കപ്പെട്ടു.യഥാര്‍ത്ഥ വോട്ടര്‍ അറിയാതെ സി.പി.എം. നേതാക്കളും ഉദ്യോഗസ്ഥരും ഒത്തു ചേര്‍ന്ന് കള്ളവോട്ട് ചെയ്ത പരാതിയും ഉണ്ടായിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications